കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്നും വിദ്യാഭ്യാസം കച്ചവടമാക്കുന്ന മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി വേണമെന്നും ഐ എസ് എം സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. പൊതു ഖജനാവില്‍ നിന്നു ശമ്പളവും ഗ്രാന്റുകളും എം പി, എം എല്‍ എ ഫണ്ടുകളും ഉപയോഗപ്പെടുത്തുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ മെറിറ്റും സംവരണവും അവഗണിച്ച് തോന്നിയപോലെ നിയമനം നടത്തുകയാണ്. നിയമനങ്ങളില്‍ പണം മാനദണ്ഡമാക്കുന്നത് വിദ്യാഭ്യാസ നിലവാരം താഴാനും അര്‍ഹതയുള്ളവര്‍ പിന്തള്ളപ്പെടാനും കാരണമാകുന്നുണ്ട്. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വിലപേശി സ്ഥാപനങ്ങള്‍ നേടുകയും പാവപ്പെട്ടവരെയും പിന്നാക്കക്കാരെയും കച്ചവട താല്പര്യം മുന്‍നിര്‍ത്തി അവഗണിക്കുകയും ചെയ്യുന്നത് നീതീകരിക്കാവതല്ല. പിന്നാക്ക - ന്യൂനപക്ഷങ്ങളെ വിദ്യാഭ്യാസപരമായി ഉയര്‍ത്താന്‍ അനുവദിച്ച എ ഐ ടി വിദ്യാലയങ്ങളുടെ അംഗീകാരം സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കുന്നവര്‍ അതില്‍ നിന്നു പിന്തിരിയണമെന്നും ഐ എസ് എം ആവശ്യപ്പെട്ടു.
അസമിലെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരായി ചിത്രീകരിച്ച് വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളെ യോഗം അപലപിച്ചു. അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ നിസ്സംഗത വെടിഞ്ഞ് പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിരമായി ഇടപെടണം. സംസ്ഥാനത്ത് കൗമാരക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിവരുന്നതില്‍ പ്രവര്‍ത്തക സമിതി ആശങ്ക രേഖപ്പെടുത്തി. ലഹരി ഉപയോഗം, മോഷണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ മുതല്‍ കൊലപാതകത്തില്‍ വരെ ഇളംപ്രായക്കാര്‍ പ്രതികളാകുന്നത് സാമൂഹിക സംഘടനകള്‍ ഗൗരവത്തോടെ കാണണം. കുട്ടികള്‍ക്ക് ശരിയായ ധാര്‍മിക ശിക്ഷണം നല്‍കുകയും കുറ്റകൃത്യങ്ങള്‍ക്ക് കാരണമായ സാമൂഹിക സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് യോഗം വിലയിരുത്തി.
കെ എന്‍ എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍ വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. മുജീബുര്‍റഹ്മാന്‍ പാലത്തിങ്ങല്‍, സയ്യിദ് മുഹമ്മദ് കുരുവട്ടൂര്‍, അബ്ദുസ്സലാം മുട്ടില്‍, ഇസ്മാഈല്‍ കരിയാട്, നൂറുദ്ദീന്‍ എടവണ്ണ, ശുക്കൂര്‍ കോണിക്കല്‍, ഇ ഒ ഫൈസല്‍, മന്‍സൂറലി ചെമ്മാട് ചര്‍ച്ചയില്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം