Showing posts with label ഐ എസ് എം. Show all posts
Showing posts with label ഐ എസ് എം. Show all posts

Tuesday, March 17, 2015

'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ഐ എസ് എം ഇസ്‌ലാമിക് സെമിനാര്‍ സമാപിച്ചു

'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറില്‍ ഐ എസ് എം സംഘടിപ്പിച്ച സെമിനാര്‍ പി മുഹമ്മദ് കുട്ടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു.

തേഞ്ഞിപ്പലം: ഖുര്‍ആനിക വ്യാഖ്യാന രംഗത്ത് വിസ്മയം സൃഷ്ടിച്ച അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം കേരളത്തിന് എക്കാലവും മുതല്‍ക്കൂട്ടാണെന്നും മൗലവി ചര്‍ച്ച ചെയ്യപ്പെടാത്തത് യുവകേരളത്തോട് ചെയ്യുന്ന അനീതിയാണെന്നും പി മുഹമ്മദ് കുട്ടശ്ശേരി അഭിപ്രായപ്പെട്ടു. ഐ എസ് എം സംഘടിപ്പിച്ച ഇസ്‌ലാമിക് സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഖുര്‍ആനില്‍ നിന്ന് സമൂഹത്തിന് വെളിച്ചമേകിയ അമാനി മൗലവിയെ കേരളക്കരയില്‍ ചര്‍ച്ച ചെയ്യാന്‍ മുസ്‌ലിം സമൂഹം തയ്യാറാവണം. തങ്ങളുടെ ആശയത്തിന് എതിരായ ആശയങ്ങളെ വെച്ച് പുലര്‍ത്തുന്നവരിലെ നന്മകളെ കാണാതെ വിമര്‍ശിക്കുന്നവര്‍ക്ക് മാതൃകയാവേണ്ട വിമര്‍ശനരീതിയാണ് അമാനി മൗലവി ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. 'വിശുദ്ധ ഖുര്‍ആന്‍ വിവരണം: ദൗത്യവും സ്വാധീനവും' വിഷയത്തില്‍ പ്രൊഫ. കെ പി സകരിയ്യ പ്രബന്ധം അവതരിപ്പിച്ചു. ഡോ. എ ഐ റഹ്മത്തുല്ല, അഡ്വ. പി എം മുഹമ്മദ് കുട്ടി, ഇസ്മാഈല്‍ കരിയാട്, സഹീറലി പന്താവൂര്‍, നൗഷാദ് കുറ്റ്യാടി പ്രസംഗിച്ചു.


'മുഹമ്മദ് അമാനി മൗലവിയും കേരള മുസ്‌ലിം നവോത്ഥാനവും' ചര്‍ച്ചാവേദി കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഒരു പുരുഷായുസ്സ് കൊണ്ട് ഒരു വ്യക്തിക്ക് ചെയ്തു തീര്‍ക്കാവുന്ന ദൗത്യത്തെ അടയാളപ്പെടുത്തുന്ന ജീവിതമായിരുന്നു അമാനി മൗലവിയുടേത് എന്ന് ചര്‍ച്ചാവേദി അഭിപ്രായപ്പെട്ടു. ചെറിയമുണ്ടം അബ്ദുല്‍ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, പ്രൊഫ. എന്‍ വി സകരിയ്യ ചര്‍ച്ചയില്‍ പങ്കെടുത്തു.


പ്രബന്ധാവതരണ സെഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
പ്രബന്ധാവതരണ സെഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. 'വിശുദ്ധ ഖുര്‍ആന്‍ വിവരണങ്ങള്‍: വ്യതിരിക്തതയും പരിമിതികളും' വിഷയത്തില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും 'മുഹമ്മദ് അമാനി മൗലവി കാലവും കാഴ്ചപ്പാടുകളും' വിഷയത്തില്‍ ജാബിര്‍ അമാനിയും 'മുഹമ്മദ് അമാനി മൗലവി: വിമര്‍ശനങ്ങള്‍ വസ്തുതകള്‍' വിഷയത്തില്‍ പ്രൊഫ. അലി മദനി മൊറയൂരും പ്രബന്ധങ്ങളവതരിപ്പിച്ചു. മന്‍സൂറലി ചെമ്മാട് അധ്യക്ഷത വഹിച്ചു.  സമാപന സമ്മേളനം കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഖുര്‍ആന്‍; പഠനം, പാരായണം എന്ന വിഷയത്തില്‍ നൗഷാദ് കാക്കവയല്‍ സംസാരിച്ചു. അബ്ദുര്‍റഷീദ് ഉഗ്രപുരം അധ്യക്ഷത വഹിച്ചു. ഡോ. ഫുഖാറലി, ഹിജാസ് അഹമ്മദ്, സി പി മുഹമ്മദ് കുട്ടി അന്‍സാരി, വീരാപ്പു അന്‍സാരി ഫൈസല്‍ നന്മണ്ട, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ലബീദ് അരീക്കോട് പ്രസംഗിച്ചു.




Read More

Thursday, March 12, 2015

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച്ച് 15ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍

മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം: 
ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ 
മാര്‍ച്ച് 15ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ 

കോഴിക്കോട്: ഐ എസ് എം സംസ്ഥാനസമിതി സംഘടിപ്പിക്കുന്ന വിശുദ്ധ ഖുര്‍ആന്‍ വിവരണം: 'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാര്‍ മാര്‍ച്ച് 15ന് ഞായറാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5.30വരെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.30ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഫസര്‍ പി മുഹമ്മദ് കുട്ടശ്ശേരി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സിന്റിക്കേറ്റ് അംഗം ഡോ. വി പി അബ്ദുല്‍ഹമീദ്, ഡോ. എ ഐ റഹ്മത്തുള്ള എന്നിവര്‍ പ്രസംഗിക്കും.

10.30ന് തുടങ്ങുന്ന പഠനസെഷനില്‍ പ്രഫ. കെ പി സകരിയ്യ (വിശുദ്ധ ഖുര്‍ആന്‍ വിവരണം: ദൗത്യവും സ്വാധീനവും), ഡോ. ജമാലുദ്ദീന്‍ ഫാറൂഖി (വിശുദ്ധ ഖുര്‍ആന്‍ വിവരണം: വ്യതിരിക്തതയും പരിമിതികളും) അലി മദനി മൊറയൂര്‍ (മുഹമ്മദ് അമാനി മൗലവി: വിമര്‍ശനങ്ങള്‍ വസ്തുതകള്‍), ജാബിര്‍ അമാനി (മുഹമ്മദ് അമാനി മൗലവി: കാലവും കാഴ്ചപ്പാടും) പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അമാനി  മൗലവിയും കേരള നവോത്ഥാവും എന്ന വിഷയത്തിലുള്ള ചര്‍ച്ചാ വേദിയില്‍ സി പി ഉമര്‍ സുല്ലമി, ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ശൈഖ് മുഹമ്മദ് കാരക്കുന്ന്, അബ്ദുല്‍മജീദ് വാരണാക്കര, പ്രഫ. എന്‍ വി സകരിയ്യ, അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി, ഡോ. ബഹാവുദ്ദീന്‍ നദ്‌വി എന്നിവര്‍ പ്രസംഗിക്കും.
 
സമാപന സമ്മേളനം കേരള യൂനിേവഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. നൗഷാദ് കാക്കവയല്‍, പ്രഫ. യു പി യഹ്‌യാഖാന്‍, ഇസ്മാഈല്‍ കരിയാട്, സി പി മുഹമ്മദ്കുട്ടി അന്‍സാരി പ്രസംഗിക്കും. കേരള നവോത്ഥാനത്തിന്റെ ചാലക ശക്തിയായ മുഹമ്മദ് അമാനി മൗലവിയുടെ സമഗ്രസംഭാവനകളെ അനാവരണം ചെയ്യുന്ന സെമിനാറില്‍ അഞ്ഞൂറിലധികം പ്രതിനിധികള്‍ സംബന്ധിക്കും. സെമിനാറിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അറിയിച്ചു.
 
Read More

Wednesday, December 17, 2014

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍ നീക്കം രാജ്യത്തെ പൗരന്മാര്‍ ഒന്നിച്ച് ചെറുക്കണം: - ഐ എസ് എം



കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണം, നിര്‍ബന്ധ മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലൂടെ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത ചില കേന്ദ്രമന്ത്രിമാരും, എം പിമാരും നടത്തിക്കൊണ്ടിരിക്കുന്ന വിഷം ചീറ്റുന്ന പ്രസ്താവനകള്‍ രാഷ്ട്രത്തിന്റെ മതേതര മുഖം ദുര്‍ബലപ്പെടുത്തുകയാണ്.

സ്വന്തം പ്രതിച്ഛായ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന നരേന്ദ്രമോദി രാജ്യത്ത് അപകടകരമാംവിധം തിരിച്ചുവരുന്ന ഫാസിസ്റ്റ് ഭീകരതയെക്കുറിച്ച് മൗനം പാലിക്കുകയാണ്. കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെ ഒളിയജണ്ടകള്‍ നടപ്പാക്കുന്ന പാവസര്‍ക്കാറായി മോദി സര്‍ക്കാര്‍ അധ:പതിച്ചിരിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. മതേതര ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനും കെട്ടുറപ്പിനും രാജ്യത്തെ മുഴുവന്‍ പൗരന്മാരും വിശാലാര്‍ഥത്തില്‍ ഒന്നിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മാനുഷികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പാക്കിസ്ഥാനിലെ പെഷവാറില്‍ സ്‌കൂള്‍ കൂട്ടികളെ കൊന്നൊടുക്കിയ നടപടിയെ ഐ എസ് എം സെക്രട്ടറിയേറ്റ് അപലപിച്ചു. സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ നന്മണ്ട, മന്‍സൂറലി ചെമ്മാട്, ഡോ. ഫുക്കാറലി, വീരാപ്പു അന്‍സാരി, ഡോ. ലബീദ് അരീക്കോട്, അബ്ദുസ്സലാം മുട്ടില്‍, ഹിജാസ് സിറ്റി, ശുക്കൂര്‍ കോണിക്കല്‍, ജാബിര്‍ അമാനി, അബ്ദുല്‍ഖാദര്‍ കടവനാട്, നൗഷാദ് കുറ്റ്യാടി പങ്കെടുത്തു.
Read More

Monday, November 10, 2014

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യണം -ഐ എസ് എം

അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിശ്വാസങ്ങളുടെ മറവില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സിദ്ധരെയും മന്ത്രവാദികളെയും സാമൂഹിക വിചാരണ ചെയ്യണമെന്ന് അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ആവശ്യപ്പെട്ടു. 

അന്ധവിശ്വാസങ്ങളുടെ മറവില്‍ നാല് മനുഷ്യജീവനുകള്‍ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ ഹോമിക്കപ്പെട്ടു. സാംസ്‌കാരിക കേരളം തുടരുന്ന നിസ്സംഗത ഭയാനകമാണ്. ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം കര്‍ശന വകുപ്പുകളോടെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നും അടുത്ത നിയമ സഭാസമ്മേളനത്തില്‍ അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ബില്ല് കൊണ്ടുവരുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും സംഗമം ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തിരസ്‌കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്  അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍, നൗഷാദ് കുറ്റ്യാടി, അബ്ദുല്‍ ജലീല്‍ ഒതായി, അബ്ദുസ്സലാം മുട്ടില്‍, ഡോ. ലബീദ് അരീക്കോട്, അഫ്താഷ് ചാലിയം, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.

Read More

Thursday, October 23, 2014

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുന്നോട്ട് വരണം: ഐ എസ് എം

തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ആവേശകരമായി. കോരിച്ചൊരിയുന്ന മഴയിലും ആവേശം അണയാതെ ആയിരങ്ങളാണ് മാര്‍ച്ചിന് എത്തിയത്. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത് നിന്നാരംഭിച്ച റാലിക്ക് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, സൗത്ത് സോണ്‍ പ്രസിഡന്റ് നാസര്‍ മുണ്ടക്കയം, ഭാരവാഹികളായ അബ്ദുസ്സലാം മുട്ടില്‍, ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, മന്‍സൂറലി ചെമ്മാട്, ഡോ. ലബീദ് അരീക്കോട്, ഡോ. ഫുക്കാറലി, അബ്ദുല്‍ജലീല്‍ ഒതായി, നൗഷാദ് കുറ്റ്യാടി, വീരാപ്പു അന്‍സാരി, ശമീര്‍ ഫലാഹി നേതൃത്വം നല്‍കി.

അന്ധവിശ്വാസ ചൂഷണങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കേരളത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിരമായി മുന്നോട്ട് വരണമെന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സദസ്സ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മന്ത്രവാദ കൊലപാതകങ്ങളും അന്ധവിശ്വാസത്തിന്റെ പേരിലുള്ള സാമ്പത്തിക ലൈംഗിക ചൂഷണങ്ങളും തുടരുന്ന സാഹചര്യത്തില്‍ ശക്തമായ വകുപ്പുകളോടെ നിയമത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് സംഗമം ചൂണ്ടിക്കാട്ടി. 


സാംസ്‌കാരിക രംഗത്ത് കേരളത്തെ വികൃതമാക്കിയ എല്ലാ നവോത്ഥാന മൂല്യങ്ങളും കീഴ്‌മേല്‍ മറിയുന്ന കാഴ്ച അത്യന്തം ഖേദകരമാണെന്നും സദസ്സ് അഭിപ്രായപ്പെട്ടു.


ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസ പ്രചാരകരുമായുള്ള അവിശുദ്ധ ബാന്ധവം അവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജഅ്ഫര്‍ വാണിമേല്‍ അധ്യക്ഷനായിരുന്നു. മാധ്യമങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ജനകീയ സദസ്സില്‍ സംസാരിച്ച പാളയം ഇമാം ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി ആവശ്യപ്പെട്ടു.
 കേരളീയ പൊതുബോധത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ കൊണ്ടുവരാന്‍ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് വി ടി ബെല്‍റാം എം എല്‍ എ പറഞ്ഞു. അന്ധവിശ്വാസ ചൂഷണങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നിയമനിര്‍മാണത്തിന് മാനവികതയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഭിപ്രായപ്പെട്ടു. 


വിശ്വാസ സ്വാതന്ത്ര്യം അന്ധവിശ്വാസ പ്രചരണത്തിന് ഒരിക്കലും ദുരുപയോഗപ്പെട്ടുകൂട എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. അന്ധവിശ്വാസ പ്രചരണത്തിനു പിന്നിലുള്ള മുതലാളിത്ത ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് പറഞ്ഞു. കെ എന്‍ എം സംസ്ഥാന ട്രഷര്‍ എം സ്വലാഹുദ്ദീന്‍ മദനി, ഐ എസ് എം ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജനറല്‍ സെക്രട്ടറി ഹാഫിളുറഹ്മാന്‍ പുത്തൂര്‍, നാസര്‍ മുണ്ടക്കയം, മന്‍സൂറലി ചെമ്മാട് എന്നിവരും സംസാരിച്ചു.


Read More

Tuesday, August 26, 2014

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവിരുദ്ധ പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കണം: ഐ എസ് എം

കോഴിക്കോട്: മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ കേരളത്തിലെ പൊതുസമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജനഹിതം മനസ്സിലാക്കി മദ്യവിരുദ്ധ നിലപാട് സ്വീകരിച്ച യു ഡി എഫ് നേതൃത്വത്തെ ഐ എസ് എം അഭിനന്ദിച്ചു.

സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കണം. ഇതിനായി മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനായി വിലുപമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ എസ് എം നേതൃത്വം നല്‍കുമെന്നും സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു.

ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, അബ്ദുല്‍ജലീല്‍ ഒതായി, മന്‍സൂറലി ചെമ്മാട്, വീരാപ്പു അന്‍സാരി, ഡോ. ഫുക്കാറലി, ലബീദ് അരീക്കോട്  പ്രസംഗിച്ചു.
Read More

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്പിക്കണം -ഐ എസ് എം പ്രതിനിധി സമ്മേളനം


കോഴിക്കോട്: രാജ്യത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠപുസ്തകങ്ങള്‍ വര്‍ഗീയവത്കരിക്കുന്ന മോദി സര്‍ക്കാര്‍ നടപടി അടിയന്തിരമായി തിരുത്തണമെന്ന് കോഴിക്കോട്ട് നടന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പുതുതലമുറയ്ക്ക് മതേതരചിന്തയും ദേശീയോദ്ഗ്രഥനവും പകര്‍ന്നു നല്‍കേണ്ട പാഠപുസ്തകങ്ങള്‍ തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് മാറ്റി എഴുതുന്നത് അംഗീകരിക്കാവതല്ല. ദേശീയ ചരിത്രകൗണ്‍സിലും അധ്യാപക കൗണ്‍സിലും കാവിവത്കരിക്കാനും സംഘം പരിവാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
2009-ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ചുവടുപിടിച്ച് ആര്‍ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ തലവന്‍ ദിനാനാഥ് ബത്രയുടെ നേതൃത്വത്തില്‍ നടക്കുന്ന പാഠ്യപദ്ധതി അട്ടിമറി ശ്രമങ്ങള്‍ രാജ്യത്തെ മതേതര- സാമൂഹ്യ പ്രസ്ഥാനങ്ങളും സംസ്ഥാന ഭരണകൂടങ്ങളും ഗൗരവമായി കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. അടുത്ത ആറ് മാസത്തേക്കുള്ള പ്രവര്‍ത്തനരൂപരേഖയും ബജറ്റും പ്രതിനിധി സമ്മേളനം അംഗീകരിച്ചു. പി ഹാഫിദുര്‍റഹ്മാന്‍, മന്‍സൂറലി ചെമ്മാട്, നൗഷാദ് കുറ്റിയാടി, അബ്ദുസ്സലാം മുട്ടില്‍, അബൂബക്കര്‍ സിദ്ദീഖ് കാസര്‍കോഡ്, ഷഫീഖ് കണ്ണൂര്‍, അഫ്താഷ് ചാലിയം, അബ്ദുല്‍അസീസ് മേപ്പയൂര്‍, ഷമീര്‍ ഫലാഹി ആലപ്പുഴ, ശരീഫ് തിരൂര്‍, ഫൈസല്‍ കൈപമംഗലം, ഫിറോസ് കൊച്ചി, സലീം പെരിമ്പലം, അബ്ദുല്‍ജലീല്‍ വയനാട്, സമീര്‍ബാബു പാലക്കാട്, മുഹമ്മദ്കുട്ടി അന്‍സാരി, ഷഫീഖ് ബേപ്പൂര്‍, നിയാസ് കല്ലായ്, ശബാബ് ചങ്ങരംകുളം, നാസര്‍ താനൂര്‍, ആശിഖ് പാലക്കാട്, ജമാലുദ്ദീന്‍ കുനിയില്‍ പ്രസംഗിച്ചു.
Read More

Monday, February 04, 2013

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണം: UP യഹ് യാഖാന്‍


തിരൂര്‍; സമൂഹത്തിന്റെ സര്‍വരംഗങ്ങളിലും അധാര്‍മിക പ്രവണതകള്‍ വ്യാപകമായ സാഹചര്യത്തില്‍ മാതൃകായോഗ്യരായ യുവജനങ്ങളാണ് നാളെയുടെ പ്രതീക്ഷയെന്നും രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് യുവാക്കള്‍ നേതൃത്വം നല്കണമെന്നും ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്്് യാഖാന്‍ അഭിപ്രായപ്പെട്ടു. ഇത്തിഹാദു ശ്ശുബ്ബാനില്‍ മുജാഹിദീന്‍ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംസ്ഥാന നേതാക്കള്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സി പി മുഹമ്മദ് കു്ട്ടി അന്‍സാരി അധ്യക്ഷത വഹിച്ചു. 

സ്വീകരണ സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍ ഉദ്ഘാടനം ചെയ്തു. തിരൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ കെ സഫിയ ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. അധാര്‍മികതകളെ ചെറുത്തു തോല്പിക്കാനും സമൂഹത്തെ ധാര്‍മിക വത്കരിക്കാനും കഴിയുന്ന വിഭാഗമാണ് യുവാക്കള്‍. അതുകൊണ്ട് ധാര്‍മിക യുവതക്ക് സമൂഹത്തിന്റെ സര്‍വ പിന്തുണയും ലഭിക്കേണ്ടതുണ്ടെന്ന് തുടര്‍ന്ന് സംസാരിച്ച ഐ എസ് എം ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട് പ്രസ്താവിച്ചു. 

 സമ്മേളനത്തില്‍ ലബീദ് അരീക്കോട്, അബ്ദുസ്സലാം മുട്ടില്‍, മന്‍സൂറലി ചെമ്മാട്, ഖദീജ നര്‍ഗീസ്, ഡോ. ഫുക്കാര്‍ അലി, ജലീല്‍ ഒതായി, ഷരീഫ് തിരൂര്‍, ഷാനവാസ് പറവന്നൂര്‍, റിഫ ഷെലീസ് എന്നിവര്‍ സംസാരിച്ചു.
Read More

Wednesday, January 30, 2013

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുന്നു: ISM


കോഴിക്കോട്: കേരള ഭരണത്തിന്റെ അടിയാധാരം തങ്ങളുടെ കൈയിലാണെന്ന മട്ടില്‍ നിരന്തരം പ്രസ്താവനകളിറക്കുന്ന സുകുമാരന്‍ നായര്‍ കേരളത്തില്‍ വര്‍ഗീയ ചേരിതിരിവിന് ആക്കം കൂട്ടുകയാണെന്ന് ഐ എസ് എം സംസ്ഥാന യുവസംഗമം അഭിപ്രായപ്പെട്ടു. 

 എന്‍ എസ് എസ് പിന്തുണയോടുകൂടിയാണ് യു ഡി എഫ് അധികാരത്തിലെത്തിയതെന്ന സുകുമാരന്‍ നനായരുടെ പ്രസ്താവന വിടുവായിത്തം മാത്രമാണ്. സമദൂരം പറഞ്ഞ് രണ്ട് മുന്നണികളില്‍ നിന്നും അകലം പാലിച്ചവരുടെ പുതിയ വാദം എട്ടുകാലി മമ്മൂഞ്ഞിന്റേതാണ്. വായില്‍ കൊള്ളാത്ത വാദങ്ങള്‍ നിരത്തും മുമ്പ് ഏതൊക്കെ മണ്ഡലത്തില്‍ ആരെയൊക്കെ തോല്‍പിക്കാനും ജയിപ്പിക്കാനും ആകുമെന്ന പട്ടിക പരസ്യപ്പെടുത്താന്‍ സുകുമാരന്‍ നായര്‍ തയ്യാറാവണം. വോട്ടെണ്ണിക്കഴിഞ്ഞ് തങ്ങളുടെ സ്വാധീനം മൂലമാണ് വിജയപരാജയങ്ങള്‍ ഉണ്ടായതെന്ന അല്പത്തം നിറഞ്ഞ പ്രസ്താവന എ ന്‍ എസ് എസ് ഉപേക്ഷിക്കണം. തങ്ങള്‍ക്ക് ഒന്നും ലഭിച്ചിട്ടില്ലെന്ന് നിരന്തരം പറയുന്ന എന്‍ എസ് എസ് നേതൃത്വം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാറില്‍ നിന്നും നേടിയെടുത്ത ആനുകൂല്യങ്ങളുടെ ധവളപത്രം പുറത്തിറക്കണം. സുകുമാരന്‍ നായര്‍ മീശ പിരിക്കുമ്പോള്‍ നട്ടെല്ല് വളയ്ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം ജാതി സംഘടനകളെ പ്രോത്സാഹിപ്പിക്കുകയാണ്. സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും മുന്നോട്ടുവരണമെന്നും ഐ എസ് എം യുവസംഗമം ആവശ്യപ്പെട്ടു. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി യുവസംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഖാദര്‍ കടവനാട് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ഹംസ സുല്ലമി മൂത്തേടം, നജ്മുദ്ദീന്‍ ഒതായി പ്രസംഗിച്ചു.
Read More

Monday, January 21, 2013

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM പ്രചാരണത്തിന് 23ന് കോഴിക്കോട്ട് തുടക്കം


കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 'ധാര്‍മിക യുവത സുരക്ഷിത സമൂഹം' എന്ന പേരില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാനത്ത് പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കും. ലൈംഗികാതിക്രമങ്ങള്‍, മദ്യം, ചൂതാട്ടം, സൈബര്‍ കുറ്റകൃത്യങ്ങള്‍, സ്ത്രീപീഡനങ്ങള്‍ എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവയ്‌ക്കെതിരെ സമൂഹത്തെ ബോധവല്ക്കരിക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെങ്ങും ടീനേജ് മീറ്റുകള്‍, ഗൃഹാങ്കണ കുടുംബ സംഗമങ്ങള്‍, യുവജന കൂട്ടായ്മ, പഠനക്യാമ്പ്, പദയാത്രകള്‍, ഗൃഹസമ്പര്‍ക്കം, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. എം എസ് എം, എം ജി എം കമ്മറ്റികളുടെ സഹകരണത്തോടെ ക്യാമ്പസുകളിലും സ്ത്രീകള്‍ക്കിടയിലും ബോധവല്ക്കരണ പരിപാടികള്‍ നടത്തും. 

പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 23 ന് (ബുധന്‍) വൈകു. 4 മണിക്ക് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിക്കും. കെ പി സി സി ജന.സെക്രട്ടറി അഡ്വ. ടി സിദ്ദീഖ്, മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യ കണ്‍വീനര്‍ അഡ്വ. പി കെ ഫിറോസ്, ഡി വൈ എഫ് ഐ നേതാവ് കെ കെ ഹനീഫ, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, കെ എന്‍ എം സംസ്ഥാന സെക്രട്ടറി കെ പി സക്കരിയ്യ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഫയാസ് ആലപ്പുഴ, ഐ എസ് എം വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി, അബ്ദുസ്സലാം മുട്ടില്‍ എന്നിവര്‍ സംസാരിക്കും. 


Read More

Saturday, January 19, 2013

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുത് : ISM



കോഴിക്കോട്: ഡീസല്‍വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ക്രൂരവും രാജ്യത്തെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതുമാണെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തീരുമാനം എത്രയും പെട്ടെന്ന് പുനപ്പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പുതിയ തീരുമാനം പണപ്പെരുപ്പം കൂട്ടാനും വിലകള്‍ കുതിച്ചുയരാനും ഇടയാക്കുമെന്നുറപ്പാണ്. സര്‍ക്കാറുകളുടെ കൊള്ളരുതായ്ക മൂലമുണ്ടാകുന്ന സാമ്പത്തിക കമ്മി പരിഹരിക്കാന്‍ സാധാരണ ജനങ്ങളുടെ നടുവൊടിക്കുന്ന തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല. കുത്തകകള്‍ക്ക് സൗജന്യങ്ങളും ഇളവുകളും വാരിക്കോരി നല്കുകയും പൊതുജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന സമീപനമാണ് മന്‍മോഹന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്. മാസത്തില്‍ രണ്ടുതവണ വിലനിലവാരം പുനപ്പരിശോധിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്കുക വഴി ചൂഷണത്തിനുള്ള വാതിലാണ് കേന്ദ്രം തുറന്നിട്ടിരിക്കുന്നത്. പൗരന്മാരുടെ ക്ഷമ പരിശോധിക്കാതെ പുതിയ തീരുമാനത്തില്‍ നിന്ന് കേന്ദ്രം ഉടന്‍ പിന്‍തിരിയണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. 

 സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ജാബിര്‍ അമാനി, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, ഫൈസല്‍ നന്മണ്ട, മമ്മൂട്ടി മുസ്‌ല്യാര്‍, ഡോ. ലബീദ് അരീക്കോട്, ഡോ.ഫുക്കാറലി, ഹിജാസ് സിറ്റി, അബ്ദുല്‍ ജലീല്‍ പാനൂര്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, നൗഷാദ് കുറ്റിയാടി, വീരാപ്പു അനന്‍സാരി, സമീര്‍ കായംകുളം പ്രസംഗിച്ചു.
Read More

Tuesday, January 15, 2013

വിദ്യാര്‍ഥി-യുവജന സംഘടനകളെ പിരിച്ചുവിട്ടത് അനിവാര്യമായ തിരിച്ചടി : ISM


കോഴിക്കോട്: ആദര്‍ശ വ്യതിയാനം ആരോപിച്ച് 2002 ല്‍ ഐ എസ് എമ്മിനെ പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ച് മുജാഹിദ് പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ക്കുള്ള ചരിത്രപരമായ തിരിച്ചടിയാണ് അതേ കാരണത്തിന്റെ പേരില്‍ തങ്ങളുടെ വിദ്യാര്‍ഥി യുവജന സംഘടനകളെ പിരിച്ചുവിട്ട് വീണ്ടും അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിക്കേണ്ടിവന്നതിലൂടെ എ പി വിഭാഗം മുജാഹിദുകള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്നതെന്ന് ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാനും ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാടും പ്രസ്താവനയില്‍ പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ദൗത്യനിര്‍വഹണവുമായി കേരളത്തില്‍ നാലരപ്പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന ഐ എസ് എമ്മിന് ഒരു ബദല്‍ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ആവശ്യമില്ലെന്നും ഐ എസ് എം നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 

എന്തിന്റെ പേരിലാണ് തങ്ങളുടെ വിദ്യാര്‍ഥി-യുവജന സംഘടനകളെ പിരിച്ചുവിട്ടതെന്ന് എ പി വിഭാഗം കെ എന്‍ എം നേതൃത്വം വ്യക്തമാക്കണം. ജിന്ന്, സിഹ്‌റ് വിവാദത്തില്‍ പിരിച്ചുവിട്ടവരും പിരിച്ചുവിടപ്പെട്ടവരും മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ആദര്‍ശത്തിന്നെതിരായി പ്രവര്‍ത്തിച്ചവരാണ്. ജിന്ന് ചികിത്സയും പിശാചിനെ അടിച്ചിറക്കലും മാരണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസ പ്രചരണത്തില്‍ എ പി വിഭാഗം മുജാഹിദുകളിലെ ഇരുവിഭാഗവും പങ്കാളികളാണെന്നിരിക്കെ വിദ്യാര്‍ഥി-യുവജന സംഘടനകളെ മാത്രം പിരിച്ചുവിട്ടതുകൊണ്ട് മുഖം രക്ഷിക്കാനാവില്ല. അന്ധ വിശ്വാസ പ്രചരണത്തിന് ആളും അര്‍ഥവും നല്‍കി പ്രോത്സാഹിപ്പിച്ചവരാണ് എ പി വിഭാഗം കെ എന്‍ എം നേതൃത്വമെന്നത് അനിഷേധ്യമായ വസ്തുതയാണ്. മാരണം സംബന്ധിച്ച് മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് ഇപ്പോഴും എ പി വിഭാഗം നേതൃത്വമെന്നത് നിഷേധിക്കാനാവില്ല. ഭിന്ന മതക്കാരോടും ആശയക്കാരോടും അസഹിഷ്ണുതയും തീവ്രതയും വെച്ചുപലുര്‍ത്തുന്ന ചില പ്രബോധകരാണ് പ്രസ്ഥാനത്തിന് അപകീര്‍ത്തികരമായ വാദങ്ങള്‍ അവതരിപ്പിച്ചത്. ഇവര്‍ക്ക് വശംവദരായാണ് ആദ്യതവണ പ്രസ്ഥാനത്തെ പിരിച്ചുവിട്ടതെന്ന് മറക്കരുത്. 

 മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറില്‍ അന്ധവിശ്വാസ പ്രചാരണം നടത്തുന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ കുറ്റം ഏറ്റുപറഞ്ഞ് സംഘടന പിരിച്ചുവിട്ട് ഡോ ഹുസൈന്‍ മടവൂരിന്റെയും ഡോ ഇ കെ അഹ്മദ്കുട്ടിയുടെയും സി പി ഉമര്‍ സുല്ലമിയുടെയും നേതൃത്വത്തിലുള്ള യഥാര്‍ഥ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരാന്‍ എ പി വിഭാഗം കെ എന്‍ എം തയ്യാറാവണമെന്നും ഐ എസ് എം നേതാക്കള്‍ പറഞ്ഞു.
Read More

Saturday, January 05, 2013

കര്‍ശനമായ ശിക്ഷാവിധികള്‍ കൊണ്ട് മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റം അവസാനിപ്പിക്കാനാവില്ല : ISM


വൈലത്തൂര്‍ : കര്‍ശനമായ ശിക്ഷാവിധികള്‍ കൊണ്ട് മാത്രം സ്ത്രീകള്‍ക്കെതിരെയുള്ള കൈയേറ്റം അവസാനിപ്പിക്കാനാവില്ലെന്നും,പാഠപുസ്തകങ്ങളിലടക്കം ധാര്‍മിക സദാചാര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു ചെറുപ്പത്തിലെ കുട്ടികളില്‍ നിന്ന് തന്നെ ശിക്ഷണം തുടങ്ങുമ്പോള്‍ മാത്രമേ സ്ത്രീകളുടെ വ്യക്തിത്വത്തെ ആദരിക്കുന്ന സമൂഹം ഉണ്ടാകൂ എന്നും "സ്ത്രീ സുരക്ഷ സമൂഹ രക്ഷ" കാമ്പയിന്റെ ഭാഗമായി ISM താനൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ കൂട്ടായ്മ അഭിപ്രായപ്പെട്ടു.ദൃശ്യ മാധ്യമങ്ങളും,വിവര സാങ്കേതിക ഉപാധികളും,സിനിമകളും പുറത്തു വിടുന്ന സദാചാര വിരുദ്ധമായ കാഴ്ചകളെ നിയന്ത്രിക്കാന്‍ കൂടി അധികാരികള്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.

 കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഉബൈദുള്ള താനാളൂര്‍ ഉദ്ഘാടനം ചെയ്തു.എം എസ് എം സംസ്ഥാന ജന:സെക്രടറി ജാസിര്‍ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി.താനൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ഹൈദ്രോസ് മാസ്റ്റര്‍ , എം ജി എം ജില്ലാ സെക്രട്ടറി അസ്മ ടീച്ചര്‍ ,മദ്യനിരോധനസമിതി താനൂര്‍ ഏരിയ സെക്രട്ടറി സഹീര്‍ ബി പി , കെ ടി ഇസ്മായില്‍,ഹാരിസ് ഓലപ്പീടിക,ടി കെ എന്‍ നാസര്‍,കരീം കെ പുരം,കെ കെ മുഹമ്മദ്‌ ഹസ്സന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Read More

Sunday, December 30, 2012

ഡല്‍ഹി സംഭവം : പ്രത്യേക പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കണം - ISM


കോഴിക്കോട്: ദല്‍ഹിയില്‍ പീഡനമേറ്റ് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്താന്‍ അടിയന്തര നിയമനിര്‍മാണത്തിന് പാര്‍ലമെന്റ് വിളിച്ചുകൂട്ടണമെന്ന് ഐ എസ് എം ആവശ്യപ്പെട്ടു. സ്ത്രീപീഡനങ്ങള്‍ക്കുള്ള ശിക്ഷ കൂടുതല്‍ കര്‍ക്കശമാക്കണം. യുവജനങ്ങളെ തെറ്റിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ സമൂഹത്തില്‍ ശക്തായ ബോധവല്ക്കരണം നടത്തണം. സ്ത്രീ-പുരുഷ ഇടപെടലുകളിലെ നിയന്ത്രണം ഇല്ലാതാക്കി തുറന്ന ലൈംഗികതക്ക് അവസരമൊരുക്കുന്ന പ്രവണതക്കതിരെ സമൂഹം ബോധവാന്മാരാകരണം. മതങ്ങള്‍ അനുശാസിക്കുന്ന സദാചാര കാഴ്ചപ്പാടുകള്‍ അംഗീകരിക്കാന്‍ ഇനിയെങ്കിലും എല്ലാവരും തയ്യാറാകണം. ദല്‍ഹി സംഭവം പുനരാലോചനക്ക് ഒരു നിമിത്തം മാത്രാണെന്നും ഓരോ ഇരുപത് മിനിട്ടിലും ഇന്ത്യയില്‍ ഒരോ ബലാല്‍സംഗം വീതം നടക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ സ്ത്രീപീഡനങ്ങളും എല്ലാവരുടെയും കണ്ണ് തുറപ്പിക്കണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു. 

സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഇസ്മായീല്‍ കരിയാട്, ജാബിര്‍ അമാനി, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട്, ഫൈസല്‍ നന്മണ്ട, മമ്മൂട്ടി മുസ്‌ല്യാര്‍, ഡോ. ലബീദ് അരീക്കോട്, ഡോ. ഫുക്കാറലി, ഹിജാസ് സിറ്റി, അബ്ദുല്‍ ജലീല്‍ പാനൂര്‍, അബ്ദുല്‍ ഖാദര്‍ കടവനാട്, നൗഷാദ് കുറ്റിയാടി, വീരാപ്പു അന്‍സാരി, സമീര്‍ കായംകുളം പ്രസംഗിച്ചു.
Read More

Sunday, December 23, 2012

മോഡിയുടെ ഏറ്റുപറച്ചില്‍ ദേശീയ രാഷ്ട്രീയത്തില്‍ കണ്ണുനട്ടുള്ള നാടകം: ആര്‍ ബി ശ്രീകുമാര്‍


പാലക്കാട്: മോഡിയുടെ ഏറ്റുപറച്ചില്‍ പ്രഹസനവും ദേശീയ രാഷ്ട്രീയത്തില്‍ കണ്ണും നട്ടുള്ള നാടകവുമാണെന്ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീ കുമാര്‍. ഐഎസ്എം കേരള യുവജന സമ്മേളനത്തോടനുബന്ധിച്ച് പാലക്കാട് യുവത നഗറില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിന്റെ ദുരന്തം പേറുന്ന ഇരകള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കാത്ത മോഡിയുടെ ഏറ്റു പറച്ചില്‍ കാപട്യമാണ്. ഗുജറാത്ത് ഉപദേശീയതയും ഹൈന്ദവ വര്‍ഗീയതയും ഉയര്‍ത്തിയുള്ള വ്യാജ വികസന പ്രൊപഗണ്ടയാണ് ഗുജറാത്തില്‍ മോഡി ഉയര്‍ത്തി പിടിക്കുന്നത്. വികസനത്തിന്റ മുന്നുപാധിയായ അടിസ്ഥാന സൗകര്യ വികസനം ഗുജറാത്തിനെ സംബന്ധിച്ച് പുതിയ കാര്യമല്ല.ചരിത്രപരമായി തന്നെ ഗുജറാത്തികളുടെ രക്തത്തിലലിഞ്ഞു ചേര്‍ന്നതാണ്. ഓരോ മതങ്ങളും തങ്ങളുടെ മതത്തിന്റെ യഥാര്‍ത്ഥ തത്വത്തിലേക്ക് തിരിച്ച് വന്നാല്‍ മാത്രമേ ഇന്ത്യയില്‍ മതസൗഹാര്‍ദ്ധവും അതു വഴിയുള്ള സാമൂഹിക നവോത്ഥാനവും സാധ്യമാവൂ എന്നും അദ്ധേഹം പറഞ്ഞു. 

സമ്മേളനം എം.ബി.രാജേഷ് എംപി ഉദ്ഘാനം ചെയ്തു.സമ്മേളനത്തില്‍ കെഎന്‍എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.എന്‍.വി.അബ്ദുറഹ്മാന്‍ ആധ്യക്ഷ്യം വഹിച്ചു. കോഴിക്കോട് ശ്രീരാമ കൃഷ്ണ മഠത്തിലെ സ്വാമി ആപ്തലോകാനന്ദ,ഡോ.കെ.ടി.ജലീല്‍ എംഎല്‍എ, മുസ്‌ലീം യുത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:പി.എം.സാദിഖലി,കെഎന്‍എം സംസ്ഥാന ട്രഷറര്‍ സലാഹുദ്ധീന്‍ മദനി, ഐഎസ്എം കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡണ്ട് നസീര്‍ ചെറുവാടി എന്നിവര്‍ പ്രസംഗിച്ചു.
Read More

നിരപരാധികളെ വിട്ടയക്കാന്‍ നടപടിയുണ്ടാവണം : ISM


പാലക്കാട്: രാജ്യത്തെ വിവിധ ജയിലുകളില്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കപ്പെട്ട നിരപരാധികളായ ചെറുപ്പക്കാരെ വിട്ടയക്കാന്‍ നടപടിയുണ്ടാവണമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ദളിതര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ മുസ്‌ലിം പൗരന്മാര്‍ക്കും നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ന്നിട്ടും ഭരണകൂടങ്ങളും ജുഡീഷ്യറിയും കുറ്റകരമായ നിസ്സംഗതയാണ് പ്രകടിപ്പിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കാന്‍ ബാധ്യതപ്പെട്ട ജുഡീഷ്യറിയും ഭരണകൂടവും അനീതിക്ക് കൂട്ടുനില്ക്കുന്നത് രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥക്ക് വഴിവെക്കും. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളം ജയിലുകലില്‍ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ജാമ്യം നിഷേധിക്കുക വഴി ജുഡീഷ്യറി ഭരണകൂട ഭീകരതക്ക് നിയമ പരിരക്ഷ നല്‍കുകയാണ്. കുറ്റം തെളിയിക്കപ്പെടാതെ വര്‍ഷങ്ങളോളമായി വിവിധ ജയിലുകളില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മഅ്ദനിയടക്കമുള്ള മുസ്‌ലിം വിചാരണത്തടവുകാര്‍ക്ക് ജാമ്യം നിഷേധിക്കുകയും ആയിരങ്ങളെ കൊന്നൊടുക്കാന്‍ നേതൃത്വം നല്‍കിയ ഭരണകൂട ഭീകരതയുടെ പ്രതിരൂപമെന്ന് ലോകം വിശ്വസിക്കുന്ന നരേന്ദ്രമോഡി സംസ്ഥാന മുഖ്യമന്ത്രിയായി തുടരുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ഇരട്ട മുഖമാണ് വ്യക്തമാക്കുന്നത്. ഇറ്റലിക്കാരായ കടല്‍ക്കൊലയാളികളോട് കാണിച്ച ഔദാര്യമെങ്കിലും ഇന്ത്യന്‍ പൗരന്മാരോട് കാണിക്കാന്‍ ജുഡീഷ്യറിയും ഭരണകൂടവും തയ്യാറാവണം. നിഷ്പക്ഷമായി വര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും വര്‍ഗീയ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി നടപടിയെടുക്കരുത്. വധശിക്ഷയില്‍ നിന്ന് ഇളവുതേടി ദയാഹരജിയില്‍ തീര്‍പ്പ് കാത്തുകിടക്കുന്ന മുഴുവന്‍ പേര്‍ക്കും ജാതിമത പരിഗണന കൂടാതെ മുന്‍ഗണനാക്രമത്തില്‍ തീര്‍പ്പുകല്പിക്കാന്‍ രാഷ്ടപതിഭവനും കേന്ദ്രസര്‍ക്കാറും ഇച്ഛാശക്തി കാണിക്കണം. രാജ്യത്തെ ജയിലുകള്‍ ഒരു പ്രത്യേക സമുദായത്തിന് സംവരണം ചെയ്യുകയെന്ന സാഹചര്യം ആശങ്കാകുലമാണ്. 

രാജ്യത്തെ മുസ്‌ലിംകള്‍ക്ക് പ്രതീക്ഷ നഷ്ടമാകുംവിധമാണ് രണ്ടാം യു പി എ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെന്ന് സമ്മേളനം വിലയിരുത്തി. സവര്‍ണ ഫാസിസ്റ്റുകളുടെ സമ്മര്‍ദത്തിനു വഴങ്ങി മുസ്‌ലിംകളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളെല്ലാം പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണ്. ഉദ്യോഗ-വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ മുസ്‌ലിം സമുദായത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നടപ്പിലാക്കാനുള്ള നട്ടെല്ല് നഷ്ടപ്പെട്ട സര്‍ക്കാറാണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ളത്. മുസ്‌ലിം സമുദായത്തിന് ഉദ്യോഗങ്ങളില്‍ സംവരണം ശിപാര്‍ശ ചെയ്യുന്ന രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പോലും തയ്യാറാകാത്തത് കേന്ദ്രഭരണകൂടം മുസ്‌ലിംകളൈ അവഗണിക്കുകയാണെന്ന ആശങ്കയുണര്‍ത്തുന്നതാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ അവഗണിച്ചുകൊണ്ടുളള സാമ്പത്തി പരിഷ്‌കാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് സമ്മേളനം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു,. 

സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കി സാമ്പത്തിക വളര്‍ച്ചയെപ്പറ്റി അധരവ്യായാമം നടത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം. രാജ്യത്തെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്നതും കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തടിച്ചുകൊഴുക്കാന്‍ അവസരം കൊടുക്കുന്നതുമായ സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ അഭിമാനം കൊള്ളുന്നത് ലജ്ജാകരമാണ്. സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുതകുന്ന സബ്‌സിഡികള്‍ വെട്ടിക്കുറച്ച് കോര്‍പറേറ്റുകള്‍ക്ക് അവിഹിതമായ ഇളവുകള്‍ വകവെച്ചുകൊടുക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയത്തെ ചെറുത്തുതോല്പിക്കാന്‍ ദേശവ്യാപകമായ സംഘടിത പ്രക്ഷോഭം വളര്‍ന്നുവരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. മദ്യത്തിന് സെസ്സ് ഏര്‍പ്പെടുത്തിയുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനുള്ള കേരള സര്‍ക്കാറിന്റെ യുവജനനയം സംസ്ഥാനത്തെ യുവാക്കളെ അവഹേളിക്കുന്നതാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. യുവജനക്ഷേമ പ്രവര്‍ത്തനങ്ങല്‍ക്ക് ഫണ്ട് കണ്ടെത്താന്‍ മദ്യത്തെ ആശ്രയിക്കേണ്ടിവരുന്നത് ലജ്ജാകരമാണ്. ലഹരി ഉപഭോഗത്തിന് മാന്യത കല്പിച്ചുനല്‍കുകയും യുവജനക്ഷേമ പ്രവര്‍ത്തനങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ആക്ഷേപകരമായ യുവജനനയം പിന്‍വലിക്കണം. സര്‍ക്കാരിന്റെ അപഹാസ്യമായ നിലപാടില്‍ പ്രതിഷേധിക്കാന്‍ യുവജനക്ഷേമ ബോര്‍ഡ് അംഗങ്ങള്‍ മുന്നോട്ടുവരണം. അഭിമാനബോധമുള്ളവര്‍ രാജിവെച്ച് പുറത്തുവരണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. 

കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജന.സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, സി എ സഈദ് ഫാറൂഖി, കെ പി സകരിയ്യ, അഡ്വ. എം മൊയ്തീന്‍കുട്ടി, ശുക്കൂര്‍ കോണിക്കല്‍, തന്‍സീല്‍ വടകര പ്രസംഗിച്ചു.
Read More

ISM യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം


പാലക്കാട്: ഐ.എസ്.എം. യുവജനസമ്മേളനത്തിന് ഉജ്ജ്വലതുടക്കം. സമ്മേളനം പ്രശസ്ത ഇസ്‌ലാമികചിന്തകനും പ്രബോധകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് (ബ്രിട്ടണ്‍) ഉദ്ഘാടനംചെയ്തു. ഇസ്‌ലാമിന്റെ ലളിതവും സുന്ദരവുമായ മുഖം ലോകത്തിനുമുന്നില്‍ കാഴ്ചവെക്കുന്നതില്‍ മുസ്‌ലിങ്ങള്‍ കൂടുതല്‍ ജാഗ്രതകാണിക്കണമെന്ന് ഡോ. ഇദ്‌രീസ് തൗഫീഖ് പറഞ്ഞു. ജീര്‍ണതയ്ക്കും തീവ്രതയ്ക്കും യാഥാസ്ഥിതികതയ്ക്കുമിടയില്‍ ഇസ്‌ലാമിന്റെ മധ്യമനിലപാട് പ്രകടിപ്പിക്കാന്‍ വിശ്വാസികള്‍ക്ക് കഴിയണം. ഇസ്‌ലാമിന്റെ സുന്ദരമുഖം ലോകത്തിനുമുന്നില്‍ സങ്കീര്‍ണമാക്കുന്നത് മുസ്‌ലിങ്ങള്‍തന്നെയാണ്. ആദര്‍ശരംഗത്തും അനുഷ്ഠാനമേഖലയിലും ഒരു ചെറിയ വിഭാഗം മുസ്‌ലിങ്ങള്‍ പിന്തുടരുന്ന തീവ്രമായ നിലപാട് പൊതുസമൂഹത്തില്‍ ഇസ്‌ലാമിനെക്കുറിച്ച് അപരിഹാര്യമായ തെറ്റിദ്ധാരണയുണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

സ്റ്റേഡിയം മൈതാനത്തുനടന്ന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ഈസ അബൂബക്കര്‍ മദനി അധ്യക്ഷതവഹിച്ചു. പാലക്കാട് ഡി.സി.സി. പ്രസിഡന്റ് സി.വി. ബാലചന്ദ്രന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖുദ്ദൂസ്, ബി.ജെ.പി. ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാപ്രസിഡന്റ് ജോബി വി. ചുങ്കത്ത് എന്നിവര്‍ ആശംസകള്‍നേര്‍ന്നു. 

യുവത പുസ്തകപ്രകാശനം മുസ്‌ലിംലീഗ് ജനറല്‍സെക്രട്ടറി കെ.പി.എ. മജീദ് നിര്‍വഹിച്ചു. അബ്ദുറഹിമാന്‍ തൃപ്പനച്ചി പുസ്തകപരിചയം നടത്തി. ബാവഹാജി തിരൂര്‍ കോപ്പി ഏറ്റുവാങ്ങി. സമ്മേളനത്തിന്റെ സുവനീര്‍ കാളിദാസ് പുതുമന അബ്ദുള്‍ ജബ്ബാറിനുനല്‍കി പ്രകാശനംചെയ്തു. ബി.പി.എ. ഗഫൂര്‍ സുവനീര്‍ പരിചയം നടത്തി. ഡോ. ഇദ്‌രീസ് തൗഫീഖ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. ഒളിമ്പ്യന്‍ ഇര്‍ഫാന്‍, ഡോ. ഐ.പി. അബ്ദുസലാം, ഡോ. ലബീദ് അരീക്കോട്, അബ്ദുള്ള എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു. 

 കോവൈ അബ്ദുള്‍ ഖാദിര്‍, അബൂബക്കര്‍ നന്മണ്ട, ജാഫര്‍ വാണിമേല്‍, ഡോ. മുബശ്ശിര്‍ പാലത്ത്, ഇര്‍ശാദ് സ്വലാഹി, ഡോ. ഐ.പി. അബ്ദുസ്സലാം എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്കുനടന്ന നേതൃസംഗമം എ. അബ്ദുള്‍ അലി മദനി ഉദ്ഘാടനംചെയ്തു. ഐ.എസ്.എം. ജനറല്‍സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ അധ്യക്ഷതവഹിച്ചു. എന്‍.കെ.എം. സകരിയ്യ, സെയ്ത് മുഹമ്മദ് കുരുവട്ടൂര്‍, എ. നൂറുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
Read More

Tuesday, December 18, 2012

മതങ്ങളുടെ സ്‌നേഹ സന്ദേശം ഉള്‍ക്കൊള്ളണം : ISM സുഹൃദ് സംഗമം


പാലക്കാട്: മതങ്ങള്‍ ഉദ്‌ഘോഷിക്കുന്ന സ്‌നേഹ സന്ദേശം മതാനുയായികള്‍ ഉള്‍കൊള്ളാന്‍ തയ്യാറായാല്‍ വര്‍ഗീയതയും തീവ്രവാദവും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഐ എസ് എം കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട് കെ പി എം റെസിഡന്‍സിയില്‍ സംഘടിപ്പിച്ച സുഹൃദ് സംഗമം അഭിപ്രായപ്പെട്ടു. നാട്ടില്‍ വളരുന്ന സാമുദായിക ധ്രൂവീകരണത്തിനെതിരെ എല്ലാവരും ജാഗ്രത പുലര്‍ത്തണം. ഇന്ത്യയുടെ മതേതര പാരമ്പര്യവും സൗഹാര്‍ദ്ദവും കാത്ത് സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. പരസ്പരം അടുത്തറിയാന്‍ സക്രിയമായ മതാന്തര സംവാദങ്ങള്‍ പ്രോത്സഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു. 

സുഹൃദ് സംഗമത്തോടനുബന്ധിച്ച് ജില്ലയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെ ആദരിച്ചു. അമ്പത് വര്‍ഷത്തിലേറെ കാലമായി പത്രപ്രവര്‍ത്തന രംഗത്തുള്ള തമിഴ് ദിനപത്രത്തിന്റെ ലേഖകന്‍ അന്‍പനെയാണ് ആദരിച്ചത്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി ഷീല്ലര്‍ സ്റ്റീഫന്‍, ഈസ മദനി, ശുക്കൂര്‍ കോണിക്കല്‍, എന്‍ എന്‍ മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
Read More

Wednesday, December 05, 2012

ISM കേരള യുവജനസമ്മേളനം 21, 22, 23 പാലക്കാട്ട്


പാലക്കാട്: 'വിശ്വാസ വിശുദ്ധി സമര്‍പ്പിതയൗവനം' എന്ന സന്ദേശവുമായി ഐ എസ് എം സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനം ഈ മാസം 21, 22, 23 തിയ്യതികളില്‍ പാലക്കാട് സ്റ്റേഡിയം മൈതാനിയിലെ യുവത നഗരിയില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് ഉച്ചക്ക് 2ന് നേതൃസംഗമത്തോടെ സമ്മേളനത്തിന് ആരംഭമാവും. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് എ അബ്ദുല്‍ ഹമീദ് മദീനി നേതൃസംഗമം ഉദ്ഘാടനം ചെയ്യും. സമ്മേളനം ബ്രിട്ടീഷ് എഴുത്തുകാരനും പ്രശസ്ത ഇസ്‌ലാമിക ചിന്തകനുമായ ഡോ. ഇദ്‌രീസ് തൗഫീഖ് ഉദ്ഘാടനം ചെയ്യും. മുസ്‌ലീം ലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ പി എ മജീദ്, എം ഹംസ എം എല്‍ എ, പാലക്കാട് ഡി സി സി പ്രസി. സി പി ബാലചന്ദ്രന്‍, മുന്‍സിപ്പില്‍ ചെയര്‍മാന്‍ അബ്ദുല്‍ കുദ്ദൂസ്, ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

സമ്മേളനത്തിന്റെ ഭാഗമായി തയ്യാറാക്കിയ സുവനീറിന്റെ പ്രകാശനം കേരള സാഹിത്യ അക്കാദമി മെമ്പര്‍ കാളിദാസ് പുതുമന നിര്‍വഹിക്കും. യുവത പുസ്തകങ്ങള്‍ ഷാഫി പറമ്പില്‍ എം എല്‍ എ പ്രകാശനം ചെയ്യും. തുടര്‍ന്ന് വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനം നടക്കും. കോവൈ അബ്ദുല്‍ ഖാദര്‍, ടി അബൂബക്കര്‍ നന്മണ്ട, ജഅ്ഫര്‍ വാണിമേല്‍, എം എസ് എം പ്രസിഡന്റ് ഡോ.മുബഷിര്‍ പാലത്ത്, ഇര്‍ഷാദ് സ്വലാഹി പ്രസംഗിക്കും. 

 22ന് (ശനി) രാവിലെ 8 മണിക്ക് സന്നദ്ധ സേവക സംഗമം കെ എന്‍ എം സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യും. രാവിലെ 10 ന് നടക്കുന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് യുവത നഗറില്‍ ഇസ്വ്‌ലാഹ് - ആദര്‍ശ പാഠശാല ആരംഭിക്കും. കെ എന്‍ എം പ്രസിഡന്റ് ഡോ. ഇ കെ അഹ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. എ അബ്ദുസ്സലാം സുല്ലമി, അലി മദനി മൊറയൂര്‍, പി ടി അബ്ദുല്‍ അസീസ് സുല്ലമി, ഹാഫിദ് റഹ്മാന്‍ പുത്തൂര്‍ ശാഹിദ് മുസ്‌ലിം ഫാറൂഖി, അബ്ദുര്‍ ജലീല്‍ മാമാങ്കര എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. 

രാവിലെ 10 മണിക്ക് ടൗണ്‍ഹാളില്‍ ആരംഭിക്കുന്ന ബധിര സമ്മേളനം സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ഡഫ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ശെയ്ഖ് മുഹമ്മദ് നുഐമി പ്രസംഗിക്കും. അന്ധവിഭാഗത്തിനായുള്ള ഇന്‍സൈറ്റ് സെഷന്‍ ഈസ അബൂബക്കര്‍ മദനി ഉദ്ഘാടനം ചെയ്യും. 

ഉച്ചക്ക് 2 ന് ഇസ്‌ലാം ആദര്‍ശ പാഠശാലയില്‍ യില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അബ്ദുല്‍ ഹസീബ് മദനി തുടങ്ങിയവര്‍ ക്ലാസെടുക്കും. കൗണ്‍സില്‍ ഫോര്‍ സ്റ്റുഡന്റ്‌സ് ഇന്റഗ്രിറ്റി സെഷന്‍ കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. പി പി മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ബ്രദര്‍ ഐമന്‍, ആസ്‌ത്രേലിയ മുഖ്യാതിഥിയായിരിക്കും. യുവപക്ഷം സെമിനാറില്‍ അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എം, അഡ്വ. വി ടി ബല്‍റാം എം എല്‍ എ, അഡ്വ. ശ്രീരാമകൃഷ്ണന്‍ എം എല്‍ എ, ജാബിര്‍ അമാനി എന്നിവര്‍ പ്രസംഗിക്കും. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ മോഡറേറ്ററാകും. 

വൈകുന്നേരം 6.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എം ബി രാജേഷ് എം പി മുഖ്യാതിഥിയായിരിക്കും. പി എസ് എസി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, മുന്‍ ഗുജറാത്ത് ഡി ജി പി ആര്‍ ബി ശ്രീകുമാര്‍, ഡോ. കെ ടി ജലീല്‍ എം എല്‍ എ, ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍, സ്വാമി ആപ്തലോകാനന്ദ, യൂത്ത് ലീഗ് സംസ്ഥാന പ്രസി. അഡ്വ. പി എം സാദിഖലി, എം സ്വലാഹുദ്ദീന്‍ മദനി എന്നിവര്‍ സംസാരിക്കും. 

ഞായറാഴ്ച രാവിലെ 9.30ന് യുവത നഗറില്‍ പഠന ക്യാമ്പ് കെ എന്‍ എം ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. ഷെയ്ഖ് അബ്ദുഷഹീദ് ഡ്രിയൂ മുഖ്യാതിഥിയായിരിക്കും. പി കെ ബഷീര്‍ എം എല്‍ എ, ഷഫീഖ് അസ്‌ലം, പി എം എ ഗഫൂര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ പഭാഷണം നടത്തും. 

രാവിലെ 9.30ന് ടൗണ്‍ഹാളില്‍ നടക്കുന്ന മുസ്‌ലിമ കോണ്‍ഫറന്‍സ് പ്രൊഫ. നൂര്‍ജഹാന്‍ അക്കരപിസാന്‍ തായ്‌ലന്റ് ഉദ്ഘാടനം ചെയ്യും. ഡോ. ഖമറുന്നീസ അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. ഖദീജ നര്‍ഗീസ്, ഷമീമ ഇസ്‌ലാഹിയ്യ, ജമീല ടീച്ചര്‍ എടവണ്ണ, സി ടി ആയിഷ കണ്ണൂര്‍, സി എ സല്‍മ അന്‍വാരിയ്യ, സുലൈമാന്‍ സ്വബാഹി പ്രസംഗിക്കും. എം ജി എം ഡലിഗേറ്റ് കണ്‍വെന്‍ഷന്‍ കെ ജെ യു വൈസ് പ്രസി. യു പി അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും. ബുഷ്‌റ നജാത്തിയ പ്രസംഗിക്കും. തുടര്‍ന്ന് ഗേല്‍സ് കാമ്പസ് നടക്കും. ഐ സി സി ഹാളില്‍ നടക്കുന്ന നാഷണല്‍ അക്കാദമിക് കോണ്‍ഗ്രസ് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. ഡോ. കെ അബ്ദുറഹ്മാന്‍, ഡോ. പി പി അബ്ദുല്‍ ഹഖ്, ഡോ. കെ മുഹമ്മദ് ബഷീര്‍, ഡോ. ഇ അബ്ദുല്‍ മജീദ്, ഡോ. അശ്‌റഫ് വാണിമേല്‍, ഡോ. ഹിലാല്‍ ഐരൂര്‍, പ്രൊഫ. അശ്‌റഫ്, ഷബീബ് ബാംഗ്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 

 രാവിലെ 10.30 ന് ടൗണ്‍ഹാളില്‍ 'കളിമുറ്റം' കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഡോ. ആര്‍ ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. 9.30ന് ഐ സി സി ഓഡിറ്റോറിയത്തില്‍ ഫോക്കസ് യൂത്ത് സമ്മിറ്റില്‍ ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ യുവ ജനസംഘടന ഭാരവാഹികള്‍ സംബന്ധിക്കും.  

ഉച്ചക്ക് 2ന് യുവത നഗരിയില്‍ നടക്കുന്ന സാമുദായിക ധ്രുവീകരണവും സമകാല കേരളവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ മന്ത്രി മഞ്ഞളാം കുഴി അലി ഉദ്ഘാടനം ചെയ്യും. ആസിഫലി കണ്ണൂര്‍ വിഷയം അവതരിപ്പിക്കും. മുന്‍ മന്ത്രി അഡ്വ. ടി കെ ഹംസ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, എം ഇ എസ് പ്രസിഡന്റ ് ഡോ. ഫസല്‍ ഗഫൂര്‍, കേരള ദളിത്‌ഫെഡറേഷന്‍ സംസ്ഥാന പ്രസി. ടി പി രാമഭദ്രന്‍, എന്‍ എസ് എം നേതാവ് അഡ്വ. എം ബാലചന്ദ്രന്‍, എസ് എന്‍ ഡി പിയോഗം സെക്രട്ടറി അനുരാഗ് കൊല്ലങ്കോട് എന്നിവര്‍ പങ്കെടുക്കും. 

 വൈകിട്ട് 5ന് യുവത നഗറില്‍ നടക്കുന്ന സമാപന സമ്മേളനം കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേഷ് ഉദ്ഘാടനം ചെയ്യും. മുജീബുര്‍റഹ്മാന്‍ കിനാലൂര് അധ്യക്ഷം വഹിക്കും. ശെയ്ഖ് അബു അയ്മന്‍ ആസ്‌ത്രേലിയ മുഖ്യ പ്രഭാഷണം നടത്തും. മന്ത്രി. പി കെ കുഞ്ഞാലിക്കുട്ടി, എം എ യൂസുഫലി, എം ഐ ഷാനവാസ് എം പി, ഡോ. ഹുസൈന്‍ മടവൂര്‍, സി പി മുഹമ്മദ് എം എല്‍ എ, ഡോ. മുസ്തഫ ഫാറൂഖി, എന്‍ എം അബ്ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, മമ്മൂട്ടി മുസ്‌ല്യാര്‍ പ്രസംഗിക്കും. സമ്മേളനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിനാളുകള്‍ക്ക് സമ്മേളന സന്ദേശം എത്തിച്ചതായും മുജീബുര്‍റഹ്മാന്‍ കിനാലൂര്‍, ഈസ അബൂബക്കര്‍ മദനി, എന്‍ എം അബ്ദുല്‍ ജലീല്‍, എന്‍ എന്‍ മുഹമ്മദ് റാഫി, ശൂക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍ എടവണ്ണ, എന്‍ കെ എം സക്കരിയ്യ എന്നിവര്‍ പങ്കെടുത്തു.
Read More

Tuesday, August 28, 2012

സത്‌നം സിംഗിന്റെ ദുരൂഹ മരണം: സമഗ്രമായ അന്വേഷണം വേണം : ISM


കോഴിക്കോട് : അമൃതാനന്ദമയി ആശ്രമത്തില്‍ പിടിക്കപ്പെട്ട സത്‌നാം സിംഗിന്റെ ദുരൂഹ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മാനസിക രോഗിയായ യുവാവിനെ മരണത്തിലേക്ക് നയിച്ച എല്ലാ കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരണം. ആശ്രമത്തിലെ അന്തേവാസികളില്‍ നിന്നും സത്‌നാം സിംഗിന് പീഡനമേല്‍ക്കേണ്ടി വന്നതായ ആരോപണത്തിന്റെ നിജസ്ഥിതി അറിയണം. സ്‌നേഹവും സാന്ത്വനവും മാത്രം വഴിഞ്ഞൊഴുകുന്നു എന്ന് ഉദ്‌ഘോഷിക്കപ്പെടുന്ന അമൃതാനന്ദമയീ മഠത്തില്‍ നടന്ന ഈ അനിഷ്ട സംഭവം കേരളത്തിന്റെ സാംസ്‌കാരിക പൊതുബോധത്തിനേറ്റ ക്ഷതമാണ്. ഭൂലോകത്ത് എന്ത്് സംഭവിച്ചാലും തീവ്രവാദത്തിന്റെ നിഴല്‍ കാണുന്നവരുടെ ഈ വിഷയത്തിലുള്ള പ്രതികരണം അറിയാന്‍ താല്‍പര്യമുണ്ടെന്നും ഐ എസ് എം അഭിപ്രായപ്പെട്ടു. 

അസമില്‍ വീണ്ടും കൊലപാതകവും അക്രമവും തുടരുന്നതില്‍ ഐ എസ് എം സെക്രട്ടറിയേറ്റ് ആശങ്ക രേഖപ്പെടുത്തി. അക്രമം അമര്‍ച്ച ചെയ്യാന്‍ ഭരണകൂടം അമാന്തം കാണിക്കരുതെന്നും അസമിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിരമായി ഇടപെടണമെന്നും ഐ എസ് എം അഭി്രപായപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകയാതന അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടികളുണ്ടാവണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, ജഅ്ഫര്‍ വാണിമേല്‍, അബ്ദുസ്സലാം മുട്ടില്‍, സുഹൈല്‍ സാബിര്‍, ഇ ഒ ഫൈസല്‍, മന്‍സൂറലി ചെമ്മാട്, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...