റിയാദ്: കേരളത്തിലെ ജനസംഖ്യയുടെ ആകെ ഒന്‍പതു ശതമാനത്തിനുതാഴെ വരുന്ന എന്‍.എസ്.എസ് എങ്ങനെയാണ് ഭൂരിപക്ഷ സമുദായമാകുന്നതെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍. മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഓഫീസ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാ പുനഃസംഘടനയും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനവുമെല്ലാം ജാതിയും സമുദായവും നോക്കി കളംതിരിക്കുന്ന പ്രവണത ആപത്കരമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെ താക്കോല്‍സ്ഥാനം ഏല്‍പിക്കണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തെ സാമുദായിക കളത്തില്‍ ഒതുക്കി നേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ജനസംഖ്യ നോക്കുകയാണെങ്കില്‍ ഈഴവരും പട്ടികജാതിക്കാരുമാണ് കേരളത്തില്‍ ഭൂരിപക്ഷം. ഭൂരിപക്ഷം എന്നു പറഞ്ഞാല്‍ അവരെയാണ് പരിഗണിക്കേണ്ടി വരിക. എന്‍.എസ്.എസ് മുന്നാക്ക ന്യൂനപക്ഷമാണ്. ഭൂരിപക്ഷത്തിനുവേണ്ടി മൊത്തം സംസാരിക്കുകയും എന്‍.എസ്.എസിനു വേണ്ടതു മാത്രം നേടിയെടുക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. എണ്ണത്തിനനുസരിച്ച് ആളില്ലെന്ന് പരാതി പറയുമ്പോള്‍ രാഷ്ട്രീയ തീരുമാനങ്ങളെ സാമുദായികമാക്കാന്‍ ശ്രമിക്കുകയാണ്. മുസ്‌ലിം ലീഗ് ഒരു രാഷ്ട്രീയകാര്യം ആവശ്യപ്പെടുമ്പോള്‍ അതിനെ സാമുദായികമായി കാണുന്നവര്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതില്‍ പരാതിപ്പെടുന്നതു കാണുന്നില്ല. രാഷ്ട്രീയത്തിലെയും ഭരണത്തിലെയും നിര്‍ണായക വിഷയങ്ങളില്‍ സാമുദായിക സംഘടനകള്‍ക്ക് അത്രത്തോളം സ്വാധീനം ഉണ്ടാക്കുന്ന സമീപനം രാഷ്ട്രീയക്കാരില്‍ നിന്നുണ്ടാകുന്നതു തന്നെയാണ് ഇത്തരം സമീപനം ശക്തി പ്രാപിക്കുന്നതിനു കാരണം.
രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ നില്‍ക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ ജനവിഭാഗങ്ങളുടെയും പ്രതിനിധികളാണ്. അവരെ ജാതിയുടെയും സമുദായത്തിന്റെയും കളം മാറ്റി നിര്‍ത്തി വിചാരണ ചെയ്യുന്ന രീതി വന്നാല്‍ ഭരണം നടത്താന്‍ സാധിക്കില്ല. 33 സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനുള്ള തീരുമാനത്തെയും മലപ്പുറത്താണ് എന്നു പറഞ്ഞ് സാമുദായികമാക്കാനാണ് ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ട വസ്തുതകള്‍ക്ക് നേരെ കണ്ണടച്ചുകൊണ്ടുള്ള സമീപനമാണ് ചില സംഘടനകള്‍ സ്വീകരിക്കുന്നത്. ജനസംഖ്യാനുപാതികമായതിനെക്കാള്‍ വലിയ പ്രാധാന്യം ഭരണതലത്തില്‍ അവര്‍ക്ക് നേടാന്‍ കഴിയുന്നത് അത് കാലങ്ങളായി സംഭവിക്കുന്നതാണ്. ഏത് മന്ത്രിസഭ വന്നാലും ഉന്നത സ്ഥാനങ്ങളില്‍ അത്തരക്കാരാണുണ്ടാകുക.
സിവില്‍ സര്‍വീസിലും അഡ്മിനിസ്‌ട്രേഷനിലും എത്തിപ്പെടാനുള്ള സമുദായത്തിന്റെ എത്രയോ കാലത്തെ പരിശ്രമത്തിന്റെ ഫലമാണത്. മന്നത്ത് പത്മനാഭന്റെ കാലത്ത് വിദ്യാഭ്യാസം കച്ചവടമാക്കുന്നു എന്ന ആരോപണത്തെ അദ്ദേഹം നേരിട്ടത് വിദ്യാഭ്യാസം കച്ചവടം നടത്തി സമുദായത്തെ രക്ഷിക്കണമെന്ന സമീപനം കൊണ്ടാണ്. ഇപ്പോള്‍ നായര്‍, ക്രിസ്ത്യന്‍ സമുദായ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ നോക്കൂ. പല സ്ഥാപനങ്ങളിലും മറ്റൊരു സമുദായക്കാര്‍ക്കും നിയമനം നല്‍കാത്തവരുണ്ട്. മുസ്‌ലിം സ്ഥാപനങ്ങളിലാകട്ടെ, പലതിലും മുസ്‌ലിംകളായ ഉദ്യോഗാര്‍ഥികള്‍ക്ക് വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോകുന്നുവെന്ന പരാതി പോലും കേള്‍ക്കാറുണ്ട്. മറ്റു സമുദായക്കാര്‍ക്ക് നിയമനവും ഇടവും നല്‍കുന്നതിനെ ഒരു വിശാലതയായും വര്‍ഗീയതയില്ലാത്ത സമീപനമായും ആരും കാണുന്നില്ലെന്നതും യാഥാര്‍ഥ്യമാണ്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം