Monday, December 29, 2014

കേരള നദ്‌വത്തുല്‍ മുജാഹിദീന് പുതിയ നേതൃത്വം •

സി.പി.ഉമര്‍ സുല്ലമി പ്രസിഡണ്ട്, 
എം. സ്വലാഹുദ്ദീന്‍ മദനി ജനറല്‍ സെക്രട്ടറി, 
എ. അസ്ഗറലി ട്രഷറര്‍





കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന പ്രസിഡണ്ടായി സി.പി.ഉമര്‍ സുല്ലമിയും (മലപ്പുറം), ജനറല്‍ സെക്രട്ടറിയായി എം. സ്വലാഹുദ്ദീന്‍ മദനിയും (എറണാകുളം), ട്രഷററായി എ അസ്ഗറലിയും (കോഴിക്കോട്) തെരഞ്ഞെടുക്കപ്പെട്ടു.

കോഴിക്കോട് നടന്ന കെ.എന്‍.എം. സംസ്ഥാന സമ്പൂര്‍ണ കൗണ്‍സില്‍ സമ്മേളനം മറ്റ് ഭാരവാഹികളായി അഡ്വ.പി.എം. മുഹമ്മദ് കുട്ടി, കെ.കെ.ഹസ്സന്‍ മദീനി ആലുവ, എസ്.എ.എം. ഇബ്‌റാഹിം, ഡോ.ഇ.കെ.അഹ്മദ്കുട്ടി, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ.എന്‍.വി.അബ്ദുറഹിമാന്‍, പി.കെ.ഇബ്‌റാഹിം ഹാജി ഏലാങ്കോട്, കെ. അബൂബക്കര്‍ മൗലവി, അഡ്വ.എം.മൊയ്തീന്‍കുട്ടി,  മുഹമ്മദ് ഹാഷീം ആലപ്പുഴ (വൈസ് പ്രസിഡണ്ടുമാര്‍), പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.പി.പി.അബ്ദുല്‍ ഹഖ്, ഡോ.പി.മുസ്തഫ ഫാറൂഖി, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, കെ.പി.സകരിയ്യ, ഉബൈദുല്ല താനാളൂര്‍, സി മമ്മു കോട്ടക്കല്‍, ഡോ സലിം ചെര്‍പ്പുളശ്ശേരി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.


കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ.കെ.ജമാലുദ്ദീന്‍ ഫാറൂഖി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.പി.ഉമര്‍ സുല്ലമി, ഡോ.കെ.അബ്ദുറസാഖ് സുല്ലമി, എഞ്ചിനീയര്‍ മുഹമ്മദ് കോയ. എന്‍.എം. അബ്ദുല്‍ജലീല്‍, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഡോ.ഇ.കെ.അഹ്മ്മദ്കുട്ടി, എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, അബ്ദുല്‍ ഹസീബ് മദനി, ഇസ്മാഈല്‍ കരിയാട്, ജാസിര്‍ രണ്ടത്താണി സംസാരിച്ചു.


Read More

Sunday, December 28, 2014

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു : കെ.എന്‍.എം.


കോഴിക്കോട്: നല്ല നാളെയെ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ നിരന്തരം വഞ്ചിക്കുകയാണെന്ന് കെ.എന്‍.എം. സംസ്ഥാന സമാപന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി അടിസ്ഥാനപ്രശ്‌നങ്ങള്‍ അവഗണിച്ച് കോര്‍പ്പറേറ്റുകള്‍ക്കും സാമ്രാജ്യത്വ ശക്തികള്‍ക്കും അനുകൂലമായ നിയമനിര്‍മ്മാണവും ഓര്‍ഡിനന്‍സും നടപടിക്രമങ്ങളുമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

ആഗോളവിപണിയില്‍ ക്രൂഡോയിലിന് പകുതിയിലധികം വിലയിടിവ് ഉണ്ടായിട്ടും അതിന്റെ ഗുണഫലം രാജ്യത്തെ ജനങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ശ്രമിക്കാതെ സംഘ്പരിവാറിന്റെ അജണ്ടകള്‍ നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജനങ്ങളെ വര്‍ഗീയമായി ധ്രുവീകരിച്ച് അധികാരം ഉറപ്പിക്കുക എന്ന ഗുജറാത്ത് മാതൃക രാജ്യത്തൊട്ടാകെ നടപ്പിലാക്കുന്ന മോഡി സര്‍ക്കാറിന്റെ പ്രഖ്യാപിത നയങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യവിശ്വാസികള്‍ മുന്നോട്ട് വരണം. പണം നല്‍കിയും പ്രലോഭിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള വി.എച്ച്.പിയുടെ കുത്സിത ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല. മത സ്വാതന്ത്യത്തിന് നേരെയുള്ള ഈ കടന്നാക്രമണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം. ഇന്ത്യ വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് കോട്ടം തട്ടിക്കുന്ന ശ്രമങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും എതിര്‍ക്കപ്പെടണം.

മദ്യനയത്തില്‍നിന്നും പിറകോട്ടുപോയ കേരള സര്‍ക്കാര്‍ വിശ്വാസ വഞ്ചനയാണ് നടത്തിയത്. പൂര്‍ണ്ണമദ്യനിരോധനം പ്രതീക്ഷച്ചവരെ തീര്‍ത്തും നിരാശയിലാക്കി കേരള സര്‍ക്കാറിന്റെ മദ്യനയത്തില്‍ ശക്തിയായി പ്രതിഷേധിക്കണം.

അന്ധവിശ്വാസങ്ങള്‍ പൂര്‍ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ നിസ്സംഗത കാണിക്കുന്നത് അവസാനിപ്പിക്കണം.

കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട്, ഡോ.ഇ.കെ.അഹ്മ്മദ് കുട്ടി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. കേരള വഖഫ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട എം.ജി.എം. ജനറല്‍ സെക്രട്ടറി ഷമീമ ഇസ്‌ലാഹിയ്യ, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ വി മുഹമ്മദ് മൗലവി അലനല്ലൂര്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി.

അന്ധവിശ്വാസങ്ങള്‍ക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ ജനകീയ ജാഗരണം എന്ന ക്യാമ്പയിന്‍ മാര്‍ച്ച് മാസം വരെ തുടരാന്‍ തീരുമാനിച്ചു. ട്രഷറര്‍ എം. സ്വലാഹുദ്ദീന്‍ മദനി, എ അസ്ഗറലി, ഡോ ജമാലുദ്ദീന്‍ ഫാറൂഖി, ഡോ.എന്‍.വി. അബ്ദുറഹിമാന്‍, അഡ്വ പി.എം മുഹമ്മദ്കുട്ടി, കെ. അബൂബക്കര്‍ മൗലവി, സി മുഹമ്മദ് സലീം സുല്ലമി, എം.എസ്.എസ് ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ മുഹമ്മദ് കോയ, അബ്ദുറസാഖ് സുല്ലമി, ഡോ.പി.പി.അബ്ദുല്‍ഹഖ്, പി.ടി.വീരാന്‍കുട്ടി സുല്ലമി, ഉബൈദുല്ല താനാളൂര്‍, ഡോ.മുസ്തഫ ഫാറൂഖി, സി അബ്ദുലത്തീഫ് മാസ്റ്റര്‍, സി. മമ്മു കോട്ടക്കല്‍, ഹസീബ് മദനി, കെ.പി.സകരിയ്യ, എന്‍.എം. അബ്ദുല്‍ ജലീല്‍, ഡോ കുഞ്ഞാലി, അബൂബക്കര്‍ കോയ കണ്ണൂര്‍, ഈസ മദനി, അബ്ദുല്‍കരീം എഞ്ചിനീയര്‍, സെയ്തു മുഹമ്മദ് കരുവട്ടൂര്‍,  ഇസ്മാഈല്‍ കരിയാട് പ്രസംഗിച്ചു.
Read More

Wednesday, December 17, 2014

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍ നീക്കം രാജ്യത്തെ പൗരന്മാര്‍ ഒന്നിച്ച് ചെറുക്കണം: - ഐ എസ് എം



കോഴിക്കോട്: രാമക്ഷേത്ര നിര്‍മാണം, നിര്‍ബന്ധ മതപരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളിലൂടെ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയെ സാക്ഷിനിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത ചില കേന്ദ്രമന്ത്രിമാരും, എം പിമാരും നടത്തിക്കൊണ്ടിരിക്കുന്ന വിഷം ചീറ്റുന്ന പ്രസ്താവനകള്‍ രാഷ്ട്രത്തിന്റെ മതേതര മുഖം ദുര്‍ബലപ്പെടുത്തുകയാണ്.

സ്വന്തം പ്രതിച്ഛായ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന നരേന്ദ്രമോദി രാജ്യത്ത് അപകടകരമാംവിധം തിരിച്ചുവരുന്ന ഫാസിസ്റ്റ് ഭീകരതയെക്കുറിച്ച് മൗനം പാലിക്കുകയാണ്. കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന ആര്‍ എസ് എസിന്റെ ഒളിയജണ്ടകള്‍ നടപ്പാക്കുന്ന പാവസര്‍ക്കാറായി മോദി സര്‍ക്കാര്‍ അധ:പതിച്ചിരിക്കുകയാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി. മതേതര ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനും കെട്ടുറപ്പിനും രാജ്യത്തെ മുഴുവന്‍ പൗരന്മാരും വിശാലാര്‍ഥത്തില്‍ ഒന്നിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

മാനുഷികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച് പാക്കിസ്ഥാനിലെ പെഷവാറില്‍ സ്‌കൂള്‍ കൂട്ടികളെ കൊന്നൊടുക്കിയ നടപടിയെ ഐ എസ് എം സെക്രട്ടറിയേറ്റ് അപലപിച്ചു. സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, ഫൈസല്‍ നന്മണ്ട, മന്‍സൂറലി ചെമ്മാട്, ഡോ. ഫുക്കാറലി, വീരാപ്പു അന്‍സാരി, ഡോ. ലബീദ് അരീക്കോട്, അബ്ദുസ്സലാം മുട്ടില്‍, ഹിജാസ് സിറ്റി, ശുക്കൂര്‍ കോണിക്കല്‍, ജാബിര്‍ അമാനി, അബ്ദുല്‍ഖാദര്‍ കടവനാട്, നൗഷാദ് കുറ്റ്യാടി പങ്കെടുത്തു.
Read More

Sunday, December 14, 2014

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവില്‍കോഡിനെ ചെറുക്കണം: കെ എന്‍ എം •



കോഴിക്കോട്: രാജ്യത്തിന്റെ മതേതര അടിത്തറ തകര്‍ക്കുംവിധം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഏക സിവില്‍കോഡിനെ ശക്തമായി ചെറുക്കണമെന്ന് കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആഹ്വാനം ചെയ്തു. ഭരണഘടന വിഭാവനം ചെയ്ത വിശ്വാസ-അനുഷ്ഠാന സ്വാതന്ത്ര്യം നിഷേധിക്കുന്നവര്‍ക്കെതിരെ മതേതര മുന്നേറ്റത്തിന് ദേശീയ കക്ഷികള്‍ മുന്നോട്ട് വരണം, നിര്‍ബന്ധ മതപരിവര്‍ത്തനപ്രഖ്യാപനം അംഗീകരിക്കാനാവില്ലെന്നും കെ എന്‍ എം വ്യക്തമാക്കി.

വാഗ്ദാനങ്ങള്‍ നല്‍കിയും നിര്‍ബന്ധിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതപരിവര്‍ത്തനം നടപ്പിലാക്കുന്നത് ഭരണഘടനാപരമായ അവകാശലംഘനമാണ്. സാമുദായിക ഐക്യവും മതസ്വാതന്ത്ര്യവും ഹനിക്കപ്പെടുന്ന ഇത്തരം നീക്കങ്ങളില്‍ നിന്നും ബി ജെ പി സര്‍ക്കാര്‍ പിന്‍തിരിയണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു.

യോഗത്തില്‍ പ്രസിഡണ്ട് ഡോ.ഇ കെ അഹ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി, എം.സ്വലാഹുദ്ദീന്‍ മദനി, പി.കെ.ഇബ്‌റാഹീം ഹാജി, പ്രൊഫ.എന്‍.വി.അബ്ദുറഹ്മാന്‍, എ അസ്ഗറലി, ഡോ. എം അബ്ദുറസാഖ് സുല്ലമി, ഡോ.പി.മുസ്തഫ ഫാറൂഖി, ഡോ. പി പി അബ്ദുല്‍ ഹഖ്, കെ.അബൂബക്കര്‍ മൗലവി, ഉബൈദുല്ല താനാളൂര്‍, കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഡോ.ഐ.പി.അബ്ദുസ്സലാം, അഡ്വ.എം.മൊയ്തീന്‍കുട്ടി, ഇസ്മായീല്‍ കരിയാട്, കെ.പി.അബ്ദുറഹീം, സി. മമ്മു കോട്ടക്കല്‍, ഹാഫിസ് റഹ്മാന്‍ പ്രസംഗിച്ചു.

Read More

Friday, November 21, 2014

ഈ നന്മയിൽ പങ്കാളികളാവുക




Read More

Monday, November 10, 2014

പ്രകൃതി അറിവിനെ സര്‍ഗസമ്പന്നമാക്കുന്നു -പി. കെ. ഗോപി

CIER സംസ്ഥാന പ്രതിഭാ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
കോഴിക്കോട് നടന്ന ചടങ്ങിൽ സി ഐ ഇ ആർ പ്രതിഭാ അവാർഡ് സംഗമം പ്രശസ്ത കവി ശ്രീ പികെ ഗോപി ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്: പ്രകൃതി എന്ന വിദ്യാലയം നല്‍കുന്ന പാഠങ്ങളാണ് അറിവിനെ സര്‍ഗസമ്പന്നമാക്കുന്നതെന്ന് പ്രശസ്ത കവിയും സാഹിത്യകാരനുമായ പി കെ ഗോപി അഭിപ്രായപ്പെട്ടു. പഠനം പീഡനമാകുന്ന പുതിയ കാലത്ത് പുതുതലമുറക്ക് സര്‍ഗപരിപോഷണത്തിന് കൂടുതല്‍ അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ വിഭാഗമായ കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (CIER) സംസ്ഥാനാടിസ്ഥാനത്തില്‍  നടത്തിയ പ്രതിഭാ അവാര്‍ഡ് വിജ്ഞാനമത്സര പരീക്ഷയില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയും സാഹിത്യവും മാനവികതക്ക് വേണ്ടി സമര്‍പ്പിക്കണമെന്നും മനുഷ്യത്വത്തെ വധിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യന്‍ തന്നെയാണെന്നത് ഖേദകരമാണെന്നും പി കെ ഗോപി പറഞ്ഞു. 

കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ഡോ ഇ കെ അഹ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍,  സി ഐ ഇ ആര്‍ ജനറല്‍ സെക്രട്ടറി കെ അബൂബക്കര്‍ മൗലവി, ഐ എസ് എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ശുക്കൂര്‍ കോണിക്കല്‍, എം എസ് എം സംസ്ഥാന സെക്രട്ടറി യൂനുസ് ചെങ്ങര, കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടറി സി മരക്കാരുട്ടി, പ്രതിഭാ അവാര്‍ഡ് കണ്‍വീനര്‍ റശീദ് പരപ്പനങ്ങാടി, ഹംസ മൗലവി പട്ടേല്‍ത്താഴം, എന്‍ പി അബ്ദുല്‍ റസാഖ് മാസ്റ്റര്‍, മൂസക്കോയ പുളിക്കല്‍, വിദ്യാര്‍ഥി പ്രതിനിധി നസീഹ തഫ്‌സിന്‍ തിക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.

മതപഠന രംഗത്ത് കുട്ടികളുടെ മികവുകള്‍ കണ്ടെത്തി അര്‍ഹമായ അംഗീകാരവും പ്രോത്സാഹനവും നല്‍കുക എന്നത് മതവിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും മൂല്യാധിഷ്ഠിത ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിത്തീരുമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ & റിസര്‍ച്ച് (CIER) 4 വര്‍ഷമായി നടത്തി വരുന്നതാണ് പ്രതിഭ അവാര്‍ഡ് വിജ്ഞാന മത്സരപരീക്ഷ. സംസ്ഥാന തലത്തില്‍ രണ്ട് ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയില്‍ ഈ വര്‍ഷം 48 വിദ്യാര്‍ഥികളാണ് അവാര്‍ഡിന് അര്‍ഹരായിട്ടുള്ളത്.

Read More

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യണം -ഐ എസ് എം

അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്: വിശ്വാസങ്ങളുടെ മറവില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച് മനുഷ്യരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സിദ്ധരെയും മന്ത്രവാദികളെയും സാമൂഹിക വിചാരണ ചെയ്യണമെന്ന് അന്ധവിശ്വാസത്തിനെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എം കോഴിക്കോട്ട് സംഘടിപ്പിച്ച നേതൃസംഗമം ആവശ്യപ്പെട്ടു. 

അന്ധവിശ്വാസങ്ങളുടെ മറവില്‍ നാല് മനുഷ്യജീവനുകള്‍ കഴിഞ്ഞ മാസങ്ങളില്‍ കേരളത്തില്‍ ഹോമിക്കപ്പെട്ടു. സാംസ്‌കാരിക കേരളം തുടരുന്ന നിസ്സംഗത ഭയാനകമാണ്. ശക്തമായ ബോധവല്‍ക്കരണത്തോടൊപ്പം കര്‍ശന വകുപ്പുകളോടെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം അനിവാര്യമാണെന്നും അടുത്ത നിയമ സഭാസമ്മേളനത്തില്‍ അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ ബില്ല് കൊണ്ടുവരുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും സംഗമം ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജന.സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തിരസ്‌കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്  അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് യു പി യഹ്‌യാഖാന്‍ അധ്യക്ഷത വഹിച്ചു. എം അഹ്മദ് കുട്ടി മദനി, ഇസ്മാഈല്‍ കരിയാട്, ശുക്കൂര്‍ കോണിക്കല്‍, നൗഷാദ് കുറ്റ്യാടി, അബ്ദുല്‍ ജലീല്‍ ഒതായി, അബ്ദുസ്സലാം മുട്ടില്‍, ഡോ. ലബീദ് അരീക്കോട്, അഫ്താഷ് ചാലിയം, ശാക്കിര്‍ ബാബു കുനിയില്‍ പ്രസംഗിച്ചു.

Read More

Sunday, October 26, 2014

ഇന്ത്യയിൽ മുസ്‌ലിംകൾക്ക് മതസ്വാതന്ത്ര്യമുണ്ട് : ഡോ. ഹുസൈൻ മടവൂർ

വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻ സാർക്ക് സമിതി ഭാരവാഹികൾ






ഇസ്തംബൂൾ (തുർക്കി): 
പല മുസ്‌ലിം രാഷ്ട്രങ്ങളിലേതിനെക്കാളും ഇന്ത്യയിൽ മു
സ്‌ലിംകൾക്ക് മത സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കോ-ഓഡിനേറ്ററുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇസ്തംബൂളിൽ നടക്കുന്ന വേൾഡ് അസോസിയേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഓർഗനൈസേഷൻസ് സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇന്ത്യൻ മുസ്‌ലിംകൾ മറ്റ് സമുദായങ്ങൾക്ക് മാതൃകയാണ്. അവർ സമാധാനപ്രിയരും രാജ്യതാത്പര്യം സംരക്ഷിക്കുന്നവരുമാണ്. അതിനാൽ തന്നെ ഇതരസമൂഹങ്ങൾ മുസ്‌ലിംകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഒറ്റപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സർക്കാറും നിയമപാലകരും കോടതികളും മുസ്‌ലിംകളെ സഹായിച്ചിട്ടുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടനയാണ് മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നൽകുന്നതെന്നും ഡോ. മടവൂർ വിശദീകരിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ കമ്മറ്റികൾ ഉണ്ടാക്കാൻ അസോസിയേഷൻ തീരുമാനിച്ചു. ഇന്ത്യയുൾപ്പെടുന്ന സാർക്ക് രാഷ്ട്രങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പ്രത്യേക യോഗം ചേർന്ന് പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലി ദ്വീപ്‌, അഫ്ഘാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവർ സാർക്ക് അസോസിയേഷൻ രൂപീകരണ യോഗത്തിൽ പങ്കെടുത്തു. വേൾഡ് അസോസിയേഷൻ പ്രതിനിധി ഡോ. ഹാശിം അൽ ഹാശിമി യോഗം നിയന്ത്രിച്ചു. സമാപന സമ്മേളനത്തിൽ അസോസിയേഷൻ ചെയർമാൻ അലി സുവൈദി, അത്വിയ അദ്‌ലാൻ (ഈജിപ്ത്) സാലിം റിഫാഈ (ലെബനാൻ) ഡോ. അബ്ദുൽ മുഹ്സിൻ മുതൈരി (കുവൈറ്റ്‌) ഡോ. ജംആൻ സഹറാനി (സഊദി അറേബ്യ) ഡോ. തൗഫീഖ് ശുദരി (മലേഷ്യ) ഡോ. മുഹമ്മദ്‌ ഇൽയാസ് (മാലി) ഷബീർ അഹമ്മദ് (യു. പി) ഡോ. ഹുസൈൻ മടവൂർ എന്നിവർ സംസാരിച്ചു. അന്താരാഷ്‌ട്ര സമിതിയുടെ ജനറൽ കൗണ്‍സിൽ ഡിസംബർ രണ്ടാം വാരത്തിൽ മലേഷ്യയിൽ ചേരാൻ തീരുമാനിച്ചു.  
Read More

Thursday, October 23, 2014

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുന്നോട്ട് വരണം: ഐ എസ് എം

തിരുവനന്തപുരം: അന്ധവിശ്വാസ ചൂഷണങ്ങള്‍ക്കെതിരെ നിയമനിര്‍മാണം ആവശ്യപ്പെട്ട് ഐ എസ് എമ്മിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ആവേശകരമായി. കോരിച്ചൊരിയുന്ന മഴയിലും ആവേശം അണയാതെ ആയിരങ്ങളാണ് മാര്‍ച്ചിന് എത്തിയത്. മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പാളയം രക്തസാക്ഷി മണ്ഡപത്തിനടുത്ത് നിന്നാരംഭിച്ച റാലിക്ക് ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, സൗത്ത് സോണ്‍ പ്രസിഡന്റ് നാസര്‍ മുണ്ടക്കയം, ഭാരവാഹികളായ അബ്ദുസ്സലാം മുട്ടില്‍, ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, മന്‍സൂറലി ചെമ്മാട്, ഡോ. ലബീദ് അരീക്കോട്, ഡോ. ഫുക്കാറലി, അബ്ദുല്‍ജലീല്‍ ഒതായി, നൗഷാദ് കുറ്റ്യാടി, വീരാപ്പു അന്‍സാരി, ശമീര്‍ ഫലാഹി നേതൃത്വം നല്‍കി.

അന്ധവിശ്വാസ ചൂഷണങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കേരളത്തില്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തിരമായി മുന്നോട്ട് വരണമെന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയ സദസ്സ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് മന്ത്രവാദ കൊലപാതകങ്ങളും അന്ധവിശ്വാസത്തിന്റെ പേരിലുള്ള സാമ്പത്തിക ലൈംഗിക ചൂഷണങ്ങളും തുടരുന്ന സാഹചര്യത്തില്‍ ശക്തമായ വകുപ്പുകളോടെ നിയമത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് സംഗമം ചൂണ്ടിക്കാട്ടി. 


സാംസ്‌കാരിക രംഗത്ത് കേരളത്തെ വികൃതമാക്കിയ എല്ലാ നവോത്ഥാന മൂല്യങ്ങളും കീഴ്‌മേല്‍ മറിയുന്ന കാഴ്ച അത്യന്തം ഖേദകരമാണെന്നും സദസ്സ് അഭിപ്രായപ്പെട്ടു.


ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസ പ്രചാരകരുമായുള്ള അവിശുദ്ധ ബാന്ധവം അവസാനിപ്പിക്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് ജഅ്ഫര്‍ വാണിമേല്‍ അധ്യക്ഷനായിരുന്നു. മാധ്യമങ്ങള്‍ അന്ധവിശ്വാസങ്ങള്‍ക്ക് പ്രചാരണം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും ജനകീയ സദസ്സില്‍ സംസാരിച്ച പാളയം ഇമാം ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി ആവശ്യപ്പെട്ടു.
 കേരളീയ പൊതുബോധത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ കൊണ്ടുവരാന്‍ ശക്തമായ ബോധവത്കരണം അനിവാര്യമാണെന്ന് വി ടി ബെല്‍റാം എം എല്‍ എ പറഞ്ഞു. അന്ധവിശ്വാസ ചൂഷണങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള നിയമനിര്‍മാണത്തിന് മാനവികതയില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി അഭിപ്രായപ്പെട്ടു. 


വിശ്വാസ സ്വാതന്ത്ര്യം അന്ധവിശ്വാസ പ്രചരണത്തിന് ഒരിക്കലും ദുരുപയോഗപ്പെട്ടുകൂട എന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. അന്ധവിശ്വാസ പ്രചരണത്തിനു പിന്നിലുള്ള മുതലാളിത്ത ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് പറഞ്ഞു. കെ എന്‍ എം സംസ്ഥാന ട്രഷര്‍ എം സ്വലാഹുദ്ദീന്‍ മദനി, ഐ എസ് എം ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, എം എസ് എം ജനറല്‍ സെക്രട്ടറി ഹാഫിളുറഹ്മാന്‍ പുത്തൂര്‍, നാസര്‍ മുണ്ടക്കയം, മന്‍സൂറലി ചെമ്മാട് എന്നിവരും സംസാരിച്ചു.


Read More

Sunday, October 12, 2014

സഊദി ഹജ്ജ് മന്ത്രാലയം അതിഥികൾക്കായി ഒരുക്കിയ സ്വീകരണത്തിൽ നിന്ന്.

സഊദി ഹജ്ജ് മന്ത്രാലയം അതിഥികൾക്കായി ഒരുക്കിയ സ്വീകരണത്തിൽ നിന്ന്. 


സഊദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ പ്രത്യേക അതിഥികളായി ഈ വര്‍ഷത്തെ അന്താരാഷ്‌ട്ര ഇസ്ലാമിക സമ്മേളനത്തിലും ഹജ്ജ് കര്‍മ്മങ്ങളിലും പങ്കെടുക്കാൻ ലോകത്തിറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ് പണ്ഡിതന്മാരെ ക്ഷണിച്ചിരുന്നു. ഇന്ത്യയിൽ നിന്നും അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂർ, ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും നദ്‌വാ ദാറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. സഈദ് അല്‍ അഅ്‌സമി എന്നിവർ രാജാവിന്റെ ക്ഷണിതാക്കളായിരുന്നു.


















Read More

Thursday, October 09, 2014

അന്ധവിശ്വാസങ്ങൾക്കും സാമൂഹ്യ തിൻ‌മകൾക്കുമെതിരെ കെ എൻ എം


Read More

ജനകീയ ജാഗരണം


Read More

Friday, September 26, 2014

ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെ സഹായം ആവശ്യമില്ല - ഡോ. ഹുസൈൻ മടവൂർ •

ജിദ്ദ: ഇന്ത്യൻ മുസ്‌ലിംകൾക്ക് അൽ ഖാഇദയുടെയോ മറ്റേതെങ്കിലും തീവ്രവാദ സംഘടനകളുടെയോ സഹായത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലത്തിന്റെ കേരള കോർഡിനേറ്ററും അഖിലേന്ത്യാ ഇന്ത്യൻ ഇസ്‌ലാഹി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറിയുമായ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. സഊദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ അതിഥിയായി ഹജ്ജ് കർമത്തിനെത്തിയ അദ്ദേഹം ജിദ്ദ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ഇന്ത്യൻ മുസ്‌ലിംകൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. ഇസ്‌ലാം ഉയർത്തിപ്പിടിക്കുന്ന മഹത്തായ ആദർശമാണ് സമാധാനം. അതുകൊണ്ട് തന്നെ മതത്തിന്റെ പേരിലുള്ള തീവ്രവാദങ്ങളെയും ഭീകരതയെയും ചെറുത്തു തോല്പിക്കേണ്ടത് മതപരമായ ആവശ്യമാണ്‌. അൽഖാഇദ നേതാവ് അയ്മൻ സവാഹിരി ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കുമെന്നും മുസ്‌ലിംകളുടെ സഹായം ഉണ്ടാകുമെന്നും പ്രസ്താവന നടത്തിയ പാശ്ചാത്തലത്തിൽ ഇത്തരം ശക്തികൾക്കെതിരെ ഇന്ത്യൻ മുസ്‌ലിംകൾ കൂടുതൽ ജാഗ്രത പുലർത്തണം. സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലുമുള്ള എല്ലാ മുസ്‌ലിം സംഘടനകളും അൽഖാഇദക്കെതിരെ രംഗത്ത് വന്നത് ഇന്ത്യൻ മുസ്‌ലിംകൾ സമാധാന പ്രിയരാണെന്നതിന്റെ തെളിവാണ്.

ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പേരിൽ ഇറാഖിൽ രൂപം കൊണ്ട സമാന്തര ഭരണത്തിന് ലോക മുസ്‌ലിം സമൂഹത്തിന്റെ പിന്തുണയില്ല. സഊദി ഗ്രാന്റ് മുഫ്തി അബ്ദുൾ അസീസ്‌ ആൽ ശൈഖ് അടക്കമുള്ള അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിതന്മാർ ഇവരുടെ പ്രവർത്തനങ്ങളെ അതിശക്തമായ ഭാഷയിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭരണം അടിച്ചേല്പിക്കലോ ബലപ്രയോഗത്തിലൂടെ അധികാരം കയ്യാളലോ അല്ല ഇസ്‌ലാമിന്റെ രീതി. ലോക സമാധാനം കാത്തു സൂക്ഷിച്ച് ധർമനിഷ്ഠയോടെ ജീവിക്കുവാൻ മനുഷ്യരെ പഠിപ്പിക്കുന്ന മതമാണ്‌ ഇസ്‌ലാമെന്നും ഡോ. മടവൂർ വിശദീകരിച്ചു.

ഹജ്ജിനോട് അനുബന്ധിച്ച് മക്കയിൽ 27 October ശനിയാഴ്ച ചേരുന്ന അന്താരാഷ്‌ട്ര ഇസ്‌ലാമിക സമ്മേളനത്തിലും ഡോ. മടവൂർ പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള  നൂറ് പ്രമുഖ വ്യക്തികളാണ് സഊദി രാജാവിന്റെ അതിഥികളായി ഈ വർഷം ഹജ്ജിനെത്തുന്നത്. ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ ഡോ. സഈദ് അൽ അഅസമിയാണ് ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന മറ്റൊരു വിശിഷ്ടാതിഥി. പ്രമുഖ വേദികളിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുവാൻ ഈ അവസരം ഉപയോഗപ്പെടുത്തുമെന്ന് ഡോ. മടവൂർ പറഞ്ഞു. 
Read More

Thursday, September 25, 2014

ഈദുല്‍ അദ്വഹ ഒക്‌ടോബര്‍ 5 ഞായറാഴ്ച -കെ ജെ യു |



കോഴിക്കോട് : ദുല്‍ഹിജ്ജ മാസപിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ബലിപെരുന്നാള്‍ 05.10.2014 ഞായറാഴ്ച ആയിരുക്കുമെന്ന് കെ.ജെ.യു.പ്രസിഡണ്ട് എ അബ്ദുല്‍ ഹമീദ് മദീനി അറിയിച്ചു.

Read More

Tuesday, September 23, 2014

ഡോ.ഹുസൈന്‍ മടവൂരിന് സഊദി രാജാവിന്റെ ക്ഷണം

കോഴിക്കോട് : സഊദി ഭരണാധികാരി അബ്ദുള്ളാ രാജാവിന്റെ വിശിഷ്ടാതിഥിയായി ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോ ഓര്‍ഡിനേറ്ററും അഖിലേന്ത്യ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഹുസൈന്‍ മടവൂരിന് ക്ഷണം ലഭിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറ് പേരെയാണ് സഊദി രാജാവ് ക്ഷണിച്ചിട്ടുള്ളത്. സഊദി വിദേശ കാര്യ മന്ത്രാലയം വഴിയാണ് അതിഥികളെ തിരഞ്ഞെടുത്തത്. ഉത്തരേന്ത്യയിലെ പ്രമുഖ പണ്ഡിതനും നദ്‌വാ ദാറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാളുമായ ഡോ. സഈദ് അല്‍ അഅ്‌സമിയാണ് ഇന്ത്യയില്‍ നിന്നും ക്ഷണം ലഭിച്ച മറ്റൊരു പണ്ഡിതന്‍. സപ്തംബര്‍ 27,28 തിയ്യതികളില്‍ മക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തിലും ഇവര്‍ പങ്കെടുക്കും. ഒക്ടോബര്‍ ഒന്നിന് അതിഥികള്‍ക്കായി മക്കാ പാലസില്‍ അബ്ദുള്ളാ രാജാവ് പ്രത്യേക വിരുന്നേര്‍പ്പെടുത്തിയിട്ടുണ്ട്. രാജാവിന് പുറമെ ഹജ്ജ് വകുപ്പ് മന്ത്രി ഡോ. ബന്‍ദര്‍ മുഹമ്മദ് ഹജ്ജാര്‍, മതകാര്യ വകുപ്പ് മന്ത്രി ഡോ. സാലിഹ് ആലുശൈഖ്, ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്,  മക്ക ചീഫ് ഇമാം ഡോ.അബ്ദുറഹ്മാന്‍ അല്‍ സുദൈസ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. മക്ക ഉമ്മുല്‍ ഖുറ യൂനിവേഴ്‌സിറ്റി, മദീന ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, മുസ്‌ലിം വേള്‍ഡ് ലീഗ് ആസ്ഥാനം എന്നിവിടങ്ങളില്‍ സംഘത്തിന് സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്. സപ്തംബര്‍ 26 ന് യാത്ര പുറപ്പെടുന്ന അതിഥികള്‍ ഒക്ടോബര്‍ 12 ന് തിരിച്ചെത്തും.
Read More

Monday, September 08, 2014

ഈ പുണ്യത്തിൽ പങ്കാളികളാവുക


Read More

Tuesday, August 26, 2014

ദേശീയ ബധിരസമ്മേളനം; സ്വാഗതസംഘം രൂപീകരിച്ചു

പുളിക്കല്‍: സപ്തംബര്‍ 7,8 തീയതികളില്‍ പുളിക്കലില്‍ നടക്കുന്ന മൂന്നാമത് ഇസ്‌ലാമിക ദേശീയ ബധിര സമ്മേളനത്തിന് സ്വാഗതസംഘം രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി (ചെയര്‍മാന്‍), കെ അഹ്മദ്കുട്ടി മാസ്റ്റര്‍ (വൈ.ചെയ), എന്‍ എം അബ്ദുല്‍ജലീല്‍ (ജനറല്‍ കണ്‍വീനര്‍), എം മുസ്തഫ മദനി, പി എന്‍ ബഷീര്‍ അഹ്മദ് (ജോ. കണ്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, എം കെ അബ്ദുറസ്സാഖ്, എസ് എ കഫീല്‍ (പ്രോഗ്രാം), അഹമ്മദ് സഗീര്‍, എം അബ്ദുല്ല മദനി, അബൂബക്കര്‍ മാസ്റ്റര്‍ (റിസപ്ഷന്‍), ഇസ്മായില്‍ കരിയാട്, മുസ്തഫ മദനി, അഡ്വ. യൂനുസ് സലീം (ഫിനാന്‍സ്), ഹമീദലി അരൂര്‍, കെ കെ ഹസന്‍, പി വി ഗഫൂര്‍ (ഫുഡ്), പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, പി ടി ഉമര്‍, അഡ്വ. മുജീബുറഹ്മാന്‍ (പബ്ലിസിറ്റി), എം പി മൂസക്കോയ, കെ എം ഷബീര്‍ അഹ്മദ്, മൊയ്തു (അക്കമഡേഷന്‍), എം കെ ബഷീര്‍, വീരാന്‍കുട്ടി അരൂര്‍, വി അഫ്‌സല്‍ (വളണ്ടിയര്‍), സീതി കെ വയലാര്‍, ജമാല്‍ പുളിക്കല്‍, പി അലി അഷ്‌റഫ് (പ്രസ്സ് ആന്റ് ഇന്‍ഫര്‍മേഷന്‍) എന്നിവരാണ് ഭാരവാഹികള്‍.
Read More

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവിരുദ്ധ പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കണം: ഐ എസ് എം

കോഴിക്കോട്: മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ കേരളത്തിലെ പൊതുസമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജനഹിതം മനസ്സിലാക്കി മദ്യവിരുദ്ധ നിലപാട് സ്വീകരിച്ച യു ഡി എഫ് നേതൃത്വത്തെ ഐ എസ് എം അഭിനന്ദിച്ചു.

സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കണം. ഇതിനായി മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനായി വിലുപമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ എസ് എം നേതൃത്വം നല്‍കുമെന്നും സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു.

ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, അബ്ദുല്‍ജലീല്‍ ഒതായി, മന്‍സൂറലി ചെമ്മാട്, വീരാപ്പു അന്‍സാരി, ഡോ. ഫുക്കാറലി, ലബീദ് അരീക്കോട്  പ്രസംഗിച്ചു.
Read More

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്പിക്കണം -ഐ എസ് എം പ്രതിനിധി സമ്മേളനം


കോഴിക്കോട്: രാജ്യത്ത് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പാഠപുസ്തകങ്ങള്‍ വര്‍ഗീയവത്കരിക്കുന്ന മോദി സര്‍ക്കാര്‍ നടപടി അടിയന്തിരമായി തിരുത്തണമെന്ന് കോഴിക്കോട്ട് നടന്ന ഐ എസ് എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പുതുതലമുറയ്ക്ക് മതേതരചിന്തയും ദേശീയോദ്ഗ്രഥനവും പകര്‍ന്നു നല്‍കേണ്ട പാഠപുസ്തകങ്ങള്‍ തങ്ങളുടെ അജണ്ടകള്‍ക്കനുസരിച്ച് മാറ്റി എഴുതുന്നത് അംഗീകരിക്കാവതല്ല. ദേശീയ ചരിത്രകൗണ്‍സിലും അധ്യാപക കൗണ്‍സിലും കാവിവത്കരിക്കാനും സംഘം പരിവാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
2009-ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നതിന്റെ ചുവടുപിടിച്ച് ആര്‍ എസ് എസ് വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ തലവന്‍ ദിനാനാഥ് ബത്രയുടെ നേതൃത്വത്തില്‍ നടക്കുന്ന പാഠ്യപദ്ധതി അട്ടിമറി ശ്രമങ്ങള്‍ രാജ്യത്തെ മതേതര- സാമൂഹ്യ പ്രസ്ഥാനങ്ങളും സംസ്ഥാന ഭരണകൂടങ്ങളും ഗൗരവമായി കാണണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ കരിയാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു. അടുത്ത ആറ് മാസത്തേക്കുള്ള പ്രവര്‍ത്തനരൂപരേഖയും ബജറ്റും പ്രതിനിധി സമ്മേളനം അംഗീകരിച്ചു. പി ഹാഫിദുര്‍റഹ്മാന്‍, മന്‍സൂറലി ചെമ്മാട്, നൗഷാദ് കുറ്റിയാടി, അബ്ദുസ്സലാം മുട്ടില്‍, അബൂബക്കര്‍ സിദ്ദീഖ് കാസര്‍കോഡ്, ഷഫീഖ് കണ്ണൂര്‍, അഫ്താഷ് ചാലിയം, അബ്ദുല്‍അസീസ് മേപ്പയൂര്‍, ഷമീര്‍ ഫലാഹി ആലപ്പുഴ, ശരീഫ് തിരൂര്‍, ഫൈസല്‍ കൈപമംഗലം, ഫിറോസ് കൊച്ചി, സലീം പെരിമ്പലം, അബ്ദുല്‍ജലീല്‍ വയനാട്, സമീര്‍ബാബു പാലക്കാട്, മുഹമ്മദ്കുട്ടി അന്‍സാരി, ഷഫീഖ് ബേപ്പൂര്‍, നിയാസ് കല്ലായ്, ശബാബ് ചങ്ങരംകുളം, നാസര്‍ താനൂര്‍, ആശിഖ് പാലക്കാട്, ജമാലുദ്ദീന്‍ കുനിയില്‍ പ്രസംഗിച്ചു.
Read More

തിന്മയിലേക്ക് നയിക്കുന്ന മാധ്യമസംസ്‌കാരം തിരുത്തപ്പെടണം- ശബാബ് ഏജന്‍സി സംഗമം

കോഴിക്കോട്: യുവതലമുറയെ സാംസ്‌കാരിക അധപ്പതനത്തിലേക്ക് നയിക്കുന്ന മാധ്യമ സംസ്‌കാരം തിരുത്തപ്പെടേണ്ടതുണ്ടെന്ന് കോഴിക്കോട്ട് നടന്ന ശബാബ്- പുടവ ഏജന്‍സി സംഗമം അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇറങ്ങുന്ന മിക്ക പ്രസിദ്ധീകരണങ്ങളുടെയും സാംസ്‌കാരിക നിലവാരം താഴുന്നത് സാമൂഹ്യപ്രസ്ഥാനങ്ങള്‍ ഗൗരവമായി കാണണമെന്നും സംഗമം ആവശ്യപ്പെട്ടു.

മര്‍കസുദ്ദഅ്‌വ ഓഡിറ്റോറിയത്തില്‍ നടന്ന ഏജന്‍സി സംഗമം ശബാബ് എഡിറ്റര്‍ മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട് അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്ഗറലി, ഹാറുന്‍ കക്കാട്, ശബാബ് കണ്‍വീനര്‍ ഫൈസല്‍ നന്മണ്ട പ്രസംഗിച്ചു. ഏജന്റുമാര്‍ക്കുള്ള ഉപഹാരങ്ങള്‍ സംഗമത്തില്‍ വിതരണം ചെയ്തു. സലാം കൂത്തുപറമ്പ്, എം കെ പോക്കര്‍ സുല്ലമി, കെ ഉസൈന്‍കുട്ടി സുല്ലമി, റഫീഖ് നല്ലളം, റഫീഖ് ഓമശ്ശേരി, ഇ കെ ശൗക്കത്തലി, അബ്ദുല്‍അസീസ് തേഞ്ഞിപ്പലം, വി ടി ഹംസ, നുജൂം കായംകുളം, ബഷീര്‍ പ്രസംഗിച്ചു.
Read More

Sunday, August 17, 2014

ഐ എസ് എം സംസ്ഥാന കൌൺസിൽ

ഐ എസ് എം സംസ്ഥാന കൌൺസിൽ

2014 ആഗസ്റ്റ് 17 ഞായർ

സ്പോർട്സ് കൌൺസിൽ ഹാൾ, കോഴിക്കോട്





































Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...