ദോഹ: അന്ധവിശ്വാസങ്ങള്‍ സമൂഹത്തില്‍ തിരിച്ചെത്തുന്നത് ആശങ്ക ഉയര്‍ത്തുന്ന കാര്യമാണെന്ന് പ്രമുഖ പണ്ഡിതനും കേരള ജമിയതുല്‍ ഉല്‍മ സെക്രട്ടറിയായുമായ മുഹമ്മദ് സലിം സുല്ലമി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ 'ഖുര്‍ആന്‍ നവോഥാനത്തിന്' എന്ന പേരില്‍ നടത്തിയ ത്രൈമാസ കാമ്പയിനിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണസം നടത്തുകയായിരുന്നു അദ്ദേഹം. മദീന ഖലീഫയില്‍ മര്‍കസ് ദ അവയില്‍ വെള്ളിയാഴ്‌ചയായിരുന്നു. പരിപാടി.
അന്ധ വിശ്വാസങ്ങള്‍ക്കെതിരെയുള്ള സന്ധിയില്ലാ സമരമായിരുന്നു പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതം. സ്വന്തം മകന്റെ മരണം അന്നേ ദിവസമുണ്ടായ സൂര്യഗ്രഹണവുമായി ബന്ധിപ്പിച്ചു പ്രതിയോഗികള്‍ പോലും അത് പ്രപഞ്ചത്തിന്റെ ദുഖാചരണമായി ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ മുളയിലേ നുള്ളിക്കളഞ്ഞു കൊണ്ട് പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ക്ക് മനുഷ്യന്റെ ജീവിതമായോ മരണവുമായോ ബന്ധമില്ലെന്ന് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്‌തത്. എന്നാല്‍ ഇന്ന് ഉയര്‍ന്ന ശാസ്‌ത്ര ബോധമുള്ളവര്‍ പോലും വിഘ്‌നങ്ങള്‍ മറികടക്കാന്‍ ദോഷ പരിഹാര പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ്, അദ്ദേഹം ചൂണ്ടികാട്ടി. ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നതിനു പകരം പുരോഹിതന്മാരില്‍ അഭയം തേടിയിരുന്ന ഒരു കാല ഘട്ടം കേരളത്തിലെ മുസ്ലിം സമൂഹത്തില്‍ ഉണ്ടായിരുന്നു. ഖുര്‍ആന്‍ പഠനം ജനകീയമായതും നവോഥാന പ്രവര്‍ത്തനങ്ങള്‍ വ്യാപകമായതുമാണ് ഈയൊരവസ്‌ഥയ്‌ക്കു മാറ്റം ഉണ്ടാക്കാന്‍ സഹായിച്ചത്. അതു കൊണ്ട് തന്നെ അന്ധ വിശ്വാസങ്ങള്‍ തിരിച്ചു വരുന്നതിനെ പ്രതിരോധിക്കാന്‍ ജാഗൃത കാണിക്കണമെന്ന് സലിം സുല്ലമി ഉദ്‌ബോധിപ്പിച്ചു.
നാട്ടാചാരങ്ങള്‍ പ്രമാണമായി കരുതിയിരുന്ന ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനാണ് നവോഥാന പ്രസ്‌ഥാനങ്ങള്‍ വിയര്‍പൊഴുക്കിയതെന്നു പരിപാടിയില്‍ അധ്യക്ഷത വഹിച്ച ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ. എന്‍. സുലയ്‌മാന്‍ മദനി പറഞ്ഞു. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഒന്നാം പ്രമാണമാണ് ഖുര്‍ആന്‍. ഖുര്‍ആന്‍ അധ്യാപനങ്ങളുടെ വിശദീകരണം കൂടിയാണ് പ്രവാചകചര്യയായ ഹദീസുകള്‍. ഖുര്‍ആന്‍ പഠനം ജനകീയമാക്കുന്നതിന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തുന്ന ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇസ്ലാമിനെയും മുസ്ലിങ്ങളെയും എതിര്‍ക്കാന്‍ ചില പാശ്‌ചാത്യ മാധ്യമങ്ങള്‍ ബോധപൂര്‍വ്വം സൃഷ്‌ടിക്കുന്നതാണ് ഇസ്ലാമോ ഫീബിയ എന്ന് നിച്ച് ഓഫ് ട്രൂത്ത് ഖത്തര്‍ ചാപ്‌ടര്‍ ഡയറക്‌ടര്‍ മുനീര്‍ സലഫി അഭിപ്രായപ്പെട്ടു. ഇതിനെ ബോധവത്‌കരണത്തിലൂടെ മറി കടക്കാന്‍ മുസ്ലിം സമൂഹം തന്നെയാണ് മുന്‍ കൈ എടുക്കേണ്ടത്. മുസ്ലിം സമുദായത്തില്‍ നിന്നും പടിയിറങ്ങിപ്പോയ ജിന്നിറക്കല്‍ പോലുള്ള പ്രാകൃത ചികിത്സാ രൂപങ്ങള്‍ തിരിച്ചു വരവിനു ശ്രമിക്കുന്നത് നല്‍കുന്നത് ആപത് സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.
ഷെയ്‌ഖ് താനി ബിന്‍ അബ്‌ദുള്ള ഫൌണ്ടേഷന്‍ (റാഫ്) ഡയറക്‌ടര്‍ ജനറല്‍ അയിദ് അല്‍ കഹ്‌താനി പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂണിറ്റുകള്‍ക്കും പോഷക ഘടകങ്ങള്‍ക്കുമായി നടത്തിയ കയ്യെഴുത്ത് മാഗസിന്‍, പ്രബന്ധ രചനാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് പരിപാടിയില്‍ വച്ചു സമ്മാനങ്ങള്‍ നല്‍കി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സിക്രട്ടറി അബ്‌ദുല്‍ അലി ചാലിക്കര സ്വാഗതവും എം. എ റസാക്ക് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം