അൽ അഹ്സ (സൌദി അറേബ്യ): പെരുന്നാൾ ദിവസം അൽഅഹ്സയിൽ നിന്ന് പരിശുദ്ധ ഉംറ ക്കായി ഇരു വാഹനങ്ങളിൽ ഇരു വഴിക്ക് പുറപ്പെടേണ്ടിയിരുന്ന ഇരു വിഭാഗം മുജാഹിദുകളും അവസാന നിമിഷം ഒരുമിച്ചൊരു വാഹനത്തില്‍, ഒരു അമീറിന്റെ കീഴില്‍ യാത്ര തിരിച്ചത് കൌതുകമായി. ഐക്യത്തിന്റെയും സമാധാനത്തിന്റെയും സൌഹാര്‍ദ്ദത്തിന്റെയും സന്ദേശമായെത്തിയ പരിശുദ്ധ റമദാനിനു പരിസമാപ്തി കുറിച്ച് വന്നു ചേര്‍ന്ന പെരുന്നാള്‍ ദിനം തികച്ചും യാദൃശ്ചികമായാണ് ഇരു വിഭാഗവും ഒന്നിച്ചു യാത്ര പുറപ്പെട്ടത്.
ഉംറക്കായി ഇരു വിഭാഗവും വെവ്വേറെ വാഹനം ഏർപ്പെടുത്തിയിരുന്നു. നിർഭാഗ്യവശാൽ എപി വിഭാഗം ബുക്ക് ചെയ്ത വാഹനം ലഭിക്കാതെ വരികയും അവർ ഇസ്‌ലാഹി സെന്റർ പ്രവർത്തകരുമായി ബന്ധപ്പെടുകയുമായിരുന്നു! സ്വന്തം വാഹനത്തിൽ നേരത്തെ ബുക്ക് ചെയ്ത അന്യ രാജ്യക്കാരെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി എപി വിഭാഗത്തിന്റെ ‘സഹായാഭ്യര്‍ത്ഥനയോട്’ ക്രിയാത്മകമായി പ്രതികരിക്കുകയായിരുന്നു, ഇസ്‌ലാഹി സെന്റര്‍ പ്രവർത്തകർ.
ദമ്മാം ഇസ്‌ലാമിക് സെന്റർ പ്രബോധകൻ ഉബൈദുള്ള സ്വലാഹിയുടെ നേതൃത്വത്തിലാണ് സംഘം പുറപ്പെട്ടത്. മുഹമ്മദ് അലി മടവൂർ, അബ്ദുറഹ്മാൻ മഞ്ചേരി, ഹുസൈൻ ബാവ താമരശ്ശേരി, നജ്മുദ്ദീൻ പുളിക്കൽ (എപി വിഭാഗം) തുടങ്ങിയവർ സംഘത്തെ യാത്രയയക്കാൻ എത്തിയിരുന്നു. അൽഅഹ്സ ഇസ്‌ലാമിക് സെന്റർ മലയാള വിഭാഗം പ്രബോധകന്‍ എം.നാസർ മദനി യാത്രയിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഉല്‍ബോധനം നടത്തി.
ഐക്യത്തിനായുള്ള ആഹ്വാനങ്ങളും അണിയറ പ്രവർത്തനങ്ങളും എങ്ങുമെത്താതെ വഴിമുട്ടുമ്പോൾ റിയാദിലെ ഇഫ്താറിന് പിന്നാലെ അല്‍ അഹ്സയിലെ ഈ ഉംറ ട്രിപ്പും തൌഹീദി സംഘങ്ങളുടെ ഐക്യത്തിലേക്കുള്ള വഴി തുറക്കുമോ എന്നതാണ് ഇപ്പോൾ പ്രവർത്തകർ പരസ്പരം ചോദിക്കുന്നത്.
അല്ലാഹുവേ, ഞങ്ങള്‍ക്കിടയിലുണ്ടായ ഭിന്നിപ്പില്‍ വേദനിക്കുന്ന മുഴുവന്‍ മനസ്സുകളെയും നീ ഒന്നിപ്പിക്കണേ!! ആദര്‍ശ പരമായി ഐക്യപ്പെട്ടു നില്‍ക്കുന്ന ഞങ്ങള്‍ക്കിടയിലുണ്ടായ അകല്‍ച്ച ഇല്ലാതാക്കാന്‍ നീ സഹായിക്കണേ!
Read More