
സി പി എം നോമിനിയായ കെ വി അബ്ദൂല്‍ ഖാദര്‍ എം എല്‍ എ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വിവാദക്കൊടുങ്കാറ്റുയര്‍ത്തുകയുണ്ടായി. ‘മതനിഷേധി’യെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കുന്നതിന് കൂട്ടുനിന്നു എന്ന ആരോപണത്തോട് വഖഫ് ബോര്‍ഡ് അംഗം കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പ്രതിക്കരിക്കുകയാണ് ഈ അഭിമുഖത്തില്‍...
ഡോ. ഹുസൈന്‍ മടവൂര്‍
കേരള വഖഫ് ബോര്‍ഡ് അംഗം
വഖഫ് ബോര്‍ഡിന്റെ ഘടനയെക്കുറിച്ച് അല്‌പം വിശദീകരിക്കാമോ?
കേന്ദ്രവഖഫ് ആക്‌ട് 1995, കേരള വഖഫ് റൂള്‍ 1996 എന്നിവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നത്. വഫഖ് ബോര്‍ഡ് സംബന്ധമായി ഇന്ത്യന്‍ ഗവണ്‍മെന്റ് പാസ്സാക്കുന്ന നിയമങ്ങളാണ് കേന്ദ്ര വഖഫ് ആക്‌ടിലുള്ളത്. ഈ ആക്‌ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപംകൊടുക്കുന്നതാണ് വഖഫ് റൂള്‍സ്. വഖഫ് നിയമങ്ങളനുസരിച്ച് സംസ്ഥാന വഖഫ് ബോര്‍ഡില്‍ പതിനൊന്ന് അംഗങ്ങളുണ്ടാവും. ഒരു എം പി, രണ്ട് എം എല്‍ എമാര്‍, രണ്ട് വഖഫ് മുതവല്ലി പ്രതിനിധികള്‍, ബാര്‍ കൗണ്‍സിലില്‍ അംഗത്വമുള്ള ഒരു നിയമജ്ഞന്‍ എന്നിവര്‍ അതാത് വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പിലൂടെ അംഗങ്ങളായി വരുന്നതാണ്. കൂടാതെ രണ്ട് മുസ്‌ലിം പണ്ഡിതന്മാരെയും രണ്ട് മുസ്‌ലിം സംഘടനാപ്രതിനിധികളെയും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുകയും വേണം. വഖഫ് ബോര്‍ഡ് അംഗങ്ങളെല്ലാം മുസ്‌ലിംകളായിരിക്കണമെന്നും ആക്‌ടില്‍ നിയമമുണ്ട്.
അതാത് കാലത്തെ പാര്‍ലമെന്റ്, നിയമസഭ എന്നിവകളില്‍ ഓരോ പാര്‍ട്ടിക്കുമുള്ള മുസ്‌ലിം പ്രാതിനിധ്യം അനുസരിച്ചും വഖഫ് മുതവല്ലിമാരുടെ ഭൂരിപക്ഷത്തിന്റെ മത, രാഷ്‌ട്രീയ വീക്ഷണങ്ങളനുസരിച്ചും സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാനങ്ങളനുസരിച്ചും ബോര്‍ഡ് രൂപപ്പെട്ടുവരുമ്പോള്‍ അതില്‍ വ്യത്യസ്‌ത രാഷ്‌ട്രീയ, മതസംഘടനാ വീക്ഷണങ്ങളുണ്ടാവുക സ്വാഭാവികമാണ്. വഖഫ് ബോര്‍ഡുകള്‍ സ്ഥാപിതമായതു മുതല്‍ ഇക്കാലംവരെ ആ നിലയ്‌ക്കാണ് ബോര്‍ഡുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭകളിലും വഖഫ് കൈകാര്യംചെയ്യാന്‍ ഒരു മന്ത്രിയും മന്ത്രാലയവുമുണ്ടാകും. ബോര്‍ഡിന്റെ തീരുമാനത്തില്‍ അപ്പീല്‍ പോകേണ്ടത് ഹൈക്കോടതികളിലാണ്.
വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനമേഖല?
വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക, വികസിപ്പിക്കുക, മുസ്‌ലിം വിദ്യാര്‍ഥികളുടെ പഠനത്തിന്നായി സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുക, ജോലിയില്‍ നിന്ന് വിരമിച്ച ഇമാമുമാര്‍, പള്ളി ഉദ്യോഗസ്ഥര്‍ എന്നിവരില്‍ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക, വിവാഹ/ചികിത്സാ സഹായങ്ങള്‍ നല്‌കുക, വഖഫ് സ്ഥാപനങ്ങളിലുണ്ടാകുന്ന കൃത്രിമങ്ങളും അഴിമതികളും ഇല്ലാതാക്കുക, തര്‍ക്കങ്ങള്‍ പരിഹരിക്കുക തുടങ്ങിയവയാണ് വഖഫ് ബോര്‍ഡിന്റെ പ്രധാനപ്രവര്‍ത്തനങ്ങള്‍.
മുസ്‌ലിംലീഗ് ഉള്‍പ്പെടെ പ്രമുഖ സമുദായസംഘടനകളെ ഒഴിവാക്കിയുള്ള വഖഫ് ബോര്‍ഡില്‍ താങ്കള്‍ അംഗമായത് ആക്ഷേപാര്‍ഹമായിട്ടുണ്ട്?
എല്ലാ കാലത്തും വഖഫ്‌ബോര്‍ഡിലും മറ്റു ബോര്‍ഡുകളിലും പല സംഘടനകളെയും ഒഴിവാക്കിയതായി ആരോപണങ്ങളുയരാറുണ്ട്. ഒരു പരിധിവരെ അതില്‍ ശരിയുമുണ്ട്. കേരളത്തില്‍ നിരവധി മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരുമുണ്ട്. അതില്‍ വഖഫ് നിയമമനുസരിച്ച് സര്‍ക്കാറിന് നോമിനേറ്റ് ചെയ്യാവുന്നത് രണ്ട് പണ്ഡിതന്മാരെയും രണ്ട് സംഘടനാപ്രതിനിധികളെയുമാണ്.
അതുകൊണ്ട് തന്നെ വഖഫ് ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ എല്ലാ പണ്ഡിതന്മാരെയും എല്ലാ സംഘടനകളെയും പരിഗണിക്കുക സാധ്യമല്ല. ഈ ബോര്‍ഡില്‍ മുസ്‌ലിംലീഗിന്റെ സജീവപ്രവര്‍ത്തകരും ഭാരവാഹികളുമായ മൂന്ന് അംഗങ്ങളുണ്ട്. അവര്‍ മൂന്നുപേരും കേരളത്തിലെ പ്രമുഖ മുസ്‌ലിം മതസംഘടനയായ സമസ്‌തയുടെ ഭാരവാഹികളും പ്രവര്‍ത്തകരുമാണുതാനും. കഴിഞ്ഞ യു ഡി എഫ് ഗവണ്‍മെന്റും ഇപ്പോള്‍ ഭരിക്കുന്ന എല്‍ ഡി എഫ് ഗവണ്‍മെന്റും മുസ്‌ലിംസംഘടനാ പ്രതിനിധികളുടെ വിഭാഗത്തില്‍ നിന്ന് കെ എന്‍ എം ജന. സെക്രട്ടറി ആയിരിക്കെ എന്നെ പരിഗണിച്ചിട്ടുണ്ട്. മുജാഹിദ് പ്രസ്ഥാനത്തിന്റെ യഥാര്‍ഥ പിന്‍ഗാമികള്‍ നമ്മളാണെന്ന് എല്‍ ഡി എഫും യു ഡി എഫും അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവായിട്ടു വേണം ഇതിനെ കാണാന്‍.
യു ഡി എഫിന്റെ കാലത്ത് പരിഗണിക്കപ്പെടാതെ പോയ ചില സംഘടനാപ്രതിനിധികളും പണ്ഡിതന്മാരും ഈ ബോര്‍ഡില്‍ സര്‍ക്കാര്‍ നോമിനികളായി വന്നിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍, കഴിഞ്ഞ ബോര്‍ഡിനെ അപേക്ഷിച്ച് കൂടുതല്‍ സംഘടന/രാഷ്‌ട്രീയ പ്രാതിനിധ്യമുള്ള ബോര്‍ഡാണിപ്പോഴത്തേത്.
മുസ്‌ലിംലീഗ് ഈ വിഷയത്തില്‍ സ്വീകരിച്ച നിലപാട് എന്തായിരുന്നു?
മുസ്‌ലിംലീഗ് ഒരു പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ഭരണകക്ഷിക്കെതിരില്‍ പ്രവര്‍ത്തിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിക്കാനാവില്ല. അതുകൊണ്ടുതന്നെ, വഖഫ് ബോര്‍ഡിനോ വഖഫ് ബോര്‍ഡ് ചെയര്‍മാനോ എതിരില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറ്റംപറയാന്‍ നിവൃത്തിയില്ല. അതിലെ രാഷ്‌ട്രീയത്തിന്റെ ന്യായാന്യായങ്ങള്‍ ശരിയോ തെറ്റോ എന്ന് മതസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനം അന്വേഷിക്കേണ്ടതില്ല.
എന്നാല്‍ നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട വഖഫ്‌ബോര്‍ഡിലെ ഒരു അംഗം ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആ തെരഞ്ഞെടുപ്പ് മതവിരുദ്ധവും കുറ്റകരവുമാണ് എന്ന നിലയില്‍ മതവിധി പുറപ്പെടുവിക്കുന്ന വിധം മുസ്‌ലിംലീഗ് രംഗത്തുവന്നതില്‍ അവരുടെ ഉദ്ദേശ്യശുദ്ധിയില്‍ നമുക്ക് സംശയമുണ്ട്. ചെയര്‍മാന്‍ മതനിഷേധിയാണ് എന്നാണ് മുസ്‌ലിംലീഗ് പറയുന്നത്. (താന്‍ മതനിഷേധിയല്ല എന്ന് ചെയര്‍മാന്‍ ഒന്നിലധികം തവണ പ്രഖ്യാപിച്ചിട്ടുണ്ട്.) `മുസ്‌ലിമല്ലാത്ത', ഒരാള്‍ വഖഫ് ബോര്‍ഡില്‍ അംഗമായപ്പോള്‍ ഒന്നും ചെയ്യാതെ മാസങ്ങള്‍ കഴിഞ്ഞശേഷമാണ് മുസ്‌ലിംലീഗ്, ചെയര്‍മാന്റെ മതവിശ്വാസ പ്രശ്‌നവുമായി രംഗത്തുവരുന്നത്. ഒരര്‍ഥത്തില്‍, എം എല്‍ എ വിഭാഗത്തില്‍ നിന്നും വന്ന കെ വി അബ്‌ദുല്‍ഖാദറിനെ യാതൊരു എതിര്‍പ്പും കൂടാതെ തെരഞ്ഞെടുത്തതില്‍ ലീഗിനും പങ്കുണ്ട്. പ്രൊപ്പോഷണല്‍ വോട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് എം എല്‍ എമാരെയാണ് മുസ്‌ലിം എം എല്‍ എമാര്‍ വഖഫ് ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തത്. അതില്‍ ഒന്ന് മുസ്‌ലിംലീഗും ഒന്ന് എല്‍ ഡി എഫും ധാരണയുടെ അടിസ്ഥാനത്തില്‍ ഓഹരിവെക്കുകയായിരുന്നു. അതുകൊണ്ടാണ് ഈ രണ്ട് സ്ഥാനത്തേക്കും രണ്ട് സ്ഥാനാര്‍ഥികളെ മാത്രം നിര്‍ത്തിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ ലീഗോ ലീഗ് സ്ഥാനാര്‍ഥിക്കെതിരെ എല്‍ ഡി എഫോ ആരെയും മത്സരിപ്പിച്ചില്ല. `മതനിഷേധിയായ' അബ്‌ദുല്‍ഖാദറിനെതിരെ പ്രതിഷേധസൂചകമായി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പോലും ലീഗ് തയ്യാറായില്ല. അന്നങ്ങനെ ചെയ്‌തിരുന്നുവെങ്കില്‍ ലീഗിന്റെ ആത്മാര്‍ഥതയില്‍ നമുക്ക് വിശ്വസിക്കാമായിരുന്നു.
ചെയര്‍മാന്‍ തന്നെ താന്‍ ദൈവനിഷേധിയെല്ലന്നും ജുമുഅ കഴിഞ്ഞശേഷം വഖഫ് ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുമെന്നും പ്രസ്‌താവിച്ചു. അതിനുശേഷവും അദ്ദേഹം അമുസ്‌ലിമാണെന്ന് പറയാന്‍ ലീഗിന് ആരാണ് അധികാരം നല്‌കിയത്? അദ്ദേഹം അംഗമായ ചാവക്കാട്ടെ ബംഗ്‌ളാട് മഹല്ല് ഭാരവാഹികളോ ഖാദിയോ അബ്‌ദുല്‍ഖാദര്‍ അവിശ്വാസിയാണെന്ന വല്ല അറിയിപ്പും നല്‌കിയിരുന്നോ?
മതപണ്ഡിതന്മാരാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പദവി കൈകാര്യംചെയ്‌തിരുന്നത് എന്നൊരു വാദം കേള്‍ക്കുന്നുണ്ടല്ലോ. ഇത് ശരിയാണോ?
ശരിയല്ല. അതത് കാലത്ത് സംസ്ഥാനം ഭരിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്ക് താല്‌പര്യമുള്ളവരാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍മാരായി വന്നിട്ടുള്ളത്. വഖഫ് ബോര്‍ഡിന്റെ കഴിഞ്ഞ പത്ത് ബോഡികളില്‍ ഒരാള്‍ മാത്രമേ മതപണ്ഡിതനായ ചെയര്‍മാനായിരുന്നിട്ടുള്ളൂ. പി കെ കുഞ്ഞു, ഇബ്‌റാഹീം സുലൈമാന്‍ സേട്ട്, സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍, പ്രൊഫ. കെ എ ജലീല്‍, അഡ്വ. സൈതാലിക്കുട്ടി തുടങ്ങിയവരൊന്നും തന്നെ കേരളത്തിലെ മതപണ്ഡിതന്മാരെന്ന നിലയില്‍ അറിയപ്പെട്ടവരല്ല. ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് ദുരുദ്ദേശ്യപരവും ചരിത്രനിഷേധവുമാണ്.
കഴിഞ്ഞ പത്ത് വഖഫ് ബോര്‍ഡുകളുടെയും കാലയളവില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്മാരായിരുന്നവര്‍ അഞ്ചുനേരം നമസ്‌കരിക്കുന്നവരായിരുന്നുവെന്നോ കൃത്യമായി നോമ്പെടുക്കുന്നവരായിരുന്നുവെന്നോ ആരെങ്കിലും പരിശോധിച്ച് വിഷയമാക്കിയിട്ടുണ്ടോ?
ആത്യന്തികമായി കമ്യൂണിസം മതത്തിനെതിരാണ്. ഒരു യഥാര്‍ഥ മതവിശ്വാസിക്ക് ഒരു യഥാര്‍ഥ കമ്യൂണിസ്റ്റാകാനോ ഒരു യഥാര്‍ഥ കമ്യൂണിസ്റ്റിന് ഒരു മതവിശ്വാസിയാകാനോ സാധ്യമല്ല. ഈ അഭിപ്രായം തന്നെയാണ് കാറല്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കൃതികളിലുമുള്ളത്. കേരളത്തിലെ കമ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇ എം എസ്സിനും മറ്റും ഈ നിലപാട് തന്നെയായിരുന്നു. മുസ്‌ലിംപണ്ഡിതന്മാര്‍ മൊത്തത്തിലും മുജാഹിദുകള്‍ പ്രത്യേകിച്ചും ഇക്കാര്യം എന്നും തുറന്നുപറഞ്ഞിട്ടുണ്ട്. അതിനാല്‍ കമ്യൂണിസവുമായി ഒന്നിച്ചുപോകുന്നവര്‍ അതില്‍ ഏതെങ്കിലുമൊന്നില്‍ അഡ്‌ജസ്റ്റ് ചെയ്യുന്നുണ്ടാവാം. മതത്തോടുള്ള കമ്യൂണിസ്റ്റ് നിലപാടില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റവും ചൈന, റഷ്യ പോലുള്ള കമ്യൂണിസ്റ്റ് രാഷ്‌ട്രങ്ങളില്‍ മതകാര്യവും മതവകുപ്പ് മന്ത്രിമാരും ഉണ്ടാവുകയും ചെയ്‌ത പുതിയ സാഹചര്യത്തില്‍ മതവും കമ്യൂണിസവും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ട്.
കമ്യൂണിസം മതത്തിന് എതിരാണ് എന്ന യാഥാര്‍ഥ്യം അംഗീകരിച്ചു കെണ്ടുതന്നെ ഇന്ത്യയുടെ ജനാധിപത്യ, മതേതര സാഹചര്യത്തില്‍ ഇത്തരം പ്രസ്ഥാനങ്ങളോട് എത്രത്തോളം സഹകരിക്കാമെന്ന് പലപ്പോഴായി പഠനംനടന്നിട്ടുണ്ട്. 1967ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകാരോടൊപ്പം ലീഗ് ഭരണംപങ്കിട്ടിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയിലും ലീഗും കമ്യൂണിസ്റ്റുകളും സംയുക്തമായി അധികാരം കൈയാളിയിരുന്നു. കമ്യൂണിസ്റ്റുകാരനായ എം വി ആറും ഇപ്പോഴും കമ്യൂണിസം പറയുന്ന കെ ആര്‍ ഗൗരിയമ്മയും ലീഗ് ഉള്‍ക്കൊള്ളുന്ന യു ഡി എഫില്‍ അംഗങ്ങളാണ്. മുസ്‌ലിംലീഗുകാര്‍ ഇവര്‍ക്കൊന്നും വോട്ട് ചെയ്യരുതെന്ന് പ്രസ്‌താവിച്ചത് ഇതുവരെ കേട്ടിട്ടില്ല. കേന്ദ്ര വഖഫ് ആക്‌ട് പാസ്സാക്കുന്ന കേന്ദ്രപാര്‍ലമെന്റിലേക്കുള്ള അംഗങ്ങളെ നിശ്ചയിക്കുന്നതിലും സംസ്ഥാന വഖഫ് റൂള്‍സ് നിര്‍മിച്ച് പാസ്സാക്കുന്ന നിയമസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിലും ഇവരാരും കമ്യൂണിസ്റ്റ് വിരോധം പറഞ്ഞിട്ടില്ല. തികഞ്ഞ കമ്യൂണിസ്റ്റുകാരനായ വഖഫ് വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്‌കുട്ടിക്കു കീഴില്‍, കഴിഞ്ഞ രണ്ടര വര്‍ഷം മുസ്‌ലിംലീഗ് ഭാരവാഹികളും എ പി വിഭാഗം മുജാഹിദുകളുടെ സംസ്ഥാന പ്രസിഡന്റും അച്ചടക്കത്തോടെ വഖഫ് മെമ്പര്‍മാരായി പ്രവര്‍ത്തിച്ചതും ഒരു കുറ്റമായി ആരും പറഞ്ഞുകേട്ടിട്ടില്ല.
അല്ലാഹുവിന്റെ പേരില്‍ പ്രതിജ്ഞചെയ്യാതെ, ദൃഢപ്രതിജ്ഞ ചെയ്‌ത ഒരാള്‍ ദൈവവിശ്വാസിയല്ല എന്ന് വ്യക്തമല്ലേ?
ഒരാള്‍ ദൃഢപ്രതിജ്ഞ ചെയ്‌താല്‍ അത് അയാള്‍ ദൈവനിഷേധിയാണ് എന്നതിനു തെളിവല്ല. അല്ലാഹുവിന്റെ നാമത്തില്‍ പ്രതിജ്ഞചെയ്യുന്ന മന്ത്രിമാരും എം എല്‍ എമാരും അല്ലാഹു ഇഷ്‌ടപ്പെട്ട കാര്യങ്ങള്‍ മാത്രമാണോ ചെയ്യുന്നത്? എതിര്‍ സ്ഥാനാര്‍ഥിയായ അഡ്വ. സൈതാലിക്കുട്ടി വഖഫ് ബോര്‍ഡ് മെമ്പറാവുന്നത് ബാര്‍ കൗണ്‍സില്‍ അംഗമെന്ന നിലയ്‌ക്കാണ്. അദ്ദേഹം അഡ്വക്കേറ്റ് എന്ന നിലയില്‍ എന്റോള്‍ ചെയ്യുമ്പോള്‍ ഇന്ത്യന്‍ ഭരണഘടനയുടെ പേരിലാണ് പ്രതിജ്ഞചെയ്യുന്നത്. ഇക്കാരണത്താല്‍ അദ്ദേഹം ദൈവവിശ്വാസിയല്ല എന്നു പറയാനാവുമോ?
വഖഫ് ബോര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് കെ എന്‍ എം ലീഗുമായി അകലുകയാണെന്ന വാര്‍ത്ത ശരിയാണോ?
കെ എന്‍ എം ലീഗുമായി അടുക്കുകയോ അകലുകയോ ചെയ്യുന്ന പ്രശ്‌നമില്ല. മുസ്‌ലിംലീഗ് ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിയാണ്. മുസ്‌ലിംകള്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ഭൗതികപുരോഗതി നേടാന്‍ വഴിയൊരുക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണ് അതിന്റെ ലക്ഷ്യം. അതിനുവേണ്ടി അതത് കാലത്ത് ആവശ്യമായ രാഷ്‌ട്രീയ സഹായങ്ങള്‍ നല്‌കുകയാണ് ലീഗിന്റെ പാരമ്പര്യം. മുസ്‌ലിംകളിലെ എല്ലാ വിഭാഗങ്ങളെയും ഈയൊരു ലക്ഷ്യത്തില്‍ ഒരുമിച്ചുകൂട്ടാനും ആവശ്യമായ സഹായങ്ങള്‍ നല്‌കാനും കഴിഞ്ഞകാലങ്ങളില്‍ മുസ്‌ലിംലീഗിന് സാധിച്ചിട്ടുണ്ട്.
പ്രസ്ഥാനത്തിലെ പിളര്‍പ്പിനുശേഷം പല പ്രാദേശിക പ്രശ്‌നങ്ങളിലും ലീഗ് നേതാക്കളുടെ സമീപനം പ്രസ്ഥാനത്തിന് വിഷമമുണ്ടാക്കി. മുസ്‌ലിംലീഗ് മുഖപത്രമായ ചന്ദ്രിക വളരെ ക്രൂരമായ നിലയിലാണ് ഇപ്പോഴും നമ്മോട് പെരുമാറുന്നത്. ഈ പ്രയാസങ്ങള്‍ പരിഹരിക്കാനും പഴയകാലത്തെപ്പോലെ സൗഹൃദാന്തരീക്ഷം പുനസ്ഥാപിക്കാനും വേണ്ടി ചില ചര്‍ച്ചകളും ശ്രമങ്ങളും ആരംഭിച്ചതില്‍ വളരെ സന്തോഷമുണ്ട്.
പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയനിലപാടില്‍ സമീപകാലത്ത് എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?
രാഷ്‌ട്രീയം മുജാഹിദ് പ്രവര്‍ത്തകരില്‍ അടിച്ചേല്‌പിക്കില്ല. അവരുടെ താല്‌പര്യങ്ങള്‍ക്കനുസരിച്ച് അവര്‍ക്ക് തീരുമാനിക്കാം. എന്നാല്‍ മതകാര്യങ്ങള്‍ക്കും സംഘടനയുടെ അസ്‌തിത്വത്തിനും ഉപകാരപ്പെടുന്ന രൂപത്തിലായിരിക്കണമെന്നു മാത്രം. കാലാകാലം സ്ഥിരമായി ആര്‍ക്കെങ്കിലും വോട്ട് ചെയ്യാമെന്നൊന്നും ആര്‍ക്കും വാക്ക്‌കൊടുത്തിട്ടില്ല. നീതിയും ന്യായവും ആരുടെ പക്ഷത്താണോ അവരുടെ കൂടെ നില്‍ക്കാന്‍ മാത്രമേ മുജാഹിദുകള്‍ക്ക് കഴിയൂ.
ഇ കെ വിഭാഗം സുന്നികളെയും എ പി വിഭാഗം മുജാഹിദുകളെയും വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ലീഗും ചന്ദ്രികയും ആരോപണമുന്നയിക്കുന്നുണ്ടല്ലോ?
ഈ ആരോപണത്തിന് മറുപടി പറയേണ്ടത് ലീഗ് തന്നെയാണ്. ലീഗുകാര്‍ക്കറിയില്ലേ ഇപ്പോള്‍ കേരളം ഭരിക്കുന്നത് എല്‍ ഡി എഫ് ആണെന്ന്! കൂടെനില്‍ക്കുന്നവരെ സഹായിക്കാനും പരിഗണിക്കേണ്ടവരെ പരിഗണിക്കാനും ലഭിച്ച മാര്‍ഗം ലീഗിന് ഉപയോഗപ്പെടുത്താമായിരുന്നു. കഴിഞ്ഞ കാലം വരെ മുതവല്ലി വിഭാഗത്തില്‍ നിന്ന് ജയിച്ചുവരുന്നവരില്‍ ഒരു മുജാഹിദ് ഉണ്ടാവാറുണ്ടായിരുന്നു. അബ്‌ദുല്ലഹാജി അഹ്മദ് സേട്ട് പോലെത്തെ പ്രമുഖര്‍ അങ്ങനെയാണ് വഖഫ് ബോര്‍ഡിലെത്തിയത്. എന്നാല്‍ ഇത്തവണ മുതവല്ലി സ്ഥാനത്തേക്ക് ലീഗ് നേതൃത്വത്തില്‍ സജീവമായ ചര്‍ച്ചനടന്നിരുന്നു. ഇതിന്റെ ഫലമായി മുജാഹിദുകളെ ഒഴിവാക്കുകയായിരുന്നു. മുജാഹിദ് നേതാവും നിരവധി വഖഫ് സ്ഥാപനങ്ങളുടെ മുതവല്ലിയും എം ഇ എസ് സംസ്ഥാന ഭാരവാഹിയും തെക്കന്‍ കേരളത്തിന്റെ പ്രതിനിധിയുമായിരുന്ന എച്ച് ഇ മുഹമ്മദ് ബാബുസേട്ട് മുതവല്ലി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടാനായി നാമനിര്‍ദേശം നല്‌കിയിരുന്നു. എന്നാല്‍ ഇ കെ സുന്നികളുടെ സമ്മര്‍ദം മൂലം ബാബുസേട്ടിന്റെ നോമിനേഷന്‍ പിന്‍വലിപ്പിക്കുകയായിരുന്നു ലീഗ് നേതൃത്വം ചെയ്‌തത്. ഇത് ശരിയല്ലെന്നു പറയാന്‍ എ പി വിഭാഗം മുജാഹിദുകള്‍ക്ക് ധൈര്യമുണ്ടായില്ല.
സമുദായ ഐക്യത്തെ ശിഥിലമാക്കുന്ന ഈ വിവാദം അവസാനിപ്പിക്കാന്‍ താങ്കള്‍ ഏതെങ്കിലും തരത്തില്‍ മുന്‍കൈയെടുക്കുന്നുണ്ടോ?
വിവാദം ഉണ്ടാക്കിയവര്‍ തന്നെയാണ് അതവസാനിപ്പിക്കാനും മുന്‍കൈയെടുക്കേണ്ടത്. അപ്പോള്‍ നമ്മുടെ എല്ലാവിധ സഹകരണവുമുണ്ടാവും.
ഇത്രയും വിവാദമായ സാഹചര്യത്തില്‍ ചെയര്‍മാന്‍ എന്തെങ്കിലും നിലയ്‌ക്കുള്ള മതവിരുദ്ധ തീരുമാനങ്ങളെടുത്താന്‍ താങ്കളുടെ നിലപാടെന്തായിരിക്കും?
മതപരമായ വിഷയങ്ങളില്‍ വഖഫ് ബോര്‍ഡിലുള്ള മതപണ്ഡിതന്മാരുമായും മതസംഘടനാ നേതാക്കളുമായും ചര്‍ച്ചചെയ്‌ത ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് ചെയര്‍മാന്‍ പ്രസ്‌താവിച്ചിരിക്കുന്നത്. മാത്രമല്ല, വഖഫ് ബോര്‍ഡില്‍ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ ബോര്‍ഡിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടാവണമെന്ന് നിയമമുണ്ട്. ഒരു ചെയര്‍മാനോ, ഏതെങ്കിലും ചില അംഗങ്ങളോ മാത്രം വിചാരിച്ചാല്‍ വഖഫ് ബോര്‍ഡില്‍ തെറ്റായ നിയമങ്ങള്‍ കൊണ്ടുവരാന്‍ കഴിയില്ല. ഇങ്ങനെ വല്ല ശ്രമങ്ങളുമുണ്ടായാല്‍ അതിനെ ശക്തിയുക്തം എതിര്‍ക്കുകയും വഖഫ് സ്വത്തുക്കളുടെ താല്‌പര്യം സംരക്ഷിക്കാന്‍ കക്ഷിഭേദമന്യെ നിലപാടെടുക്കുകയും ചെയ്യും.
2 വായനക്കാരുടെ പ്രതികരണങ്ങൾ :
സി പി എം നോമിനിയായ കെ വി അബ്ദൂല്‍ ഖാദര്‍ എം എല്‍ എ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വിവാദക്കൊടുങ്കാറ്റുയര്‍ത്തുകയുണ്ടായി. ‘മതനിഷേധി’യെ വഖഫ് ബോര്‍ഡ് ചെയര്‍മാനാക്കുന്നതിന് കൂട്ടുനിന്നു എന്ന ആരോപണത്തോട് വഖഫ് ബോര്‍ഡ് അംഗം കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പ്രതിക്കരിക്കുകയാണ് ഈ അഭിമുഖത്തില്‍...
ചെയര്‍മാന്‍ തന്നെ താന്‍ ദൈവനിഷേധിയെല്ലന്നും ജുമുഅ കഴിഞ്ഞശേഷം വഖഫ് ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുമെന്നും പ്രസ്‌താവിച്ചു. അതിനുശേഷവും അദ്ദേഹം അമുസ്‌ലിമാണെന്ന് പറയാന്‍ ലീഗിന് ആരാണ് അധികാരം നല്‌കിയത്?
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം