ജിദ്ദ : മുപ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ 'പാരലല്‍ മീഡിയ വര്‍ക്‌ഷോപ്പ്' സംഘടിപ്പിച്ചു. പുതുതലമുറ മാധ്യമങ്ങളായ സോഷ്യല്‍ മീഡിയകളെ ആസ്വാദനത്തോടൊപ്പം സമൂഹത്തിനുപയുക്തമായ രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അതാത് മേഖലകളിലെ പ്രമുഖര്‍ സദസ്സിനോട് പങ്കുവെച്ചപ്പോള്‍ അതൊരു വേറിട്ട അനുഭവമായി. ശറഫിയ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ ആസ്ഥാനത്തായിരുന്നു പരിപാടി. രണ്ട് സെഷനുകളിലായി നടന്ന വര്‍ക്ക്‌ഷോപ്പില്‍ ഓഡിയോ, വിഷ്വല്‍, പ്രിന്റ്, ഇ മീഡിയകളെ കേന്ദ്രീകരിച്ചായിരുന്നു ക്ലാസുകള്‍. മധ്യവര്‍ഗ ഉപരിമധ്യവര്‍ഗ താത്പര്യങ്ങള്‍ നയിക്കുന്ന മാധ്യമലോകത്തിന് സാധാരണക്കാരന്റെ കഥകളും താത്പര്യങ്ങളും വിഷയമല്ലെന്ന് കോളമിസ്റ്റും ശബാബ് വാരിക എഡിറ്ററുമായ മുജീബ് റഹ്മാന്‍ പറഞ്ഞു. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറ്റത്തിന്റെ പാതയിലാണ്. സോഷ്യല്‍ മീഡിയകളുടെ കടന്നുകയറ്റത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ പത്രങ്ങള്‍ ഓണ്‍ലൈന്‍ എഡിഷനുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതുവഴി വായനക്കാര്‍ക്ക് പത്രവുമായി സംവദിക്കാനുള്ള വമ്പിച്ച അവസരമാണ് കൈവന്നിരിക്കന്നത്. ഈ അവസരം ഫലപ്രദമായി ഉപയോഗിക്കുകയാണെങ്കില്‍ സാമൂഹ്യപ്രശ്‌നങ്ങളെ ദിവസങ്ങളോളം ജ്വലിപ്പിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് മുജീബ് റഹ്മാന്‍ ഉദാഹരണസഹിതം വിശദീകരിച്ചു. പത്രാധിപര്‍ക്കുള്ള കത്തുകള്‍ എഴുതുവാന്‍ സദസ്സിന് അവസരം നല്കുകയും മുജീബ് അവയെ വിലയിരുത്തുകയും ചെയ്തത് സദസ്സിന് ഈ രംഗത്ത് മാര്‍ഗദീപകമായി.
പുതുമയുള്ള തലക്കെട്ടുകള്‍ക്കും സംസാരിക്കുന്ന ചിത്രങ്ങള്‍ക്കുമാണ് തിരക്കുപിടിച്ച കാലത്ത് വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിയുകയെന്ന് ബ്ലോഗറും പ്രോഗ്രാം കമ്മറ്റി കണ്‍വീനറുമായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. സമൂഹത്തില്‍ നടമാടുന്ന തിന്മകള്‍ക്കും അനീതിക്കുമെതിരെ പ്രതികരിക്കുവാന്‍ എല്ലാവരും ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തണമെന്ന് ബഷീര്‍ ആവശ്യപ്പെട്ടു. പരിപാടിയില്‍ അധ്യക്ഷപ്രസംഗം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഗുജറാത്ത് കലാപത്തിന്റെ കഥകള്‍ പുറം ലോകത്തെ അറിയിച്ചത് രാഷ്ട്രീയക്കാരേക്കാള്‍ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞു കൊണ്ട് അമൃതാ ടിവി റിപ്പോര്‍ട്ടര്‍ ഉസ്മാന്‍ ഇരുമ്പുഴി വിഷ്വല്‍ മീഡിയ വര്‍ക്ക്‌ഷോപ്പിന് തുടക്കമിട്ടു. ടെഹല്‍ക ഓണ്‍ലൈന്‍ മീഡിയ ഒളിക്യാമറയിലൂടെ ഉന്നതരുടെ അഴിമതിയുടെയും അസാന്മാാര്‍ഗിതകയുടെയും ഞെട്ടിപ്പിക്കുന്ന കഥകള്‍ പുറത്തുകൊണ്ടുവന്നത് സോഷ്യല്‍മീഡിയയുടെ പ്രസക്തിയെയാണ് കാണിക്കുന്നത്. സിറ്റിസണ്‍ ജേര്‍ണലിസത്തില്‍ വിഷ്വല്‍മീഡിയയുടെ അനന്തസാധ്യതകള്‍ അദ്ദേഹം അവതരിപ്പിച്ചു.
തുടര്‍ന്നു ജലീല്‍ കണ്ണമംഗലം (ഏഷ്യാനെറ്റ്) വീഡിയോ ഷൂട്ട് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ക്യാമറ ട്രിക്കുകളും, ഷൂട്ട് ചെയ്ത വീഡിയോ എങ്ങനെ സംഗ്രഹിച്ച് എഡിറ്റ് ചെയ്തു അവതരിപ്പിക്കാമെന്നും വിവരിച്ചത് വിജ്ഞാനപ്രദമായി. സെന്റര്‍ ഐടി വിംഗ് കണ്‍വീനര്‍ ജൈസല്‍ ഫറോക്ക് യൂട്യൂബിലേക്ക് വീഡിയോ അപ്‌ലോഡ് ചെയ്യുന്നതും അത് ഷെയര്‍ ചെയ്യുന്നതും വിവരിച്ചതോടെ സദസ്സിന് പൂര്‍ണ്ണമായ ഒരു ചിത്രം ലഭിച്ചു. സമദ് കാരാടന്‍ വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്തു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍, സ്വാഗതസംഘം ചെയര്‍മാന്‍ സലാഹ് കാരാടന്‍, മുജീബ് റഹ്മാന്‍ കിനാലൂര്‍ തുടങ്ങിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മീഡിയാ വിഭാഗം കണ്‍വീനര്‍ സലീം ഐക്കരപ്പടി സ്വാഗതവും ഓഡിയോ & വീഡിയോ കണ്‍വീനര്‍ ജരീര്‍ വേങ്ങര നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം