Thursday, September 29, 2011

വനിതാ ക്ഷേമ ബിൽ: വിവാദ നിര്‍ദ്ദേശങ്ങള്‍ തളളിക്കളയണം: ഡോ.ഹുസൈന്‍ മടവൂര്‍



തിരുവനന്തപുരം: ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ‍ അധ്യക്ഷനായുളള സമിതി സമര്‍പ്പിച്ച വനിതാ-ബാല ക്ഷേമ ബില്ലിലെ വിവാദ നിർ‍ദ്ദേങ്ങൾ‍ മാനുഷിക മൂല്യങ്ങൾ‍ക്ക് നിരക്കാത്തതായതിനാൽ‍ തളളിക്കളയണമെന്ന് മുഖ്യമന്ത്രിക്ക് അപേക്ഷനൽ‍കിയതായി ഇന്ത്യൻ‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറൽ‍ സെക്രട്ടറിയും സംസ്ഥാന വഖഫ് ബോർ‍ഡ് അംഗവുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. തിരുവന്തപുരം പ്രസ് ക്ലബിൽ‍ പത്രസമ്മേളനത്തിൽ‍ വിവാദ നിർ‍ദ്ദേശങ്ങൾ പരാമർ‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കാനുളള അവകാശം ദമ്പതികളിൽ‍ നിന്നും എടുത്തുകളയുകയും കുട്ടികളുടെ എണ്ണം സർ‍ക്കാർ‍ നിർ‍ണ്ണയിക്കുകയും ചെയ്യുകയെന്നത് അശാസ്ത്രീയവും അപ്രായോഗികവും മനുഷ്യത്വരഹിതവുമാണ്. രണ്ടിൽ കൂടുതൽ‍ കുട്ടികൾ‍ പിറക്കുന്ന ദമ്പതിമാർ‍ക്ക്  പിഴ ചുമത്താനും അവരെ ശിക്ഷിക്കാനുമുളള നിർദ്ദേശം അതിക്രൂരവും സർവമനുഷ്യസ്‌നേഹികളെയും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് തീർ‍ത്തും മനുഷ്യാവകാശലംഘനവും മനുഷ്യരാശിയുടെ ഭാവി അപകടപ്പെടുത്തുന്നതുമാണ്.  കുഞ്ഞുങ്ങൾ‍ ദൈവത്തിന്റെ ദാനമാണെന്ന് വിശ്വസിക്കുന്ന ദൈവവിശ്വാസികളും മനുഷ്യവിഭവശേഷി വളർ‍ത്തിയെടുക്കണമെന്നു വിശ്വസിക്കുന്ന ഭൗതികവാദികളും ഒറ്റക്കെട്ടായി ഈ നിർ‍ദ്ദേശങ്ങളെ എതിർ‍ത്ത് തോല്‍പ്പിക്കണം.

മനുഷ്യവിഭവശേഷിയാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. മനുഷ്യര്‍ പെരുകുന്ന വേഗത്തില്‍ വിഭവങ്ങള്‍ വര്‍ദ്ധിക്കുകയില്ലന്നും അതിനാല്‍ ജനനം തടയണമെന്നുമുളള കാലഹരണപ്പെട്ട മാല്‍തൂസിയന്‍ സിദ്ധാന്തം വാസ്തവവിരുദ്ധമാണ്. ദുര്‍ബലരുടെ എണ്ണം കുറച്ച് ഉന്നതര്‍ക്ക് മാത്രം ജീവിതം നല്കുകയെന്ന യുജെനിക് നിഗമനം നടപ്പിലാക്കിയത് നാസിസത്തിന്റെയും ഫാസിസത്തിന്റെയും വക്താക്കളാണ്. ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപംകൊണ്ട മേല്‍ സിദ്ധാന്തങ്ങള്‍ അബദ്ധങ്ങളായിരുന്നുവെന്ന് ലോകം തെളിയിച്ചുകഴിഞ്ഞു. സാമ്പത്തിക ശാസ്ത്രജ്ഞന്മാരും നരവംശ ഗവേഷകരും അംഗീകരിക്കാത്തതാണീ സിദ്ധാന്തങ്ങള്‍.  ലോകത്ത് ഇന്നത്തെതിനെക്കാളും ജനസംഖ്യവളരെ കുറവായിരുന്ന കാലത്ത് കൊടും ദാരിദ്ര്യവും പട്ടിണിയുമുണ്ടായിട്ടുണ്ട്. കേരളത്തിലും ഇത് തന്നെയാണവസ്ഥ.  ജനസംഖ്യ വര്‍ദ്ധിച്ച ഇക്കാലത്തെ ജനങ്ങളാണ് മുമ്പത്തെതിലും കൂടുതല്‍ ക്ഷേമവും സുഭിക്ഷതയും അനുഭവിക്കുന്നത്.

ശക്തമായ നിലക്കുളള ജനസംഖ്യാനിയന്ത്രണം മൂലം മനുഷ്യരുടെ എണ്ണം കുറഞ്ഞുപോയ പല രാഷ്ട്രങ്ങളിലും ജനസംഖ്യാ വർ‍ദ്ധനവിനായി ബോധവല്‍ക്കരണവും പ്രോത്സാഹനവും ആരംഭിച്ചത് നമ്മുടെ കണ്ണുതുറപ്പിക്കണം. കേരളത്തില്‍പോലും ചില പ്രദേശങ്ങളില്‍ വൃദ്ധന്മാരുടെ എണ്ണം വർ‍ദ്ധിക്കുകയും യുവാക്കള്‍ വളരെ കുറവാവുകയും ചെയ്തത് നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഇങ്ങനെ പോയാല്‍ രാഷ്ട്രവികസനം മാത്രമല്ല മുതിർ‍ന്ന പൗരന്മാരുടെ സംരക്ഷണംകൂടി പ്രതിസന്ധിയിലാകുമെന്നുറപ്പാണ്. ഗർ‍ഭഛിദ്രസംവിധാനം ഉദാരമാക്കണമെന്ന നിർദ്ദേശവും കൂടി നടപ്പിലാക്കിയാല്‍ കേരളം പിശാചിന്റെ സ്വന്തം ഭൂമിയായി മാറും. ഒറ്റക്കുഞ്ഞു നയം നടപ്പിലാക്കിയ ചൈനയിൽ‍പോലും പെൺ‍ഭ്രൂണഹത്യ അതിശീഘ്രം വർ‍ദ്ധിക്കുകയാണ്. നൂറു സ്ത്രീകൾ‍ക്ക് നൂറ്റിപ്പതിനേഴ് പുരുഷ‍ന്മാർ‍ എന്ന അവസ്ഥയിൽ‍ ബുദ്ധിമുട്ടുകയാണവർ‍. ഗർ‍ഭഛിദ്രത്തിനു കർശന നിയന്ത്രണങ്ങളുണ്ടായിട്ടും കഴിഞ്ഞ 25 കൊല്ലം കൊണ്ട് ലോകത്ത് 1.5 മില്യൻ‍ ഗർഭസ്ഥശിശുക്കളെയാണു കൊന്നു കളഞ്ഞത്. ഇതിൽ അധികവും പെൺ‍കുഞ്ഞുങ്ങളായിരുന്നു.
 
ജനസംഖ്യയുടെ ആധിക്യമല്ല യഥാര്‍ത്ഥ പ്രശനം. മറിച്ച് പുതിയ തലമുറയില്‍ വളര്‍ന്നു വരുന്ന സുഖലോലുപതയും ആർഭാടവും ആലസ്യവുമാണു പ്രശ്‌നം. ഉല്പാദനമാർ‍ഗ്ഗങ്ങൾ ശാസ്ത്രീയവും ആധുനികവുമായ രീതിയില്‍ വികസിപ്പിക്കുകയും വിഭവവിതരണം നീതിപൂര്‍വ്വമാക്കുകയുമാണ് പ്രായോഗികം. ഈ പ്രപഞ്ചം മനുഷ്യര്‍ ജനിക്കുന്നതിനു മുമ്പേ ദൈവം സൃഷ്ടിച്ച് വെച്ചതാണ്. ഭൂമിയില്‍ വിഭവങ്ങളുണ്ട്. മനുഷ്യനു വായയും വയറും മാത്രമല്ല ചിന്തിക്കാന്‍ ബുദ്ധിയും തൊഴിലെടുക്കാന്‍ കരങ്ങളും ദൈവം നല്‍കിയിട്ടുണ്ട്.

വനിതകൾ‍ക്കും കുട്ടികൾക്കും ക്ഷേമമല്ല പ്രയാസങ്ങളും കഷ്ടപ്പാടുകളുമാണു മേൽ‍ നിർ‍ദ്ദേശങ്ങൾ‍കൊണ്ടുണ്ടാവുക. അതിനാൽ‍ തന്നെ അവ തളളപ്പെടണം. മറ്റു നിർ‍ദ്ദേശങ്ങൾ‍ വിശദമായ ചർ‍ച്ചക്ക് വിധേയമാക്കി ഉപകാരപ്രദമായ തീരുമാനമെടുക്കാവുന്നതാണ്. അദ്ദേഹം വിശദീകരിച്ചു.

പത്രസമ്മേളനത്തിൽ‍ എം എസ് എം സംസ്ഥാന പ്രസിഡന്റ് ആസിഫ് അലി കണ്ണൂർ‍ കെ എൻ എം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫസർ‍ സൈനുദ്ദീൻ‍, സെക്രട്ടറി നാസിറുദ്ദീൻ‍ ഫാറൂഖി, ട്രഷറർ‍ എ. അബ്ബാസ് തുടങ്ങിയവരും സംബന്ധിച്ചു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

പഞ്ചാരകുട്ടന്‍ -malarvadiclub Friday, September 30, 2011

:)

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...