Saturday, August 11, 2012

ബോഡോ തീവ്രവാദികളുടെ നരവേട്ട അവസാനിപ്പിക്കണം: ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്


ഗുവാഹത്തി: അസ്സമില്‍ ബോഡോ തീവ്രവാദികള്‍ തുടരുന്ന നരമേധത്തിന് അറുതി വരുത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ആവശ്യപ്പെട്ടു. ബോഡോലാന്റ് തീവ്രവാദികള്‍ നടത്തുന്ന വര്‍ഗീയ കലാപം വെറും കുടിയേറ്റ പ്രശ്‌നമായി അവതരിപ്പിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സങ്കുചിത സമീപനം മാറ്റണമെന്നും ഐ ഐ എം ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു. കലാപ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം ഗുവാഹത്തിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ദശാബ്ദങ്ങളായി കഴിയുന്ന മുസ്‌ലിംകളെ കുടിയേറ്റ മുസ്‌ലിംകള്‍ എന്നു മുദ്ര കുത്തി പുറത്താക്കാനുള്ള ബോഡോ തീവ്രവാദികളുടെ നീക്കത്തിന് ഭരണകൂട പിന്തുണ കൂടി ലഭിക്കുമ്പോള്‍ അസ്സം മറ്റൊരു ഗുജറാത്ത് ആയി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. 

തീവ്രവാദ വഴിയില്‍ നിന്ന് തിരിച്ചുവന്നതിന്റെ പേരില്‍ ബോഡോകള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ അനുവദിച്ചു രൂപീകരിച്ച ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ പിരിച്ചുവിട്ടാണെങ്കിലും രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്തണം. വീടും ജീവനോപാധികളുമെല്ലാം നഷ്ടപ്പെട്ട് നിരാലംബരായി നാലു ലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവരെ സഹായിക്കാന്‍ എല്ലാവരും രംഗത്തു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചിരാങ്ങിലെ കാജല്‍ഗാവ് സ്‌കൂളിലെ ബോഡോ ക്യാംപും ഡോ. ഹുസൈന്‍ മടവൂരിന്റൈ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തിയ സംഘം സന്ദര്‍ശിച്ചു. 1400 പേര്‍ താമസിക്കുന്ന ഭൊങ്കൈഗാവിലെ ഹപാസര സ്‌കൂള്‍ ക്യാംപില്‍ ആകെയുള്ളത് രണ്ടു ശൗച്യാലയങ്ങളാണ്. ക്യാംപുകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ അസുഖങ്ങള്‍ പടരുകയാണ്. ഈ ക്യാംപിലെത്തിയ ശേഷം അുസുഖം ബാധിച്ച് ഒരാള്‍ മരിച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കളാരും ഇതുവരെ എത്തി നോക്കിയിട്ടില്ലെന്ന് 3000 പേര്‍ താമസിക്കുന്ന ചിരാങ് ജില്ലയിലെ മൗജാബാഡി എം ഇ മദ്രസാ സ്‌കൂള്‍ ക്യാംപിലുള്ളവര്‍ പരാതിപ്പെട്ടു. 

കുടുംബത്തിലുള്ളവരെ കണ്‍മുന്നില്‍ വെട്ടിക്കൊന്നതിന്റെയും വെടിവച്ചു കൊന്നതിന്റെയും കഥകള്‍ ക്യാംപുകളിലുള്ളവര്‍ സംഘത്തോടു വിശദീകരിച്ചു. വസ്ത്രങ്ങളും ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങളുമുള്‍പ്പെടെയുള്ള ദുരിതാശ്വാസ വസ്തുക്കള്‍ ക്യാംപുകളില്‍ വിതരണം ചെയ്തു. ഉള്‍പ്രദേശങ്ങളിലുള്ള ക്യാംപുകളിലേക്കുള്‍പ്പെടെ കൂടുതല്‍ സഹായങ്ങള്‍ എത്തേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി. സന്ദര്‍ശനത്തിന്റെ ഭാഗമായി സംഘം അസം ഡി ജി പി: ജെ എന്‍ ചൗധരി, എ ഡി ജി പി (അഡ്മിനിസ്‌ട്രേഷന്‍) ആര്‍ ചന്ദ്രനാഥന്‍, ഭൊങ്കൈഗാവ് ഡെപ്യൂട്ടി കമ്മിഷണര്‍ (ജില്ലാ കലക്ടര്‍) എസ് പി നന്തി, എസ് പി നിതുല്‍ ഗൊഗോയ് തുടങ്ങിയ ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എക്‌സ്പ്രസ് ഹൗസിംഗ് എം ഡി മുസ്തഫ മുഹമ്മദ് , വര്‍ത്തമാനം ന്യൂസ് എഡിറ്റര്‍ അബ്ദുല്‍ സുല്‍ത്താന്‍, മുഹമ്മദ് ഇഖ്ബാല്‍ (അസം), കെ ടി അന്‍വര്‍ സാദത്ത്, കാംരൂപ് ഡിസ്ട്രിക്ട് ഫിസിക്കലി ഹാന്റിക്യാപ്ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി അര്‍ഫാന്‍ ഖാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

MT Manaf Saturday, August 11, 2012

>തീവ്രവാദ വഴിയില്‍ നിന്ന് തിരിച്ചുവന്നതിന്റെ പേരില്‍ ബോഡോകള്‍ക്ക് പ്രത്യേകാവകാശങ്ങള്‍ അനുവദിച്ചു രൂപീകരിച്ച ബോഡോലാന്റ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ പിരിച്ചുവിട്ടാണെങ്കിലും രാജ്യത്തെ പൗരന്മാരെന്ന നിലയില്‍ ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പുവരുത്തണം. വീടും ജീവനോപാധികളുമെല്ലാം നഷ്ടപ്പെട്ട് നിരാലംബരായി നാലു ലക്ഷത്തിലേറെ പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ഇവരെ സഹായിക്കാന്‍ എല്ലാവരും രംഗത്തു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു>.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...