Saturday, September 15, 2012

MSM മദ്‌റസ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാ റിസല്‍ട്ട്‌ പ്രഖ്യാപിച്ചു


കോഴിക്കോട് : എം എസ്‌ എം സംസ്ഥാന സമിതി ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെളിച്ചം’ എന്ന കാമ്പയിന്റെ ഭാഗമായി മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ 3 ാമത്‌ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷാഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ സെന്ററുകളില്‍ മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. ഒന്നാം റാങ്ക്‌ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി വടക്കുംതല സലഫി മദ്‌റസ ഏഴാംക്ലാസ്‌ വിദ്യാര്‍ത്ഥി മുഖ്‌ലിസയാണ്‌. കരുനാഗപ്പള്ളി കെ എന്‍ എം മണ്ഡലം സെക്രട്ടറിയും സ്‌കൂള്‍ അധ്യാപകഌമായ അബ്ദുല്‍ സലാം മദനിയുടെയും എം ജി എം പ്രവര്‍ത്തകയായ ലുബാബത്തിന്റെയും മകളാണ്‌. ജില്ലാ കലോത്സവ വേദികളില്‍ പ്രസംഗ മത്സരത്തില്‍ ഫസ്റ്റ്‌ നേടിയിട്ടുണ്ട്‌. രണ്ടാം റാങ്ക്‌ നേടിയിട്ടുള്ളത്‌ ആലയുള്ള പറമ്പത്ത്‌ വീട്ടില്‍ ലത്തീഫിന്റെയും സൗദയുടെയും മകനായ മുഹമ്മദ്‌ നസീഹാണ്‌. പിതാവ്‌ ലത്തീഫ്‌ വാണിമേല്‍ എം യു പി സ്‌കൂള്‍ അധ്യാപകനാണ്‌. മാതാവ്‌ സൗദ അധ്യാപികയാണ്‌. മൂന്നാം റാങ്ക്‌ വാഴക്കാട്‌ ദാറുദ്ദഅ്‌വ മദ്‌റസ വിദ്യാര്‍ത്ഥിയായ ബാസില്‍ പി ടിയാണ്‌. പിതാവ്‌ സലീം പി ടി എടവണ്ണപ്പാറ ഗവണ്‍മെന്റ്‌ യു പി സ്‌കൂള്‍ അധ്യാപകനാണ്‌. മാതാവ്‌ മുംതാസ്‌ പാലക്കുഴി എല്‍ പി സ്‌കൂള്‍ അധ്യാപികയാണ്‌. ബാസില്‍ സ്‌കൂളില്‍ നിന്ന്‌ ശാസ്‌ത്രമികവിന്‌ ഇന്‍സ്‌പയര്‍ അവാര്‍ഡ്‌ നേടിയിട്ടുണ്ട്‌. റിസല്‍ട്ട്‌ www.msmkerala.org/results എന്ന സൈറ്റില്‍ ലഭ്യമാണ്‌. 

റാങ്ക്‌ ജേതാക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നവംബര്‍ 3,4 തിയ്യതികളില്‍ എറണാകുളത്ത്‌ വച്ച്‌ നടക്കുന്ന കേരള സ്റ്റുഡന്റ്‌സ്‌ കോണ്‍ഗ്രസില്‍ വെച്ച്‌ നിര്‍വ്വഹിക്കുന്നതാണ്‌. സംസ്ഥാന ഫലപ്രഖ്യാപനം മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പെക്‌സ്‌ കണ്‍ട്രാളര്‍ ഹാഫിള്‌ റഹ്മാന്‍ പുത്തൂര്‍ പ്രഖ്യാപിച്ചു. സംഗമം ഖമറുദ്ദീന്‍ എളേറ്റില്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌, ആഷിദ്‌ ഷാ, ജൗഹര്‍ അയനിക്കോട്‌, തസ്‌ലീം വടകര, ജലീല്‍ മാമാങ്കര, ഷഫീഖ്‌ കണ്ണൂര്‍, എന്നിവര്‍ പങ്കെടുത്തു.
Read More

മുജാഹിദ് ആദര്‍ശത്തനിമയിലേക്ക് തിരിച്ചുവരണം: ഡോ. ഹുസൈന്‍ മടവൂര്‍


കോട്ടക്കല്‍: മുസ്‌ലിം നവോത്ഥാന സംരംഭമായ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശമുളള മുഴുവന്‍ പേരും ആദര്‍ശത്തനിമ ഉള്‍ക്കൊണ്ട് പ്രസ്ഥാനത്തിലേക്ക് തിരിച്ചുവരണമെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുണ്ടായിട്ടുളളതെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍. 'നവയാഥാസ്ഥിതികതയയുടെ ഒരു പതിറ്റാണ്ട്' എന്ന പ്രമേയത്തില്‍ കെ എന്‍ എം ജില്ലാ കമ്മിറ്റി കോട്ടക്കലില്‍ നടത്തിയ മുജാഹിദ് ബഹുജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രമുഖ മുജാഹിദ് പണ്ഡിതന്‍മാര്‍ക്കെതിരെ ആദര്‍ശ വ്യതിയാനം ആരോപിച്ച് സംഘടന പിളര്‍ത്താന്‍ ശ്രമിച്ച വ്യക്തികള്‍ ഏറ്റവും ഗുരുതരമായ ആദര്‍ശ പ്രശ്‌നത്തിന്റെ പേരില്‍ സംഘടനയില്‍നിന്നും പുറത്താക്കപ്പെട്ടിരിക്കുകയാണ്. അന്ധവിശ്വാസാചാരങ്ങള്‍ക്കെതിരില്‍ സന്ധിയില്ലാ സമരം നടത്തിയ മുജാഹിദ് പ്രവര്‍ത്തകരിലേക്ക് ജിന്നു സേവ, പിശാചു പൂജ, മാരണം, മന്ത്രവാദം, കൂടോത്രം തുടങ്ങിയവ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുത്ത എ പി വിഭാഗം മുജാഹിദ് സംഘടനയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്താക്കപ്പെട്ട തീവ്രവാദ ഗ്രൂപ്പിനെ ഉപയോഗപ്പെടുത്തി സംഘടന പിളര്‍ത്താന്‍ കൂട്ടുനിന്ന മറുപക്ഷത്തെ നേതാക്കള്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തതെന്ന് നിഷ്പക്ഷ മതികള്‍ മനസ്സിലാക്കണമെന്നും മടവൂര്‍ പറഞ്ഞു. എ വി അബ്ദുറഹ്മാന്‍ ഹാജി യുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കളളക്കേസും വാടകക്കാരോട് ശതമാനം നിശ്ചയിച്ചു പലിശ ആവിശ്യപ്പെട്ട ചെര്‍പ്പുളശ്ശേരി കേസും മറുവിഭാഗം പിന്‍വലിക്കണം. ജിന്ന്, സിഹ്ര്‍ വിഷയത്തില്‍ താന്‍ ഹദീസ് നിഷേധിയും സഊദി പണ്ഡിതന്‍മാരെ അവഹേളിക്കുന്നവനുമാണെന്ന് വിദേശത്തേക്ക് എഴുതിഅയച്ചവര്‍ പുതിയ സാഹചര്യത്തില്‍ പ്രസ്ഥാനത്തോട് മാപ്പ് പറയണമെന്നും ഹൂസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. 

തൗഹീദിന് പ്രാമുഖ്യം നല്കിക്കൊണ്ടുളള ആദര്‍ശ പ്രയാണമാണ് മുജാഹിദുകള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പുതിയ സലഫി മന്‍ഹജ് കടന്നുകൂടിയതാണ് പുതിയ പ്രശ്‌നമെന്നും മുഖ്യ പ്രഭാഷനം നടത്തിയ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആദര്‍ശ പ്രകാരം എന്നതിനു പകരം സലഫി മന്‍ഹജ് പ്രകാരമുളള അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ വിശ്വാസം എന്ന രീതിയിലേക്ക് മാറിയതുമുതലാണ് കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ ഭിന്നിപ്പ് ആരംഭിച്ചെതെന്നും അദ്ദേഹം പറഞ്ഞു. 

യു പി അബ്ദുറഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. എന്‍ ബാപ്പുട്ടി, ഉബൈദുല്ല താനാളൂര്‍, കെ അബ്ദുല്‍ കരീം എജിനീയര്‍, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, പി മൂസ സലാഹി, പി എം എ ഗഫൂര്‍, മന്‍സൂറലി ചെമ്മാട്, സി മമ്മു കോട്ടക്കല്‍, ജാസിര്‍ രണ്ടത്താണി, കെ അബ്ദുല്‍ കരീം എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. പി എം മുഹമ്മദ് കുട്ടി, പി കെ മൊയ്തീന്‍ സുല്ലമി, എ ഹൈദ്രോസ് സുല്ലമി, ഇ ഒ അബ്ദുല്‍ അസീസ്, എന്‍ പി കുഞ്ഞിമുഹമ്മദ്, പി സുഹൈല്‍ സാബിര്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, ടി പി ഹുസൈന്‍ മൗലവി എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു.
Read More

Friday, September 14, 2012

'നവയാഥാസ്ഥികതയുടെ ഒരു പതിറ്റാണ്ട് 'മുജാഹിദ് ബഹുജന സംഗമം ഇന്ന് വൈകിട്ട് 4 നു കോട്ടക്കലില്‍


കോട്ടക്കല്‍: 'നവയാഥാസ്ഥികതയുടെ ഒരു പതിറ്റാണ്ട്' എന്ന പ്രമേയവുമായി ഇന്ന് വൈകീട്ട് നാലിന് ജില്ലാ മുജാഹിദ് കമ്മിറ്റി കോട്ടക്കല്‍ ചങ്കുവെട്ടി പി എം ഓഡിറ്റോറിയത്തില്‍ മുജാഹിദ് ബഹുജനസംഗമം നടത്തും. ഇസ്‌ലാമിന്റെ അടിസ്ഥാന ആദര്‍ശത്തിന്റെ പേരില്‍ എ പി വിഭാഗം മുജാഹിദുകളില്‍ നടക്കുന്ന പോര് മറനീക്കി പുറത്തുവന്ന സാഹചര്യത്തില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നയനിലപാടുകളും ആദര്‍ശവും വിശദീകരിക്കാനാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇപ്പോള്‍ ആദര്‍ശവിശദീകരണമെന്ന പേരില്‍ പരസ്പരം പോരടിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തുവരികയാണ് ഇരുവിഭാഗവും. നവയാഥാസ്ഥിതികയുടെ ഒരു പതിറ്റാണ്ടിനെ നവോത്ഥാനത്തിന്റെ ഒരു നൂറ്റാണ്ടെന്ന് പേരുമാറ്റി വിളിച്ചാല്‍ നെറികേടുകളെ വെള്ളപൂശാനാവില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണെന്നും നേതാക്കള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

പത്തുവര്‍ഷം മുമ്പ് ആദര്‍ശ വ്യതിയാനത്തിന്റെ ഇല്ലാക്കഥകള്‍ പറഞ്ഞ് സ്പര്‍ധയുടെ വിഷവിത്ത് പാകിയവര്‍ ഇന്ന് തമ്മിലടിക്കുന്നു. കണ്‍മുന്നില്‍ കാണുന്ന മനുഷ്യരെ സഹായിച്ചു എന്ന പേരില്‍ മുജാഹിദ് പ്രവര്‍ത്തകരോട് കലഹിച്ചവര്‍ ഇന്ന് കാണാത്ത സൃഷ്ടികള്‍ സഹായിക്കുമോ എന്ന പേരില്‍ പരസ്പരം കലഹിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. എ പി വിഭാഗത്തില്‍ ഒരു പക്ഷം ബഹുദൈവാരാധനയിലേക്ക് കൂപ്പുകുത്തുന്നുവെന്നാണ് അവിടെ നിന്നുതന്നെയുയരുന്ന ആരോപണം. തങ്ങള്‍ നിഷേധിച്ചിട്ടും ആവര്‍ത്തിച്ച് വിശദീകരിച്ചിട്ടും മുന്‍വിധിയോടെ ആരോപണവും അക്രമവും തുടരുന്നുവെന്നാണ് മറുപക്ഷത്തിന്റെ പരാതിയെന്നും സംഘാടകര്‍ ചൂണ്ടിക്കാട്ടി. 

ഇന്ന് നടക്കുന്ന ബഹുജന സംഗമം ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ജില്ലാ പ്രസഡന്റ് യു പി അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍സുല്ലമി, പി മൂസ സ്വലാഹി, അബ്ദുല്ലത്തീഫ് കരിമ്പുലാക്കല്‍, പി എം എ ഗഫൂര്‍, മന്‍സൂറലി ചെമ്മാട് എന്നിവര്‍ പ്രസംഗിക്കും.
Read More

Thursday, September 13, 2012

ആസാം കലാപം: രാഷ്ട്രീയ പരിഹാരം വേണം - മുഹമ്മദ് ദിലേര്‍ ഖാന്‍.


കോഴിക്കോട്: അസം പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരം വേണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് അസം ഘടകം പ്രസിഡന്റ് മുഹമ്മദ് ദിലേര്‍ ഖാന്‍.. അസമില്‍ വലിയൊരു വിഭാഗം ബംഗാളിസംസാരിക്കുന്ന മുസ്‌ലിംകളാണുള്ളത്. തിരിച്ചറിയല്‍ രേഖകളും വോട്ടര്‍ ലിസ്റ്റില്‍ പേരുമുള്ള അവര്‍ ഒരിക്കലും ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരല്ല. ഇതില്‍ നല്ലൊരുവിഭാഗമാളുകള്‍ ഡി വോട്ടര്‍മാര്‍ (ഡൗട്ട് വോട്ടേഴ്‌സ്/സംശയിക്കപ്പെടുന്ന വോട്ടര്‍) എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. പൗരന്‍മാരെ രാജ്യം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. അനധികൃത കുടിയേറ്റമെന്ന ആരോപണം തെറ്റാണ്. അങ്ങനെയാണെങ്കില്‍ പിന്നെ അതിര്‍ത്തിയിലുള്ള നാലായിരത്തിലധികംവരുന്ന ആയിരക്കണക്കിന് ബി എസ് എഫ് സൈനികര്‍ക്ക് എന്താണ് ജോലിയെന്നും അദ്ദേഹം ചോദിച്ചു. എങ്കിലും പ്രശ്‌നങ്ങള്‍ക്ക് കാരണം അനധികൃത കുടിയേറ്റമാണെന്ന് നിരന്തരം വാര്‍ത്തകളുണ്ടാകുന്നത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബംഗ്ലാദേശ് പൗരന്‍മാരെന്ന ആരോപണം ചെറുപ്പം മുതല്‍ തന്നെ കേള്‍ക്കുന്നു. വിഭജനത്തിനു മുന്‍പ് ബംഗ്ലാദേശ് ഇന്ത്യയിലായിരുന്നു. അവിഭക്ത ഇന്ത്യയിലാണ് എന്റെ പിതാവ് ജനിച്ചത്. സ്വതന്ത്ര ഇന്ത്യയിലാണ് ഞാന്‍ ജനിച്ചത്. അവിഭക്ത ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരെ വിദേശികളായി ഗണിക്കുകയാണെങ്കില്‍ നേരത്തെ മ്യാന്‍മറുകാരെയും നേപ്പാള്‍കാരെയും നമ്മള്‍ പുറത്താക്കേണ്ടി വരുമെന്നും ദിലേര്‍ ഖാന്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന്റെ കുറവാണ് അസം മുസ്‌ലിംകളുടെ പ്രധാന പ്രശ്‌നം. നൂറു വര്‍ഷത്തിലധികമായി അസമിലെ വിവിധ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഇപ്പോഴും ഭൂമിയുടെ പട്ടയം ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ സൗകര്യങ്ങള്‍ മറ്റുവിഭാഗങ്ങള്‍ക്കെന്ന പോലെ മുസ്‌ലിംകള്‍ക്കും ലഭ്യമാക്കണം കലാപത്തിനിരയായവര്‍ക്ക് ഇപ്പോള്‍ വിവിധ സന്നദ്ധ സംഘടനകള്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ വളരെ ആശ്വാസമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി മാത്രമേ ചെയ്യാന്‍ സാധിക്കൂ. സ്ഥിരം റിലീഫ് ആണ് ഞങ്ങള്‍ക്കു വേണ്ടത്. യഥാര്‍ഥ പൗരന്‍മാര്‍ ആയി അംഗീകരിക്കപ്പെടുകയാണ് വേണ്ടത്. വീടുകളില്‍ തിരിച്ചെത്താനുള്ള സാഹചര്യമുണ്ടാകണം. ബോഡോകളുടെ കൈവശമുള്ള അനധികൃത ആയുധങ്ങള്‍ ഭീഷണിയാണെന്നും ദല്‍ഹിയില്‍ നിന്നാണ് പരിഹാരമുണ്ടാകേണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു. 

കെ എന്‍ എം ആസ്ഥാനമായ മര്‍ക്കസുദ്ദഅ്‌വ അദ്ദേഹം സന്ദര്‍ശിച്ചു. ഓള്‍ ഇന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ഐഡന്റിറ്റിയുള്ള പാര്‍ട്ടിയാണ്. അസമിലെ മിക്ക ജില്ലകളിലും മുസ്‌ലിം ലീഗിന് പ്രവര്‍ത്തകരുണ്ട്. അസമില്‍ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങളില്‍ കൃതജ്ഞതയുണ്ട്. നിരക്ഷരത അസംമുസ്‌ലിംകളുടെ പ്രധാന പ്രശ്‌നമാണ്. സഹായം അര്‍ഹരായവരിലേക്ക് അര്‍ഹമായ രീതിയിലാണോ എത്തുന്നത് എന്ന് ഉറപ്പാക്കണം. സമുദായത്തെ മൊത്തം ഉയര്‍ത്തിക്കൊണ്ടു വരികയാണ് വേണ്ടത്. ജമാഅത്തെ ഇസ്‌ലാമി, അഹ്‌ലെ ഹദീസ്, ദയൂബന്‍ദ് തുടങ്ങിയ പ്രസ്ഥാനങ്ങളും അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ വിവിധ സംഘടനകള്‍ നല്കുന്ന സഹായം പ്രധാനപ്പെട്ടതു തന്നെയാണ്. കേന്ദ്രമന്ത്രിയും മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദ് നടത്തിയ സന്ദര്‍ശനവും തുടര്‍ന്നുള്ള റിലീഫ് പ്രവര്‍ത്തനങ്ങളും ഏറെ ഉപകാരപ്പെട്ടു. മര്‍ക്കസുദ്ദഅ്‌വ ആസ്ഥാനമായുള്ള കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ സഹായങ്ങള്‍ മറക്കാന്‍ കഴിയാത്തതാണ്. അസമില്‍ ചെമ്മാട് ദാറുല്‍ ഹുദയുടെ ക്യാംപസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ദലേര്‍ ഖാന്‍ കേരളത്തിലെത്തിയത്. ഇക്കാരണങ്ങളാല്‍ അസാം മുസ്‌ലിംകള്‍ കേരളത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. അധികം വൈകാതെ മുസ്‌ലിം ലീഗിന് അസമില്‍ എം എല്‍ എമാരും എംപിമാരുമുണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ബിരുദാനന്തര ബിരുദംനേടിയ ബൊങ്കെയ്ഗാവ് സ്വദേശിയായ മുഹമ്മദ് ദിലേര്‍ ഖാന്‍ ഇംഗ്ലീഷ് അധ്യാപകനാണ്.
Read More

അസമില്‍ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കണം: മുജാഹിദ് സംഘം


കൊക്രജാര്‍: : അസമില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അസം ദുരിദാശ്വാസക്യാംപുകള്‍ സന്ദര്‍ശിച്ച മുജാഹിദ് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. കലാപം നിയന്ത്രിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് കുറ്റകരമായ അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും കലാപ ഭൂമിയല്‍ എല്ലാം നഷ്ടപ്പെട്ടവര്‍ സംഘത്തോട് വിശദീകരിച്ചു. ബോഡോ അഴിഞ്ഞാട്ടം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞ്്് മാത്രമാണ് പൊലീസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. സ്‌പെഷല്‍ പൊലീസാകട്ടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നീതി നല്‍കുന്നതില്‍ പരാജയപ്പെട്ടതായും ക്യാംപുകളില്‍ പരാതി ഉയയര്‍ന്നതായി പ്രതിനിധി സംഘം വ്യക്തമാക്കി. കലാപം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ക്യാംപുകളില്‍ മതിയായ സൗകര്യങ്ങളൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. ഉള്‍ഗ്രാമങ്ങളിലെ ക്യാംപുകളില്‍ പലതിലും വേണ്ടത്ര ഭക്ഷണമോ മരുന്നോ ലഭ്യമല്ല. ആയിരങ്ങള്‍ താമസിക്കുന്ന ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രതിനിധി സംഘം വിലയിരുത്തി. 

കലാപം ശാന്തമായെന്ന് ധരിച്ച് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് വീണ്ടും ബോഡോ അക്രമികളുടെ പീഡനം മുലം ദുരിതാശ്വാസ ക്യാംപുകളിലേക്ക് തന്നെ മടങ്ങേണ്ട സ്ഥിതിയാണുളളത്. കലാപ ബാധിതകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും സുരക്ഷാ ഭീതി നിലവിലുള്ളതിനാല്‍ ഗ്രമങ്ങളിലേക്ക് മടങ്ങാന്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാധിക്കുന്നില്ല. കൂടുതല്‍ സേനയെ ഉറപ്പാക്കിയും രാഷ്ട്രീയ നയതന്ത്രങ്ങളിലൂടെയും ബോഡോ നിയന്ത്രിത പ്രദേശങ്ങളില്‍ സമാധാനം തിരിച്ച് കൊണ്ടു വരാന്‍ ഭരണകൂടം ആര്‍ജവം കാണിക്കണമെന്നും മുജാഹിദ് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
Read More

എ പി വിഭാഗം മുജാഹിദ്‌ വിദ്യാര്‍ത്ഥിഘടകം നിലപാട്‌ വ്യക്തമാക്കണം : MSM


കോഴിക്കോട്‌: ആദര്‍ശ വ്യതിയാനം സംഭവിച്ച എ പി മുജാഹിദ്‌ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥി വിഭാഗം ഏതു പക്ഷത്താണെന്ന്‌ വ്യക്തമാക്കണമെന്ന്‌ എം എസ്‌ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ ആഗോള തീവ്രവാദ ആശയങ്ങളിലും, ജിന്നിറക്കല്‍ പോലുള്ള അന്ധവിശ്വാസങ്ങളിലും തളച്ചിടാന്‍ നാളിതുവരെ പരിശ്രമിച്ചവര്‍ ഇനിയെങ്കിലും നയം വ്യക്തമാക്കണം. കപടമൗനം വെടിഞ്ഞ്‌ സ്വന്തം ആശയം ഉറക്കെ പറയാനുള്ള ആര്‍ജവം കുട്ടിനേതാക്കള്‍ക്കുണ്ടോ എന്നറിയാന്‍ പൊതുസമൂഹത്തിന്‌ താല്പര്യമുണ്ട്‌. വിദ്യാര്‍ത്ഥികളെ കബളിപ്പിച്ചും, മാനസിക രോഗികളാക്കിയും ഇനിയും മുന്നോട്ട്‌ പോകാനുള്ള ശ്രമം തടയിടാന്‍ മത നേതൃത്വം ജാഗ്രതപാലിക്കണമെന്ന്‌ സെക്രട്ടേറിയറ്റ്‌ ആവശ്യപ്പെട്ടു. 

കോഴിക്കോട്‌ മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന യോഗം സംസ്ഥാന പ്രസിഡന്റ്‌ ഡോ. മുബഷിര്‍ പാലത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജാസിര്‍ രണ്ടത്താണി, സൈദ്‌ മുഹമ്മദ്‌ കുരുവട്ടൂര്‍, ഖമറുദ്ദീന്‍ എളേറ്റില്‍, ശഫീക്‌ മമ്പറം, ജലീല്‍ മാമാങ്കര, അഡ്വ. മുഹമ്മദ്‌ മുസ്‌തഫ മണ്ണാര്‍ക്കാട്‌, ഹാഫിദ്‌ റഹ്മാന്‍ പുത്തൂര്‍, ആഷിദ്‌ ഷാ, സഗീറലി പന്താവൂര്‍, ആസിഫലി കണ്ണൂര്‍, അന്‍ഫസ്‌ നെന്മണ്ട, യൂനുസ്‌ ചേങ്ങര, മുഹമ്മദലി പയ്യോളി, തസ്‌ലീം വടകര, ഫൈസല്‍ പാലത്ത്‌, ഉമര്‍ കുട്ടി കൊച്ചി എന്നിവര്‍ സംസാരിച്ചു.
Read More

Sunday, September 09, 2012

ഹജ്ജ് വളണ്ടിയര്‍: :: വനിതകള്‍ക്ക് അവസരം ഉറപ്പാക്ണം - MGM


കോഴിക്കോട്: സര്‍ക്കാറിന് കീഴില്‍ ഹജ്ജിന് പോകുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളായതിനാല്‍ അവരെ സഹായിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവരുടെതായ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച് ക്ലാസ് നല്‍കാനും സേവനമനുഷ്ഠിക്കാനും വനിതകളെ പ്രത്യേകമായി വളണ്ടിയര്‍മാരായി നിയോഗിക്കണമെന്ന് മര്‍ക്കസുദ്ദഅ്‌വയില്‍ ചേര്‍ന്ന എം ജി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. 

സമൂഹത്തില്‍നിന്ന് പൊതുവിലും സ്ത്രീകളില്‍നിന്ന് പ്രത്യേകമായും നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരുന്ന ജിന്ന്, പിശാച് അടിസ്ഥാനമാക്കിയുള്ള അന്ധവിശ്വാസങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതില്‍ യോഗം ആശങ്ക രേഖപ്പെടുത്തി. യഥാര്‍ഥ പ്രമാണം ഉയര്‍ത്തിപ്പിടിക്കുക എന്ന ആദര്‍ശത്തിലൂടെ കുത്സിത നീക്കങ്ങളെ പ്രതിരോധിക്കാന്‍ സ്ത്രീ സമൂഹം മുന്നോട്ടുവരണമെന്നും യോഗം ആഹ്വാനം ചെയ്തു. ശമീമ ഇസ്ലാഹിയ, ജുവൈരിയ്യ ടീച്ചര്‍, മറിയക്കുട്ടി സുല്ലമിയ്യ, സല്‍മ ടീച്ചര്‍, കെ ഐ ഫാത്തിമാബി, റുഖിയ്യ പൂനൂര്‍, ഖദീജ പി സി, സുബൈദ കല്ലായ്, ബുഷ്‌റ നജാത്തിയ്യ, സനിയ്യ അന്‍വാരിയ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
Read More

Wednesday, September 05, 2012

ബഹ്‌റൈന്‍ ഇസ്‌ലാഹി സെന്റര്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ : വിജയികളെ പ്രഖ്യാപിച്ചു


മനാമ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും 'ഖുര്‍ആനിന്റെ വെളിച്ചത്തിലേക്ക്' കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ സഫീര്‍ അബ്ദുറഹ്മാന് ഒന്നാം സ്ഥാനം. ഷീബ മുസ്തഫ രണ്ടാം സ്ഥാനവും രോഷിനി മഹ്മൂദ് മൂന്നാം സ്ഥാനവും നേടി. സുലൈഖ സിറാജ്, ഷര്‍ഫിന, സ്യൂത്ത് ത്വാഹിര്‍, റംല ഹൈദ്രോസ്, സാജിദ ഫസല്‍, റമീസ മുസ്തഫ, എം.ജി.അഷ്‌റഫ് അലി, ഷിഫ നൗഷാദ്, സി.വി.കെ ഷെഫീഖ്, ഹംസ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. 

രണ്ടുഘട്ടമായി നടന്ന പരീക്ഷയില്‍ 80 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ മാത്രമാണ് അവസാനഘട്ട പരീക്ഷക്ക് യോഗ്യരായത്. വിജയികള്‍ക്കുളള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ദാന സമ്മേളനത്തില്‍ വിതരണം ചെയ്യും.
Read More

Monday, September 03, 2012

അപകടങ്ങള്‍ക്ക് ശേഷം കണ്ണുതുറക്കുന്ന അവസ്ഥ മാറണം: ഡോ. ഹുസൈന്‍ മടവൂര്‍


കണ്ണൂര്‍: അപകടങ്ങളും ദുരന്തങ്ങളും ഉണ്ടായതിനു ശേഷം കണ്‍തുറക്കുന്ന അവസ്ഥയില്‍ മാറ്റമുണ്ടാവണണെന്ന് ഇന്ത്യ ന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. ചാലയിലെ ദുരന്തബാധിത പ്രദേശവും മരണവീടുകളും സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. അപകടങ്ങള്‍ ഇല്ലാതാക്കാന്‍ നിയമങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായി പാലിക്കപ്പെടുന്ന അവസ്ഥയും അതു പരിശോധിക്കുവാനുള്ള കുറ്റമറ്റ സംവിധാനങ്ങളും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 കെ എന്‍ എം കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രഫ. ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറിമാരായ സി സി ശക്കീര്‍ ഫാറൂഖി, മുഹമ്മദ് നജീബ്, ഐ എസ് എം ജില്ലാ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ഒതായി, ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മമ്പറം, ഹാരിസ് വാരം, ശുക്കൂര്‍ പൂതപ്പാറ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Read More

Saturday, September 01, 2012

സാമുദായിക സൗഹാര്‍ദവും സഹവര്‍ത്തിത്വവും അപകടപ്പെടുത്തരുത് : KNM


കോഴിക്കോട്: നായര്‍-ഈഴവ ഐക്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദവും സഹവര്‍ത്തിത്തവും അപകടപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെ നായര്‍-ഈഴവ സമുദായ അംഗങ്ങള്‍ ജാഗ്രതയോടെ കാണണമെന്ന് കെ എന്‍ എം സംസ്ഥാന നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി അനര്‍ഹമായത് നേടാനും പിന്നോക്ക-ന്യൂനപക്ഷങ്ങളെ തളര്‍ത്താനുമുള്ള എന്‍ എസ് എസിന്റെയും എസ് എന്‍ ടി പിയുടെയും കൂട്ടായ ശ്രമങ്ങള്‍ ചെറുക്കാന്‍ മതേതര രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. എ ഐ പി വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ എയ്ഡഡ് പദവി നല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നു യു ഡി എഫ് പിന്‍മാറുന്നത് ആരുടെയെല്ലാമോ ഭീഷണി ഭയന്നിട്ടാണങ്കില്‍ വാഗ്ദത്തം പൂര്‍ത്തീകരിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. 

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര സര്‍ക്കാറിന്റെ പങ്ക് കോടതി വിധികളിലൂടെ സ്ഥിരീകരിച്ചുകൊണ്ടിരിക്കെ ഭീകരതക്ക് നേതൃത്വം നല്‍കിയ സര്‍ക്കാറിനെ പിരിച്ചുവിടാന്‍ ദേശവ്യാപകമായ പ്രക്ഷോഭത്തിന് മതേതര കക്ഷികള്‍ മുന്നോട്ടുവരണമെന്നും അസമില്‍ കലാപങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്നും കെഎന്‍ എം അഭിപ്രായപ്പെട്ടു. 

 യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. നവംബര്‍ 3, 4 തിയ്യതികളില്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് നടക്കുന്ന ഐക്യസംഘം സെമിനാറും നവംബര്‍ 7,8,9 തിയ്യതികളില്‍ എറണാംകുളത്ത് നടക്കുന്ന എം എസ് എം സംസ്ഥാന സമ്മേളനവും, ഡിസംബര്‍ 21, 22, 23 തിയ്യതികളില്‍ പാലക്കാട് നടക്കുന്ന ഐ എസ് എം യുവജനസമ്മേളനവും വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, എ അബ്ദുല്‍ ഹമീദ് മദീനി, എ അസ്ഗറലി, എം സലാഹുദ്ദീന്‍ മദനി, പി ടി വീരാന്‍കുട്ടി സുല്ലമി, അബൂബക്കര്‍ മൗലവി, പി പി അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി മുസ്തഫ ഫാറൂഖി, കെ പി സക്കരിയ്യ, പി കെ ഇബ്രാഹീം ഹാജി, ഉബൈദുല്ല താനാളൂര്‍, സി അബ്ദുല്ലത്തീഫ് മാസ്റ്റര്‍, അബൂബക്കര്‍ നണ്ട, ഖദീജ നര്‍ഗീസ്, എന്‍ എം അബ്ദുല്‍ ജലീല്‍, സൈതുമുഹമ്മദ് കരുവട്ടൂര്‍ പ്രസംഗിച്ചു. 

 വിവധ ജില്ലകളെ പ്രതിനിധീകരിച്ച് ടി വി ഫസ്‌ലു റഹ്മാന്‍, ടി പി ഹുസൈന്‍കോയ, അബ്ദുല്‍ ഹസീബ് മദനി, ടി പി മൊയ്തു, ഷംസുദ്ദീന്‍ പാലക്കോട്, ഡോ. സലീം ചെര്‍പ്പുളശ്ശേരി, പ്രൊഫ. എം ഹാറൂണ്‍, സി മമ്മു കോട്ടക്കല്‍, എന്‍ കെ എം സക്കരിയ്യ, അബ്ദുറഊഫ് മദനി, സക്കീര്‍ ഫാറൂഖി, എന്‍ കെ എം സക്കരിയ്യ, ഹുസൈന്‍ കല്ലായി, അബ്ദുല്‍ഖയ്യൂം സുല്ലമി, കെ അബ്ദുല്‍ കരീം എന്‍ജിനീയര്‍, അബൂബക്കര്‍ മദനി മരുത, പി മുഹമ്മദലി അന്‍സാരി, യൂനുസ് ഉമരി, സയ്യിദലി സ്വലാഹി, ഗനിയ്യ സ്വലാഹി, എം എസ് എം റഷീദ്, കെ മുഹമ്മദ് കൊല്ലം, പി പി നിസാമുദ്ദീന്‍ ഫാറൂഖി തിരുവന്തപുരം, പി കെ മജീദ് മാസ്റ്റര്‍, എം എം ബഷീര്‍ മദനി, പി കെ അബ്ദുല്‍ കരീം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Read More

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...